ഒരു കൂട്ടം യാത്രക്കാര്‍ തലകീഴായി നില്‍ക്കുമ്പോഴാണ് റൈഡിന്‍റെ പ്രവര്‍ത്തനം നിലച്ചത്. പിന്നലെ സാങ്കേതിക വിദഗ്ദരെത്തി ബാറ്ററി മാറ്റിയിട്ടപ്പോഴേക്കും 25 മിനിറ്റ് കടന്ന് പോയി. അത്രയും നേരം യാത്രക്കാര്‍ തലകീഴായി കിടന്നു.
ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിൽ ഒരു ജോയ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിപ്പോയത് യാത്രക്കാർക്ക് പേടിസ്വപ്നമായി മാറി. ജനുവരി 16 -ന് ബാറ്ററി പ്രശ്നങ്ങൾ കാരണം ജോയ് റൈഡ് അപ്രതീക്ഷിതമായി യാത്ര പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ കുറച്ച് യാത്രക്കാര്‍ തലകീഴായി കുടുങ്ങിയതായി ദി സിയാസാറ്റ് ഡെയ്‍ലി റിപ്പോർട്ട് ചെയ്തു.
റൈഡിന്‍റെ ബാറ്ററി പ്രശ്നങ്ങള്‍ കാരണമാണ് ട്രയൽ റണ്ണിനിടെ അമ്യൂസ്മെന്‍റ് റൈഡിന്‍റെ പ്രവർത്തനം നിലച്ചതെന്ന് എക്സിബിഷൻ സൊസൈറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സൈറ്റിലെ സാങ്കേതിക വിദഗ്ധർ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിന്‍റെ പ്രവർത്തനം പൂര്‍വ്വസ്ഥിതിയിലാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെങ്കിലും റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി മാറ്റാന്‍ എടുത്ത അത്രയും സമയം ആളുകൾ റൈഡിനുള്ളില്‍ തലകീഴായി കിടക്കുന്നത് കാണാം. ബാറ്ററി മാറ്റി റൈഡ് ചലിച്ച് തുടങഅങിയപ്പോഴാണ്. ആളുകൾ പൂര്‍വ്വസ്ഥിതിയിലായത്.
ഇതോടെ അമ്യൂസ്മെന്‍റ് റൈഡുകളുടെ സുരക്ഷയെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകൾ നടന്നു. അമ്യൂസ്മെന്റ് റൈഡുകളുടെ സുരക്ഷയെക്കുറിച്ചും അവ പതിവായി പരിശോധിക്കാറുണ്ടോ എന്നിതിനെ കുറിച്ചും നിരവധി പേര്‍ സംശയങ്ങളുന്നയിച്ചു. 'ഏറ്റവും മോശം പേടിസ്വപ്നം' എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ സംഭവത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ അത്തരം റൈഡുകൾക്ക് പോകുന്നത് ഞാൻ ഒഴിവാക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ വളരെ കുറവാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. വളരെ അപകടകരം. ഒരാളെ 25 മിനിറ്റ് തലകീഴായി വയ്ക്കുന്നത് ഗുരുതരമായ മെഡിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകും. അധികാരികൾ എന്താണ് ചെയ്യുന്നത്. അവരുടെ ഭാഗത്ത് നിന്ന് പരിശോധനകളൊന്നും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
