വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പിന് നേരെ നടന്നടുത്ത് കാണ്ടാമൃഗം. ജീപ്പ് മറിച്ചിടാൻ ശ്രമിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. അസമിലെ മാനസ് നാഷണൽ പാർക്കിൽ ജംഗിൾ സഫാരിക്കിടെയാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
അസമിലെ പ്രശസ്തമായ മാനസ് നാഷണൽ പാർക്കിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പാർക്കിൽ ജംഗിൾ സഫാരിക്കിടെ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാണ്ടാമൃഗത്തിന്റെ ആക്രമണമാണ് വീഡിയോയിൽ കാണുന്നത്. വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് കാണ്ടാമൃഗം തലകീഴായി മറിക്കാൻ ശ്രമിക്കുകയായിരുന്നു. പാർക്കിലെ പതിവ് ജംഗിൾ സഫാരിക്കിടെയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ കാണ്ടാമൃഗം പെട്ടെന്ന് നടന്നടുക്കുകയായിരുന്നു. ജീപ്പിൽ ടൂറിസ്റ്റുകളും ഉണ്ടായിരുന്നു. നിമിഷങ്ങൾക്കകം കാണ്ടാമൃഗം തന്റെ ശക്തമായ കൊമ്പുപയോഗിച്ച് ജീപ്പിനെ ഇടിക്കുകയും തള്ളാൻ ശ്രമിക്കുകയുമായിരുന്നു. കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ ജീപ്പ് കുലുങ്ങുന്നതും ഉള്ളിലിരിക്കുന്ന യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.

'അലി ആസിഫ് എസ്‌കെ ഒഫീഷ്യൽ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ വന്യജീവി സുരക്ഷയെക്കുറിച്ചും സഫാരി നിയമങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. സഫാരി ഓപ്പറേറ്റർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതെന്നാണ് ഭൂരിഭാഗം ആളുകളും വിമർശിക്കുന്നത്. ജീപ്പ് കാണ്ടാമൃഗത്തിന്റെ തൊട്ടടുത്തേക്ക് കൊണ്ടുപോയതാണ് മൃഗത്തെ പ്രകോപിപ്പിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കാണ്ടാമൃഗത്തിൽ നിന്ന് കൃത്യമായ അകലം പാലിക്കാതിരുന്ന ഡ്രൈവർക്കും ടൂർ ഗൈഡിനുമെതിരെ കർശന നടപടിയെടുക്കണമെന്നാണ് പലരും കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടത്.
'ഇന്ത്യൻ കാണ്ടാമൃഗങ്ങളുടെ അടുത്ത് ഇങ്ങനെ നിൽക്കുന്നത് തമാശയല്ല, അവ സ്വന്തം പ്രദേശത്തിന്റെ കാര്യത്തിൽ കടുത്ത സംരക്ഷണ സ്വഭാവമുള്ളവയാണ്' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. പലപ്പോഴും ടൂറിസ്റ്റുകളുമായി പോകുന്ന വാഹനങ്ങൾ കൃത്യമായ അകലം പാലിക്കാറില്ല എന്നും ഇത് മൃഗങ്ങളുടെ സ്വൈര്യവിഹാരത്തെ തടസപ്പെടുത്തുന്ന നിലയിൽ കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കാറുണ്ട് എന്നും നിരവധിപ്പേരാണ് അഭിപ്രായപ്പെടുന്നത്.
