ഋഷികേശിലെ ബജ്‍റംഗ് സേതു ഗ്ലാസ് ബ്രിഡ്ജിൽ നിന്നും ഒരു വ്ലോഗര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലാകുന്നു. അടുത്തിടെ മാത്രം തുറന്ന പാലത്തില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ആളുകളെ കുറിച്ചാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.
ഋഷികേശിലെ ഗ്ലാസ് ബ്രിഡ്ജായ 'ബജ്‍റംഗ് സേതു'വിൽ നിന്നും ഒരു ട്രാവൽ വ്ലോഗർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വിനോദസഞ്ചാരികളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തെ കുറിച്ചാണ് വീഡിയോ വൈറലായി മാറിയതിന് പിന്നാലെ ചർച്ചകൾ നടക്കുന്നത്. ദീപക് ചതുർവേദി എന്ന വ്ലോഗറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പാലത്തിന്റെ പ്രത്യേകതകളും ഭംഗിയും ഒക്കെ വിവരിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ, പിന്നീട് വിനോദസഞ്ചാരികൾ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് ചൂണ്ടിക്കാണിക്കുന്നതിലേക്കാണ് വീഡിയോ പോകുന്നത്.
ഗ്ലാസ് ബ്രിഡ്ജിൽ ഗ്ലാസിന് മുകളിലൂടെ ട്രോളി ഉരുട്ടിക്കൊണ്ടു പോകുന്ന യുവാക്കളെ വീഡിയോയിൽ കാണാം. ഇത് ഗ്ലാസിന് പോറലുകളുണ്ടാക്കാനും ബലക്ഷയമുണ്ടാക്കാനും കാരണമായി തീരും എന്നാണ് വ്ലോഗർ പറയുന്നത്. അതുപോലെ തന്നെ സ്ത്രീകൾ ഹൈ ഹീൽസ് ധരിച്ച് പാലത്തിലൂടെ നടക്കുന്നതിനെയും യുവാവ് വിമർശിക്കുന്നുണ്ട്. ഇത്തരം ചെരുപ്പുകൾ പാലത്തിന്റെ ഗ്ലാസിന് ദോഷകരമാണ് എന്നാണ് വ്ലോഗർ പറയുന്നത്. അതുപോലെ തന്നെ പാലത്തിന് മുകളിൽ നിന്നും അപകടകരമായ രീതിയിൽ റീൽസ് പകർത്തുന്നതിനെതിരെയും വിമർശനം ഉയർന്നു.
'സുഹൃത്തുക്കളേ, ഈ പാലം ശരിയായി തുറന്നതു പോലുമില്ല, അതിനുമുമ്പേ ആളുകളുടെ 'സിവിക് സെൻസ്' എത്രത്തോളമുണ്ടെന്ന് ഇവിടെ തെളിഞ്ഞിരിക്കുകയാണ്' എന്നാണ് ദീപക് ചതുർവേദി വീഡിയോയിൽ പറയുന്നത്. വീഡിയോ ശ്രദ്ധയാകർഷിച്ചതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വളരെ ലളിതമായ നിയമങ്ങൾ പോലും ജനങ്ങൾ പാലിക്കുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളെ പലരും അനുകരിക്കാറുണ്ടെങ്കിലും അവിടുത്തെ അച്ചടക്കം ആരും പാലിക്കാറില്ല എന്നാണ് മറ്റ് പലരും അഭിപ്രായപ്പെട്ടത്. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വേണം നാം ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങളെ സമീപിക്കാൻ എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
