കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ റായ്ഗഡിലെ എച്ച്പിസിഎൽ ബോട്ട്‌ലിങ് പ്ലാന്റിൽ നിന്ന് പതാൽഗംഗ നദിയിലേക്ക് ഒഴുകിപ്പോയത് ഏകദേശം 3,000 എൽപിജി സിലിണ്ടറുകൾ.
കനത്ത മഴയും വെള്ളപ്പൊക്കവും ഒഴുകിനടന്നത് 3000 ഗ്യാസ് സിലിണ്ടറുകൾ. കുത്തിയൊലിക്കുന്ന വെള്ളത്തിൽ നിന്ന് ജീവൻ പണയപ്പെടുത്തി ശേഖരിക്കുന്ന നാട്ടുകാർ. റായ്ഗഡ് ജില്ലയിലെ പതാൽഗംഗ അഡീഷണൽ എംഐഡിസിയിലുള്ള എച്ച്പിസിഎൽ ബോട്ട്‌ലിങ് പ്ലാന്റിൽ നിന്നാണ് കനത്ത മഴയെത്തുടർന്ന് ഗ്യാസുള്ളതും ഇല്ലാത്തതുമായ ഏകദേശം 3,000 എൽപിജി സിലിണ്ടറുകൾ പതാൽഗംഗ നദിയിലേക്ക് ഒഴുകിപ്പോയതെന്ന് റായ്ഗഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.
'ഈ എൽപിജി സിലിണ്ടറുകൾ കണ്ടെത്തുന്നവർ അവ ഉടനടി എച്ച്പിസിഎല്ലിലോ, അടുത്തുള്ള എച്ച്പിസിഎൽ ഡീലർക്കോ, ഖാലാപൂരിലെ തഹസിൽദാർ ഓഫീസിലോ, പെൻ തഹസിൽദാർ ഓഫീസിലോ അല്ലെങ്കിൽ പെൻ സബ് ഡിവിഷണൽ ഓഫീസർക്കോ കൈമാറണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുന്നു' എന്നും അധികൃതർ പറയുന്നു. ഇത്രയും വലിയൊരു ബോട്ട്‌ലിങ് പ്ലാന്റിൽ എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ വെള്ളപ്പൊക്കമുണ്ടായതെന്നാണ് വീഡിയോ വൈറലായതോടെ പലരും ചോദിക്കുന്നത്.
അതേസമയം, നദിയിൽ ഒഴുകിനടക്കുന്നതോ തീരത്തടിഞ്ഞതോ ആയ എൽപിജി സിലിണ്ടറുകളുടെ അടുത്തേക്ക് പോകരുതെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവാലെ നാട്ടുകാരോട് അഭ്യർത്ഥിച്ചു. ഈ സിലിണ്ടറുകൾ ആരും എടുക്കുകയോ വീട്ടിലേക്ക് കൊണ്ടുപോകുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റായ്ഗഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയും ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം പങ്കുവെച്ചിട്ടുണ്ട്. സിലിണ്ടറുകൾ കണ്ടെത്തിയാൽ കൈവശം വെയ്ക്കാനോ ഉപയോഗിക്കാനോ ശ്രമിക്കരുതെന്നും, അവ ഉടൻ തന്നെ എച്ച്പിസിഎല്ലിലോ, അടുത്തുള്ള ഡീലർക്കോ, തഹസിൽദാർ ഓഫീസുകളിലോ (ഖാലാപൂർ/പെൻ) അല്ലെങ്കിൽ പെൻ സബ് ഡിവിഷണൽ ഓഫീസർക്കോ കൈമാറണമെന്നും പോസ്റ്റിൽ പറയുന്നു.
