എന്റമ്മോ എന്തൊരു ധൈര്യം; ഓടുന്ന കൂറ്റൻ ട്രക്കുകൾക്കിടയിൽ 18 -കാരന്റെ പുൾ അപ്പ് ഇങ്ങനെ, പിന്നാലെ...
താൻ കഠിനമായ പരിശ്രമം നടത്തിയിരുന്നു എന്നത് കൊണ്ട് തന്നെ ഈ റെക്കോർഡ് നേടുക എന്നത് തനിക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല എന്ന് ഗ്രിഗർ പറയുന്നു.
![Grigor Manukyan pull ups between trucks 18 year old sets guinness world record rlp Grigor Manukyan pull ups between trucks 18 year old sets guinness world record rlp](https://static-ai.asianetnews.com/images/01hj3g0ctmkj0d0knxdb2gaew5/new-project--2-_363x203xt.jpg)
ഓടുന്ന ട്രക്കുകൾക്കിടയിൽ പുൾ അപ്പ് എടുത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി 18 -കാരൻ. അർമേനിയയിൽ നിന്നുള്ള ഗ്രിഗർ മനുക്യൻ എന്ന 18 -കാരനാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കുകൾക്കിടയിൽ ഘടിപ്പിച്ച ബാറിലായിരുന്നു യുവാവ് 44 പുൾ അപ്പുകൾ പൂർത്തിയാക്കിയത്.
ഇതോടെ, നേരത്തെ "ഇറ്റാലിയൻ ബട്ടർഫ്ലൈ" ടാസിയോ ഗാവിയോലി സ്വന്തമാക്കിയിരുന്ന റെക്കോർഡാണ് ഗ്രിഗർ തകർത്തത്. 35 തവണയാണ് ടാസിയോ പുൾ അപ്പ് എടുത്തിരുന്നത്. ഗ്രിഗറിന്റെ പുൾ അപ്പിനിടെ ട്രക്കിന്റെ വേഗം 5 km/h ആയിരുന്നു. വീഴാതെ എത്ര കണ്ട് പുൾ അപ്പ് എടുക്കാൻ കഴിയും എന്നതായിരുന്നു ഗ്രിഗറിന്റെ വെല്ലുവിളി. എന്നാൽ, ഒട്ടും മോശമാക്കാതെ വളരെ ഗംഭീരമായിത്തന്നെ ഗ്രിഗർ ആ വെല്ലുവിളി പൂർത്തിയാക്കി. അതിന്റെ ഫലമോ ലോക റെക്കോർഡും.
താൻ കഠിനമായ പരിശ്രമം നടത്തിയിരുന്നു എന്നത് കൊണ്ട് തന്നെ ഈ റെക്കോർഡ് നേടുക എന്നത് തനിക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല എന്ന് ഗ്രിഗർ പറയുന്നു. തനിക്ക് 50 പുൾ അപ്പുകൾ പൂർത്തിയാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, താൻ 44 -ൽ നിർത്താൻ തീരുമാനിക്കുകയായിരുന്നു. 44 ദിവസത്തെ അർത്സാഖ് യുദ്ധത്തിൽ ആയിരക്കണക്കിന് അർമേനിയക്കാർ കൊല്ലപ്പെട്ടിരുന്നു. ആ യുദ്ധത്തിൽ വീരമൃത്യ വരിച്ചവരുടെ സ്മരണയ്ക്ക് മുന്നിലാണ് താൻ തന്റെ ഈ റെക്കോർഡ് സമർപ്പിക്കുന്നത് എന്നാണ് ഗ്രിഗർ പറഞ്ഞത്.
ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നത് അനുസരിച്ച്, വാഹനങ്ങളിൽ നിന്നുള്ള ഇത്തരം അവിശ്വസനീയമായ ഫിറ്റ്‌നസ് പ്രകടനങ്ങൾ നടത്തുന്നതിൽ ഗ്രിഗർ പുതിയ ആളല്ല. കഴിഞ്ഞ നവംബറിൽ, ഒരു മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററിൽ വച്ച് ഏറ്റവും കൂടുതൽ ചിൻ-അപ്പ് ചെയ്‌തതിന്റെ റെക്കോർഡും ഗ്രിഗർ സ്വന്തമാക്കിയിരുന്നു.
വായിക്കാം: നായയ്‍ക്കെന്താ ബസിൽ കാര്യമെന്ന് ചോദിക്കാൻ വരട്ടെ; കാണാം ഈ വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം