അമേരിക്കയിൽ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രാത്രികാലങ്ങളിൽ യാതൊരു പ്ലാനുമില്ലാതെ ഹെഡ്സെറ്റും വെച്ച് ഒറ്റയ്ക്ക് നടക്കാനുള്ള സ്വാതന്ത്ര്യമാണ്. അഞ്ച് വർഷം സ്വയം കാര്യങ്ങൾ ചെയ്തശേഷം നാട്ടിലെത്തിയപ്പോൾ പെട്ടെന്ന് തന്നെ അമ്മയെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറി.
അമേരിക്കയിലെ അഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഹൈദരാബാദിലേക്ക് തിരിച്ചെത്തിയ ഇഷിക അഗർവാൾ എന്ന യുവതി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നാട്ടിലെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന 'റിവേഴ്സ് കൾച്ചർ ഷോക്ക്' അഥവാ തീരെ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇഷിക പങ്കുവെച്ചിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങുമ്പോൾ പഴയപോലെയുള്ള ജീവിതം ലഭിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ താൻ കരുതിയതിനേക്കാൾ താൻ മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതായും ഇഷിക പറയുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം തനിക്ക് നിരന്തരം അസുഖങ്ങൾ വരുന്നുണ്ടെന്നതാണ് ആദ്യത്തെ തിരിച്ചടിയെന്ന് അവർ പറഞ്ഞു. 17 വർഷം ഇവിടെ ജീവിച്ചിട്ടും ഇന്ത്യയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ തന്റെ ശ്വാസകോശത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഇഷിക പറയുന്നു.
കൂട്ടുകാരുമായി കൂടുന്നതിലും മാറ്റം വന്നിട്ടുണ്ട്. മുൻപ് കോളേജിൽ പഠിക്കുമ്പോൾ വലിയ പ്ലാനിങ്ങില്ലാതെ സുഹൃത്തുക്കളെ കാണാമായിരുന്നുവെങ്കിൽ, ഇപ്പോൾ അത് ഒരു വലിയ പരിപാടി സംഘടിപ്പിക്കുന്നത് പോലെയായി മാറിയിരിക്കുന്നു. അഞ്ച് വർഷം വ്യത്യസ്ത കാലാവസ്ഥയിൽ ജീവിച്ചതുകൊണ്ട് തന്റെ വാർഡ്രോബിലെ വസ്ത്രങ്ങളും ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
അമേരിക്കയിൽ താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രാത്രികാലങ്ങളിൽ യാതൊരു പ്ലാനുമില്ലാതെ ഹെഡ്സെറ്റും വെച്ച് ഒറ്റയ്ക്ക് നടക്കാനുള്ള സ്വാതന്ത്ര്യമാണ്. അഞ്ച് വർഷം സ്വയം കാര്യങ്ങൾ ചെയ്തശേഷം നാട്ടിലെത്തിയപ്പോൾ പെട്ടെന്ന് തന്നെ അമ്മയെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറിയെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം പരിചിതമാണെങ്കിലും അഞ്ച് വർഷം മുൻപ് നാടുവിട്ടുപോയ അതേ വ്യക്തിയല്ല താനെന്നും അതാണ് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ സംഭവിക്കുന്നതെന്നും വ്യക്തമാക്കിയാണ് ഇഷിക തന്റെ വീഡിയോ അവസാനിപ്പിച്ചത്. ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പ്രവാസികളാണ് തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്.
