നിരവധി തവണ ശ്രമിച്ചിട്ടും ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതോടെ അദ്ദേഹം ഒടുവിൽ പിന്മാറുകയും ലക്ഷ്യസ്ഥാനത്ത് എത്താൻ ടാക്സിയെ ആശ്രയിക്കുകയും ചെയ്തു.
മുംബൈ ലോക്കൽ ട്രെയിനിലെ തിരക്ക് പ്രസിദ്ധമാണ്. പലപ്പോഴും ജീവൻ മരണ പോരാട്ടമാണ് ഇതിൽ കയറാൻ വേണ്ടി ആളുകൾ നടത്താറ്. ഈ തിരക്കിൽ ആകെ പെട്ടുപോയ ഒരു സൗത്ത് കൊറിയക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ കണ്ടന്റ് ക്രിയേറ്റർ മുംബൈയിലെ പ്രശസ്തമായ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് അമ്പേ പരാജയപ്പെട്ട് പോവുകയായിരുന്നു. അവസാനം അയാൾക്ക് ടാക്സി വിളിച്ച് പോകേണ്ടി വന്നു.
സെജിൻ എന്ന കൊറിയൻ വ്ലോഗറാണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'എങ്ങനെയാണ് ഞാൻ മുംബൈ ട്രെയിനിൽ പരാജയപ്പെട്ടത്' എന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തുന്നതും, 170 രൂപ നൽകി താൻ റൗണ്ട് ട്രിപ് ടിക്കറ്റ് എടുത്തതും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്.
നിരവധി തവണ ശ്രമിച്ചിട്ടും ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതോടെ അദ്ദേഹം ഒടുവിൽ പിന്മാറുകയും ലക്ഷ്യസ്ഥാനത്ത് എത്താൻ ടാക്സിയെ ആശ്രയിക്കുകയും ചെയ്തു. 'മുംബൈ ലോക്കൽ ട്രെയിൻ അനുഭവം ഇവിടുത്തെ ആളുകളോട് വലിയ ആദരവ് തോന്നാനും എന്നെത്തന്നെ വിലയിരുത്താനും കാരണമായി' എന്നാണ് സെജിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. 'സത്യത്തിൽ നിങ്ങൾ ഈ തിരക്കൊക്കെ കണ്ട് വേഗം തന്നെ പേടിച്ചുപോയതാണ്. ശരിക്കും പ്ലാറ്റ്ഫോമിലും ട്രെയിനിലും കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല' എന്നാണ് ഒരാൾ കുറിച്ചത്. 'പീക്ക് അവേഴ്സിൽ നിങ്ങൾ മുംബൈ ലോക്കൽ ട്രെയിനിൽ കയറാൻ പാടില്ലായിരുന്നു. എല്ലാവരും ഓഫീസിൽ സമയത്ത് എത്താൻ ഓടുകയാണ്' എന്ന് മറ്റൊരാൾ കുറിച്ചു. 'ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവർ ട്രെയിനിൽ കയറാൻ നിങ്ങളെ സഹായിച്ചേനെ' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
