ബ്രസീലിലെ ഗ്വായ്‌ബ നഗരത്തിൽ അതിശക്തമായ കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഒരു പതിപ്പ് തകർന്നു വീണു. ഒരു റീട്ടെയിൽ മെഗാസ്റ്റോറിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ നിലംപൊത്തിയത്.  

ബ്രസീലിയന്‍ നഗരമായ ഗ്വായ്‌ബയിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഏകദേശം 40 മീറ്റർ ഉയരമുള്ള ഒരു പതിപ്പ് തകർന്നുവീണു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പ്രാദേശിക അധികാരികളും പ്രതിമയുടെ ഉടമസ്ഥതയുള്ള കമ്പനിയും അറിയിച്ചു. തെക്കൻ ബ്രസീലിലുടനീളം വീശിയടിച്ച കൊടുങ്കാറ്റിലാണ് സ്റ്റാച്യു ഓഫ് ലിബർട്ടി നിലംപൊത്തിയത്. നഗരത്തിലെ ഒരു റീട്ടെയിൽ മെഗാസ്റ്റോറിന്‍റെ കാർ പാർക്കിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് കൊടുങ്കാറ്റിൽ വീണത്.

‍സ്റ്റാച്യു ഓഫ് ലിബർട്ടി

ബ്രസീലിലുടനീളമുള്ള ഹവാൻ സ്റ്റോറുകൾക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സമാനമായ നിരവധി പ്രതിമകളിൽ ഒന്നായിരുന്നു ഇത്. ഏകദേശം 24 മീറ്റർ (78 അടി) നീളമുള്ള പ്രതിമയാണ് തകർന്നതെന്നും 11 മീറ്റർ (36 അടി) ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിന് ഒന്നും സംഭവിച്ചില്ലെന്നും കമ്പനി അറിയിച്ചു. 2020 ൽ സ്റ്റോർ തുറന്ന കാലത്താണ് പ്രതിമയും സ്ഥാപിക്കപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സംഘത്തെ അയച്ചതായും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.

Scroll to load tweet…

മണിക്കൂറിൽ 90 കിലോമീറ്റർ വേഗത

ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊടുങ്കാറ്റ് അതിശക്തമായിരുന്ന സമയത്താണ് അപകടമുണ്ടായത്. പ്രദേശത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാണ് ഈ സമയത്ത് കാറ്റ് വീശിയുരുന്നതെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കുകൾ പറയുന്നു. ശക്തമായ കാറ്റിന് പുറമേ പ്രതിമയ്ക്ക് എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടോയെന്ന് പരിശോധിക്കുമെന്ന കമ്പനി അറിയിച്ചു. ഗുവൈബയിലെ കൊടുങ്കാറ്റ് റിയോ ഗ്രാൻഡെ ഡോ സുളിന്‍റെ പല ഭാഗങ്ങളിലും ശക്തമായ നാശനഷ്ടമാണ് വിതച്ചത്. ചില പ്രദേശങ്ങളിൽ ആലിപ്പഴം വീണ് മേൽക്കൂരകൾ തകർന്നു. മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകർന്നു. ചില പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗത തടസം നേരിട്ടു.