മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള സർക്കാർ കമലരാജ ആശുപത്രിയിൽ മേൽക്കൂരയിലെ പ്ലാസ്റ്റർ അടർന്നുവീണ് രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. കുട്ടികളുടെ വാർഡിൽ നടന്ന ഈ സംഭവത്തെ തുടർന്ന് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഒരാഴ്ച മുൻപും സമാനമായ സംഭവം ഇതേ വാർഡിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ധ്യപ്രദേശിലെ ഗ്വാളിയറിലുള്ള സർക്കാർ കമലരാജ ആശുപത്രിയിൽ മേൽക്കൂരയിലെ പ്ലാസ്റ്റർ അടർന്നുവീണ് രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. കുട്ടികളുടെ വാർഡിലെ കിടക്കയിൽ ഉറങ്ങിക്കിടന്നിരുന്ന ഖുഷ എന്ന കുഞ്ഞിന്‍റെ കാലിന് പ്ലാസ്റ്റർ അടർന്ന് വീണു ചെറിയ പരിക്കേറ്റു. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നു.

കുട്ടികളുടെ വാർഡിലെ അപകടം

കുട്ടികളുടെ വാർഡിലെ മൂന്നാം നമ്പർ മുറിയിലാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേൽക്കൂരയിലെ വലിയൊരു ഭാഗം പ്ലാസ്റ്റർ കുഞ്ഞ് കിടന്നിരുന്ന കിടക്കയിലേക്ക് അടർന്ന് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ പ്ലാസ്റ്റർ കഷണങ്ങൾ കിടക്കയിലും തറയിലും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെ തുടർന്ന് ആശുപത്രി ജീവനക്കാർ വാർഡിലുണ്ടായിരുന്ന 16 കുട്ടികളെയും അടിയന്തരമായി മാറ്റി. ഇവരെ നിരീക്ഷണത്തിനായി പീഡിയാട്രിക് ഇന്‍റൻസീവ് കെയർ യൂണിറ്റിലേക്ക് (PICU) മാറ്റിയ ശേഷം പിന്നീട് സുരക്ഷിതമായ മറ്റൊരു വാർഡിലേക്ക് മാറ്റി.

Scroll to load tweet…

സുരക്ഷാ ആശങ്ക

തുടർച്ചയായ മഴയെ തുടർന്ന് കെട്ടിടത്തിൽ രൂപപ്പെട്ട ഈർപ്പവും ചോർച്ചയും പ്ലാസ്റ്ററിന്‍റെ ബലം കുറച്ചതാകാം അപകടത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാൽ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികളും സുരക്ഷയെയും സംബന്ധിച്ച് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് കുട്ടികളുടെ വാർഡിൽ നടന്ന സംഭവം വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇതേ വാർഡിൽ ഒരാഴ്ച മുമ്പും മേൽക്കൂരയിലെ പ്ലാസ്റ്റർ അടർന്നുവീണ സമാനമായ സംഭവം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ആശുപത്രി കെട്ടിടത്തിന്‍റെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തിയത്.