ഡെൽഹിയിലെ ട്യൂഷൻ സെന്ററിൽ ഒരു അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നത്. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ അധ്യാപകനും വിദ്യാര്‍ത്ഥിയും വിശദീകരണവുമായി രംഗത്ത്.
ഡെൽഹിയിലെ ഒരു ട്യൂഷൻ സെന്ററിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. ഡെൽഹിയിലെ കൽക്കാജിയിലുള്ള 'സുമിത് അക്കാദമി' എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതത്രെ. സുമിത് സെഗാൾ എന്ന അധ്യാപകൻ വിദ്യാർത്ഥിയെ തറയിലിരുത്തി മർദ്ദിക്കുന്നതും ചീത്ത പറയുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി അധ്യാപകനും മർദ്ദനമേറ്റ വിദ്യാർത്ഥിയും രംഗത്തെത്തി. വൈറലായ വീഡിയോ വെറും അഭിനയം മാത്രമാണെന്നാണ് ഇവരുടെ വാദം. പഴയകാലത്ത് അധ്യാപകർ കുട്ടികളെ എങ്ങനെയായിരുന്നു ശിക്ഷിച്ചിരുന്നത് എന്ന് കാണിക്കാനാണ് ഇങ്ങനെയൊരു വീഡിയോ എടുത്തതെന്നും ഇവർ അവകാശപ്പെടുന്നു.

"സുമിത് സാർ വളരെ നല്ല വ്യക്തിയാണ്. പഴയകാലത്തെ അധ്യാപകരുടെ പെരുമാറ്റം അഭിനയിച്ചു കാണിക്കുകയായിരുന്നു ഞങ്ങൾ. ഇത് വ്യാജ വീഡിയോയാണ്, ആരും വിശ്വസിക്കരുത്" എന്ന് വിദ്യാർത്ഥി പറയുന്നു. അധ്യാപകനായ സുമിത് സെഗാൾ പറയുന്നത്, "കുട്ടിക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. എന്റെ വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ എനിക്ക് കഴിയില്ല. അവരെല്ലാം സന്തോഷത്തോടെയാണ് ഇവിടെ പഠിക്കുന്നത്" എന്നാണ്. അധ്യാപകനെ പിന്തുണച്ച് കുട്ടിയുടെ പിതാവും വീഡിയോയിൽ സംസാരിക്കുന്നത് കാണാം.
എന്നാൽ, ഇവർ മൂവരും വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും സോഷ്യൽ മീഡിയ ഇതൊന്നും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. മർദ്ദനമേറ്റ വിദ്യാർത്ഥിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയോ പണം നൽകിയോ ആയിരിക്കാം ഇത്തരമൊരു വിശദീകരണം നൽകിപ്പിച്ചതെന്നാണ് പലരും പറയുന്നത്. ഇത് അഭിനയമാണെങ്കിൽ പോലും, സഹപാഠികൾക്കിടയിൽ ഇത് വലിയ മാനസികാഘാതം ഉണ്ടാക്കില്ലേ എന്നും പലരും ചോദിക്കുന്നു. വീഡിയോ കണ്ട പലരും ഡെൽഹി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
