പട്‌ന - ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലെ തൈരില്‍ ജീവനുള്ള പുഴുക്കള്‍. സംഭവം ചോദ്യം ചെയ്തപ്പോൾ 'കുങ്കുമപ്പൂവ്' ആണെന്ന് ജീവനക്കാർ. വീഡിയോ വൈറലായതോടെ റെയിൽവേ മന്ത്രാലയം ഇടപെട്ട് 60 ലക്ഷം രൂപ പിഴ ചുമത്തി.
പട്‌ന - ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ജീവനുള്ള പുഴുക്കൾ. സംഭവത്തിൽ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. ഭക്ഷണത്തിൽ പുഴുക്കളെ കണ്ടത് ചോദ്യം ചെയ്ത യാത്രക്കാരനോട് അത് 'കുങ്കുമപ്പൂവ്' ആണെന്ന് പറഞ്ഞ് ജീവനക്കാർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവത്തിൽ റെയിൽവേ മന്ത്രാലയം തന്നെ ഇടപെട്ടത്.
റെയിൽവേ മന്ത്രാലയം ഐ.ആർ.സി.ടി.സി (IRCTC), ഭക്ഷണ വിതരണക്കാരായ വെണ്ടർ എന്നിവർക്കെതിരെ കടുത്ത പിഴ ചുമത്തിയിരിക്കയാണ്. ഐ.ആർ.സി.ടി.സിക്ക് 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സർവീസ് പ്രൊവൈഡറിന് 50 ലക്ഷം രൂപ പിഴയും കരാർ റദ്ദാക്കാനുള്ള ഉത്തരവും ലഭിച്ചു. 'യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്' എന്ന് റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
'ട്രാവൽ സ്കിപ്പേഴ്സ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. യാത്രക്കാരൻ തൈര് പാത്രത്തിലെ പുഴുക്കളെ ചൂണ്ടിക്കാണിക്കുമ്പോൾ, അത് കുങ്കുമപ്പൂവാണെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. എന്നാൽ, പരിശോധനയിൽ തൈര് പാക്കറ്റ് കാലാവധി കഴിഞ്ഞതാണെന്ന് വ്യക്തമാവുകയായിരുന്നു. ബാക്കി ഭക്ഷണത്തിലും പുഴുക്കൾ പടർന്നത് യാത്രക്കാരൻ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് കഴിച്ചാൽ ആരോഗ്യത്തിന് എന്ത് സംഭവിക്കുമെന്ന് ചോദിച്ച യാത്രക്കാരൻ, കംപ്ലയിന്റ് ബുക്കിൽ വിവരം രേഖപ്പെടുത്തണമെന്ന് നിർബന്ധിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. 'ഒരു കപ്പ് തൈരിലെ പുഴുക്കൾക്ക് 60 ലക്ഷം രൂപ പിഴ; റെയിൽവേ ഒടുവിൽ യാത്രക്കാരുടെ ആരോഗ്യത്തിന് വില നൽകാൻ തുടങ്ങിയിരിക്കുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. ഇത്തരം പരിശോധനകൾ സ്ഥിരമായി നടത്തണമെന്നും പിഴത്തുക ദുരിതമനുഭവിച്ച യാത്രക്കാരന് നഷ്ടപരിഹാരമായി നൽകണമെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
