ഇന്ത്യൻ വസ്ത്രമായ ദുപ്പട്ടയെ പുകഴ്ത്തിക്കൊണ്ട് കെമി എന്ന അമേരിക്കൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ വസ്ത്രം കണ്ടുപിടിച്ചതിന് ഇന്ത്യക്കാരോട് നന്ദി പറഞ്ഞുകൊണ്ടാണ് കെമിയുടെ വീഡിയോ.

ഇന്ത്യൻ വസ്ത്രമായ 'ദുപ്പട്ട'യെ പുകഴ്ത്തിക്കൊണ്ട് കെമി എന്ന അമേരിക്കൻ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തന്റെ വസ്ത്രധാരണ രീതിയെ കൂടുതൽ ആകർഷകമാക്കാൻ ദുപ്പട്ട സഹായിച്ചുവെന്ന് പറയുന്ന കെമി, ഈ മനോഹരമായ വസ്ത്രം കണ്ടുപിടിച്ചതിന് ഇന്ത്യക്കാരോട് നന്ദി പറയുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ കെമിയുടെ വാക്കുകൾ ഇങ്ങനെയാണ്, "ഇന്ത്യൻ ജനതയ്ക്ക് ഒരുപാട് നന്ദി. ഈ ദുപ്പട്ട ശരിക്കും ഇന്ത്യക്കാരാണോ കണ്ടുപിടിച്ചത്? ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്തുക, എങ്കിലും ഇത് നിങ്ങളുടെ കണ്ടുപിടുത്തമാണെന്നാണ് ഞാൻ കരുതുന്നത്. ഇതിലൂടെ എന്റെ വസ്ത്രങ്ങൾ പത്തിരട്ടി മനോഹരമായി മാറിയിരിക്കുന്നു. എന്റെ ഇൻസ്റ്റാഗ്രാം പേജിലെ പല ചിത്രങ്ങളിലും ഞാൻ ഈ ശൈലി പിന്തുടരുന്നത് നിങ്ങൾക്ക് കാണാം."

ഇൻസ്റ്റഗ്രാമിൽ ഏകദേശം 20 ലക്ഷത്തോളം കാഴ്ചക്കാരെയും 75,000 -ത്തിലധികം ലൈക്കുകളുമാണ് ഈ വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്. ഇന്ത്യൻ ഫാഷനെ അർഹമായ ബഹുമാനത്തോടെ അവതരിപ്പിച്ച കെമിയെ അഭിനന്ദിച്ച് നിരവധി ഇന്ത്യക്കാർ കമന്റുകളുമായെത്തി. കെമിയുടെ വീഡിയോയെ പലരും ആഘോഷിക്കുമ്പോൾ തന്നെ, ദുപ്പട്ടയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകളും കമന്റ് ബോക്സിൽ ഉയരുന്നുണ്ട്. ദുപ്പട്ട കേവലം ഒരു ഫാഷൻ ആക്സസറി മാത്രമല്ലെന്നും അതിന് നൂറുകണക്കിന് വർഷത്തെ ചരിത്രമുണ്ടെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

View post on Instagram

മുൻപ് ചില വിദേശ പ്ലാറ്റ്‌ഫോമുകൾ ദുപ്പട്ടയെ "സ്കാൻഡിനേവിയൻ സ്കാർഫ്" അല്ലെങ്കിൽ 'യൂറോപ്യൻ ക്ലാസി സ്കാർഫ്' എന്ന് പുനർനാമകരണം ചെയ്ത് അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ ഒന്നിനെ അതിന്റെ പാരമ്പര്യം നൽകാതെ പാശ്ചാത്യവൽക്കരിക്കുന്നത് 'സാംസ്കാരിക മോഷണമാണെന്ന' വിമർശനം അന്ന് ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിൽ, കെമിയുടെ വീഡിയോയെ സോഷ്യൽ മീഡിയ സ്വാഗതം ചെയ്യുകയാണ്.