തലയിൽ വിറക് കെട്ടുമായി പോകുന്ന സാധാരണക്കാരിയായ ഒരു മലയാളി യുവതിയുടെ ഒഴുക്കുള്ള ഇംഗ്ലീഷ് സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇക്കോ ട്രാവല്ലർ എന്ന വ്ലോഗർ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറിയെന്ന് നിരവധി പേർ കുറിച്ചു. താൻ കേരളത്തിൽ ജീവിച്ച് കേരളത്തിൽ മരിക്കുമെന്നും യുവതി വീഡിയോയിൽ പറയുന്നു.
തലയിൽ ഭാരമേറിയ മരങ്ങൾ ചമുന്ന് ഒരു പാലത്തിന് മുകളിലൂടെ പോകുന്ന സാധാരണക്കാരിയായ ഒരു മലയാളി യുവതിയുടെ ഒഴുക്കോടെ ആത്മവിശ്വാസത്തോടെയുള്ള ഇംഗ്ലീഷിൽ സംസാരം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നിന്നുമുള്ള ഒരു ട്രാവൽ വ്ലോഗർ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറിയെന്നും റിയൽ മലയാളി എന്നും തുടങ്ങിയ നിരവധി അഭിനന്ദന കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ടത്.
കേരളത്തിൽ ജീവിച്ച് കേരളത്തിൽ മരിക്കും
ദില്ലി സ്വദേശിനിയായ സുഹൃത്തുമായി സിംഗപ്പൂരേക്ക് സൈക്കിൾ യാത്ര നടത്തുന്ന മലയാളി യുവാവാണ് തന്‍റെ ഇക്കോ ട്രാവല്ലർ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. വലിയ ഭാരമേറിയ അതേസമയം ഉണങ്ങിയ മരങ്ങളുമായി പാലത്തിലൂടെ നടന്നുവന്ന സ്ത്രീ ഇരുവരെയും കണ്ട മാത്രയിൽ നിങ്ങൾ യൂട്യൂബേർ ആണോയെന്ന് ചോദിക്കുന്നു. പിന്നാലെ ഇവർ തമ്മിലുള്ള സംഭാഷണം തുടങ്ങുന്നു. ഇവരുടെ കേരളത്തിന് പുറത്ത് നിന്നുള്ളവരാണെന്ന് കരുതി സ്ത്രീ ഇംഗ്ലീഷിലാണ് സംസാരിച്ചത്. എന്നാൽ, ഒരാൾ മലയാളിയും മറ്റേയാൾ ദില്ലി സ്വദേശിനിയാണെന്നും തിരിച്ചറിഞ്ഞിട്ടും യുവതി തന്‍റെ സംസാരം ഇംഗ്ലീഷിൽ തന്നെ തുടരുന്നു.
എത് സംസ്ഥാനത്തിന് ഇന്നാണെന്നും യുവതി ചോദിക്കുന്നു. ഇരുവരും മൂന്നാറിലേക്ക് സൈക്കിൽ പോവുകയാണോയെന്ന് യുവതി ചോദിക്കുമ്പോൾ യുവാവ് തിരുത്തുന്നു. തങ്ങൾ സൈക്കിളിൽ സിംഗപ്പൂരേക്കാണെന്ന് മറുപടി നൽകുന്നു. ഈ സമയം താനും കൂടേ പോന്നോട്ടെയെന്ന് യുവതി തമാശയായി ചോദിക്കുന്നു. ഈ സമയത്ത് നിങ്ങൾ ശക്തയായ ഒരു സ്ത്രീയാണെന്ന് ഇക്കോ ട്രാവല്ലർ പറയുന്നു. എന്നാൽ, താൻ അത്ര ശക്തയല്ലെന്നും എല്ലാ ദിവസവും ജോലി ചെയ്താൽ ശക്തി ലഭിക്കുമെന്നും യുവതി മറുപടി നൽകുന്നു. പിന്നാലെ താൻ എവിടെയും പോയിട്ടില്ലെന്നും കേരളത്തിൽ ജീവിച്ച് കേരളത്തിൽ മരിക്കുമെന്നും യുവതി മറുപടി പറയുന്നു.
അഭിനന്ദന പ്രവാഹം
കേരള സാക്ഷരത എന്ന് അടിക്കുറിപ്പ് നൽകിയ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഏതാണ്ട് 17 ലക്ഷം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. വീഡിയോ കണ്ട മിക്കയാളുകളും യുവതിയുടെ ഇംഗ്ലീഷിനെ അഭിനന്ദിച്ചു. വളരെ സാധാരണക്കാരിയായ, ദൈനംദിന ജോലി ചെയ്യുന്ന കേരളത്തിലെ സ്ത്രീകൾ ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ ഒഴുക്കോടെ സംസാരിക്കുന്നുവെന്ന് നിരവധി പേരാണ് കുറിപ്പെഴുതിയത്.


