സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. എത്ര പരാതി നല്‍കിയിട്ടും നടപടിയൊന്നും ഇല്ല. പ്രതിഷേധിച്ച് മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ. ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികളാണ് റോഡിലെറിഞ്ഞത്. അനുകൂലിച്ച് നെറ്റിസണ്‍സ്.
ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ മദ്യശാലകൾ അടിച്ചു തകർത്ത് നൂറോളം വരുന്ന സ്ത്രീകൾ. മഹ്‌റോണി പ്രദേശത്താണ് സംഭവം നടന്നത്. നാട്ടിൽ പീഡനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ഷമ നശിച്ച സ്ത്രീകൾ മദ്യശാലകൾ അടിച്ചു തകർത്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മദ്യശാലകൾക്ക് സമീപത്ത് സ്ത്രീകൾ നിരന്തരം അതിക്രമം നേരിടേണ്ടി വരികയാണ് എന്ന് നാട്ടുകാർ പറയുന്നു. പലതവണ പരാതികൾ നൽകി. എന്നാൽ തങ്ങളുടെ പരാതികൾ അധികാരികൾ ഗൗരവമായി എടുത്തില്ല എന്നും അവർ അവകാശപ്പെടുന്നു. പിന്നാലെയാണ് പ്രതിഷേധം ഉയരുന്നതും മദ്യശാലകൾ അടിച്ചു തകർക്കുന്നതും.
പ്രതിഷേധം നടന്ന ദിവസം, സ്ത്രീകൾ ആദ്യം ചെയ്തത് തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാന റോഡ് ഉപരോധിക്കുകയാണ്. എന്നാൽ നടപടിയൊന്നും ഉണ്ടാകുന്നില്ല എന്ന് കണ്ടതോടെ പ്രതിഷേധത്തിന്റെ രൂപം മാറി. പിന്നാലെ സ്ത്രീകൾ രണ്ട് മദ്യശാലകളുടെയും പൂട്ടുകൾ തകർത്ത് അകത്തുകടന്നു. പിന്നാലെ സാധനങ്ങൾ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികൾ റോഡിലേക്ക് എറിഞ്ഞ് തകർത്തു. സ്ത്രീകൾ മുദ്രാവാക്യം വിളിച്ചുകൊണ്ട് കുപ്പികൾ വലിച്ചെറിയുന്നതും പൊട്ടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ചില പുരുഷന്മാരും പ്രതിഷേധത്തിൽ ഈ സ്ത്രീകളെ പിന്തുണച്ചുകൊണ്ട് വരുന്നുണ്ട്. വളരെ പെട്ടെന്നാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളുടെ പരാതികളിൽ അധികാരികൾ നടപടിയെടുക്കാതായപ്പോൾ, തെരുവുകളിൽ സ്വാഭാവികമായും ഇത്തരത്തിലുള്ള പ്രതിഷേധം ഉയർന്നുവരും എന്നാണ് ഒരാൾ എക്‌സിൽ (ട്വിറ്റർ) കുറിച്ചത്. എന്തുകൊണ്ട് മദ്യശാലകൾ അടിച്ചു തകർക്കപ്പെട്ടു എന്നതല്ല പരിശോധിക്കേണ്ടത് പകരം എന്തുകൊണ്ട് സ്ത്രീകളുടെ പരാതിയിൽ നടപടിയെടുത്തില്ല എന്ന ചോദ്യമാണ് ഉയർന്നു വരേണ്ടത് എന്നും ഇയാൾ കുറിക്കുന്നു. മിക്കവരും സ്ത്രീകളെ അനുകൂലിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
