ലണ്ടനിലെ പൊതുഗതാഗത സംവിധാനമായ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിലെ ഒരു ജീവനക്കാരൻ വയോധികയോട് മോശമായി പെരുമാറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുന്നു.
വഴി ചോദിച്ച വയോധികയോട് മോശമായി പെരുമാറി ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിലെ ജീവനക്കാരൻ. ബൗജി ബ്ലെൻഡ്‌സ് എന്ന യുവതിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വഴി ചോദിച്ചെത്തിയ ആഫ്രിക്കൻ വംശജയായ വയോധികയോട് 'നിങ്ങൾ ബുദ്ധി ഉപയോഗിക്കുന്നില്ല, വലത്തോട്ട് നടക്കൂ' എന്ന് പറഞ്ഞ് ജീവനക്കാരൻ ദേഷ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. വയോധികയെ ഇയാൾ 'വിഡ്ഢി' എന്ന് വിളിച്ചതായും ബൗജി പറയുന്നു.
ജീവനക്കാരന്റെ മോശം പെരുമാറ്റം കണ്ടുനിന്ന ബൗജി ഉടൻ തന്നെ ഇടപെടുകയും അയാളെ ചോദ്യം ചെയ്യുകയും ചെയ്തു. 'അവർ ബുദ്ധി ഉപയോഗിക്കുന്നില്ലെന്നാണോ നിങ്ങൾ പറഞ്ഞത്? ഒരു മുതിർന്ന സ്ത്രീയോട് സംസാരിക്കേണ്ട രീതി ഇതാണോ? പൊതുജനങ്ങളുമായി ഇടപഴകുന്ന ജോലി ചെയ്യുന്നവർ മാന്യത പഠിക്കണം' എന്നാണ് യുവതി അയാളോട് പറഞ്ഞത്.
ആദ്യം തന്റെ പെരുമാറ്റത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ് ജീവനക്കാരൻ ചെയ്തത്. എന്നാൽ, യുവതി ക്യാമറയുമായി ഉറച്ചുനിന്നതോടെ അയാൾ പതറുകയും ഒടുവിൽ വയോധികയോട് മാപ്പ് പറയുകയും ചെയ്യുകയായിരുന്നു. പിന്നാലെ, പ്ലാറ്റ്‌ഫോം നമ്പർ ആറിലേക്ക് പോകേണ്ട വഴി വയോധികയ്ക്ക് പറഞ്ഞുനൽകുകയും ചെയ്തു.
വീഡിയോ വൈറലായതോടെ വിഷയത്തിൽ TFL ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. ജീവനക്കാരന്റെ പെരുമാറ്റം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും വക്താവ് അറിയിച്ചു. ജിടിഎസ് റെയിൽ ഓപ്പറേഷൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇയാളെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വീഡിയോ വൈറലായതോടെ വയോധികയുടെ ബന്ധുക്കളും രംഗത്തെത്തി. തന്റെ അമ്മായിയോടാണ് ജീവനക്കാരൻ മോശമായി പെരുമാറിയതെന്നും പ്രതികരിച്ചതിന് നന്ദിയെന്നും അവരുടെ ബന്ധു തന്നെ പറഞ്ഞു. 'അശരണർക്കായി ശബ്ദമുയർത്തിയതിന് നന്ദി, വീഡിയോ കണ്ടപ്പോൾ ഹൃദയം തകർന്നുപോയി' എന്നാണ് അവർ പറഞ്ഞത്. തക്കസമയത്ത് പ്രതികരിച്ചതിന് നിരവധിപ്പേരാണ് ബൗജിയെ അഭിനന്ദിച്ചത്.
