ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. റോഡുകളിൽ വെള്ളം കയറി വാഹനങ്ങൾ നീന്തിപ്പോകുന്നതും റോഡുകള്‍ തടാകങ്ങള്‍ പോലെയായി മാറിയതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബെംഗളൂരുവിൽ ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും കടുത്ത വെള്ളപ്പൊക്കവും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ബെംഗളൂരു നിവാസികളായ അനേകങ്ങളാണ് ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. റോഡുകൾ മുങ്ങിയതും, വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നതുമായ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശം അവസ്ഥയിലാണ് എന്നും മഴക്കാലത്ത് വലിയ ദുരിതമാണ് ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നതെന്നും ആളുകൾ വിമർശിക്കുന്നു. വളരെ കുറച്ച് നേരം മാത്രം മഴ പെയ്താൽ പോലും ഇതാണ് അവസ്ഥ. ഇങ്ങനെയാണെങ്കിൽ മഴ നീണ്ടുനിന്നാൽ എവിടേക്കായിരിക്കും കാര്യങ്ങളുടെ പോക്ക് എന്നാണ് പലരും ചോദിക്കുന്നത്.

'വെറും 20 മിനിറ്റ് പെയ്ത മഴയ്ക്കാണ് വാഹനങ്ങൾ നീന്തിപ്പോകുന്നത്. ഇതൊക്കെ ബെംഗളൂരുവിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്. എപ്പോഴാണ് ഇതിനൊരു മാറ്റം ഉണ്ടാവുക' എന്നാണ് വെള്ളത്തിലൂടെ നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാൾ കുറിച്ചിരിക്കുന്നത്. വസന്ത് നഗറിലെ റോഡുകളിലൂടെ വെള്ളം ശക്തമായി കുത്തിയൊലിച്ചൊഴുകുന്ന കാഴ്ചകളും വീഡിയോയിൽ കാണാം. പലയിടങ്ങളിലും റോഡുകൾ തടാകങ്ങളായി മാറുന്ന കാഴ്ചകളും യാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കനത്ത മഴയ്ക്കൊപ്പം ട്രാഫിക് സിഗ്നലുകളുടെ ദൈർഘ്യം മനപ്പൂർവ്വം കൂട്ടുന്നത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുവെന്നും ട്രാഫിക് ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നും ാളുകൾ കുറ്റപ്പെടുത്തുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
