എന്നിരുന്നാലും, ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ, അത്തരം മോശം കാലാവസ്ഥയിൽ അയാള്‍ അവിടെ എത്തിയതിനെ ചൊല്ലി ഉടമ പോലും അത്ഭുതപ്പെട്ടു.

കാനഡ(Canada)യിൽ കനത്ത മഞ്ഞാ(Snow)ണ്. ആളുകൾ പുറത്തേക്കിറങ്ങാൻ പോലും ഭയക്കുന്നത്രയും കനത്ത മഞ്ഞ് തന്നെ പലയിടങ്ങളിലും. ഈ മഞ്ഞുവീഴ്‌ചയ്‌ക്കിടെ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള ചിന്ത തന്നെ മിക്ക ആളുകളെയും ഭയപ്പെടുത്തും. എന്നാല്‍, കാനഡയിലെ ഒരു മനുഷ്യൻ ഈ കനത്ത മഞ്ഞിലൂടെ തന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റിലേക്ക് പോകാൻ ധൈര്യപ്പെട്ടു. എന്നാല്‍, വിശന്ന് വലഞ്ഞ്, മഞ്ഞിലൂടെ അവിടെ ചെന്നപ്പോഴാവട്ടെ അത് അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. ഇത് കണ്ടതോടെ അദ്ദേഹത്തിന്‍റെ ഹൃദയം തകർന്നുപോയി. നിരാശയോടെ അദ്ദേഹം മുട്ടുകുത്തിയിരിക്കുന്ന വീഡിയോ വൈറലായതോടെ റെസ്റ്റോറന്‍റ് ഇദ്ദേഹത്തിന് സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ്. നീസീസ് ഈറ്ററിയാണ് ആ മനുഷ്യന്റെ വീഡിയോ പങ്കുവച്ചത്. 

ഈ ആഴ്ച ആദ്യം ടൊറന്റോ(Toronto)യിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. റോഡുകൾ തടസപ്പെടുകയും ചെയ്തു. മുട്ടോളം മഞ്ഞിലൂടെ നടന്നാണ് ആ സമയത്ത് ഇയാള്‍ റെസ്റ്റോറന്‍റിലെത്തിയത്. ഫുഡ് ഡെലിവറി സേവനങ്ങൾ മണിക്കൂറുകളോളം അടച്ചിട്ടതിനാൽ, ഈ മനുഷ്യന്‍ എങ്ങനെയോ കഷ്ടപ്പെട്ട് മഞ്ഞുവീഴ്‌ചയുള്ള തെരുവിലൂടെ ഭക്ഷണശാലയിലേക്ക് നടക്കുകയായിരുന്നു. 

കരീബിയൻ റെസ്റ്റോറന്റ് പങ്കിട്ട സിസിടിവി ദൃശ്യങ്ങളിൽ, കാലാവസ്ഥ കാരണം അടഞ്ഞുകിടക്കുന്ന ഭക്ഷണശാല കണ്ട് നിരാശനായി ഇയാൾ മുട്ടുകുത്തിയിരിക്കുന്നത് കാണാം. ഏതാനും നിമിഷങ്ങൾക്കുശേഷം എഴുന്നേറ്റെങ്കിലും, നിരാശ കാണാമായിരുന്നു. കനത്ത മഞ്ഞുവീഴ്ചയിൽ ഏതാണ്ട് സമനില തെറ്റിയാണ് ഇദ്ദേഹം തിരിച്ചു നടക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. ഇത് പലരുടെയും മനസിനെ സ്‍പര്‍ശിച്ചു. 

എന്നിരുന്നാലും, ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ, അത്തരം മോശം കാലാവസ്ഥയിൽ അയാള്‍ അവിടെ എത്തിയതിനെ ചൊല്ലി ഉടമ പോലും അത്ഭുതപ്പെട്ടു. "ഞങ്ങളുടെ വിശ്വസ്തനായ ഉപഭോക്താവിനോട്, നിങ്ങൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല, പക്ഷേ ഞങ്ങൾ നിങ്ങളെ അന്വേഷിച്ച് കണ്ടെത്തും" ഭക്ഷണശാല എഴുതി. വീഡിയോയും ഷെയര്‍ ചെയ്‍തു. അടുത്ത തവണ അദ്ദേഹം റസ്റ്റോറന്റിൽ വരുമ്പോൾ സൗജന്യമായി ഭക്ഷണം നല്‍കുമെന്നും അവർ വാഗ്ദാനം ചെയ്തു. “റെസ്റ്റോറന്റ് അടച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങളുടെ നിരാശ ഞങ്ങൾക്ക് മനസിലാവും. നിങ്ങളെ ഉടൻ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് നിങ്ങളുടെ മനസ്സിൽ എന്താണോ വാങ്ങാൻ തോന്നിയത്, ആ ഭക്ഷണം ഞങ്ങളുടെ പക്കലുണ്ടാവും'' എന്നും റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു.

View post on Instagram