Asianet News MalayalamAsianet News Malayalam

BTS breaking up : ബി ടി എസ് ഇനി ഏത് ആര്‍മിക്കൊപ്പം, തിരിച്ചുവരവ് എപ്പോള്‍ ഏത് രൂപത്തില്‍?

ബി ടി എസ് ആര്‍മി എന്ന ആരാധകക്കൂട്ടായ്മയുടെ വേദനയും സങ്കടവും മാറ്റാന്‍ ആ വാക്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ലേകത്തെ ഇളക്കിമറിച്ച ഈ ഏഴംഗസംഘം ഇനി കുറച്ചുകാലത്തേക്കെങ്കിലും ഒരുമിച്ചില്ല എന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല. 

Analysis on Korean K-Pop Superstars BTS break up by Vandan PR
Author
Seúl, First Published Jun 15, 2022, 5:21 PM IST

പുതിയ ഊര്‍ജവും പുതിയ വീക്ഷണവും പുതിയ ആശയവും ആയി ഏഴുപേരും ലോകം വീണ്ടും കീഴടക്കാനെത്തുന്ന രണ്ടാംവരവിനായി കാത്തിരിക്കുന്നത് കോടിക്കണക്കിന് ആരാധകരാണ്. BANGTAN SONYEONDAN അല്ലെങ്കില്‍  BTS  അഥവാ BULLET PROOF BOY SCOUTSന് പകരം വെക്കാന്‍ മറ്റൊരു ബിടിഎസ് ഇല്ല തന്നെ.

 

 

അവിശ്വസനീയമായിരുന്നു ആ പ്രഖ്യാപനം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകര്‍ കണ്ണീരോടെയാണ് അത് കേട്ടത്. പ്രതീക്ഷയുടേയും കരുതലിന്റേയും ഊര്‍ജം പകരുന്ന സംഗീതവുമായി ചടുലമായ നൃത്തച്ചുവടുകളുമായി ഏഴംഗസംഘം ഇനി കുറച്ചുകാലത്തേക്ക് ഇല്ല. ദീര്‍ഘമായ ഒരു അവധിയെടുക്കുന്നുവെന്ന ബി ടി എസ് പ്രഖ്യാപനം സംഗീതലോകത്തെ ഞെട്ടിച്ചു. ലോകം കണ്ടുതുടങ്ങിയിട്ട് ഒമ്പത് കൊല്ലമായപ്പോഴാണ് ആര്‍എം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിന്‍, ജിമിന്‍ എന്നിവരടങ്ങിയ ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡ് ബി ടി എസ് അവധിയെടുക്കുന്നത്. ലോകം മുഴുവന്‍ കെ പോപ്പിന്റെ പര്യായമായി മാറിയ അപ്രതീക്ഷിതമായാണ് ഈ പ്രഖ്യാപനം നടത്തിയത്. 

ഒമ്പതുവര്‍ഷത്തെ സംഗീതയാത്ര തുടങ്ങുമ്പോള്‍ തങ്ങള്‍ താമസിച്ചിരുന്ന അതേ വീട്ടില്‍, ഏഴുപേരും കൂടിയിരുന്ന് അത്താഴം കഴിച്ച് സംസാരിക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്. വളരെ സാധാരണമായിരുന്നു ആ സംസാരം. പിന്നിട്ട യാത്രയെ കുറിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. കലാജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍, ബുദ്ധിമുട്ടുകള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ അങ്ങനെയൊക്കെ സംസാരം പോയി.  ഇടക്ക് പരസ്പരം കളിയാക്കുന്നുമുണ്ടായിരുന്നു. ഏഴുപേരും ലോകമെമ്പാടുമുള്ള ആരാധകര്‍ എല്ലാക്കാലത്തും തന്ന പിന്തുണയെ കുറിച്ചും വാചാലരായി. ഇതെല്ലാം യുട്യൂബിലൂടെ ലൈവായി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ആരാധകര്‍ പുതിയ ആല്‍ബം, പുതിയ സംഗീതപര്യടനം അങ്ങനെ എന്തെങ്കിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന പറച്ചില്‍...

''ഓരോരുത്തരുടേയും കഴിവുകള്‍ വ്യക്തിഗതമായി വളര്‍ത്തിയെടുക്കാനും പുതിയ പാത കണ്ടെത്താനും തത്കാലം അവധിയെടുക്കുന്നു. എല്ലാവരും സ്വതന്ത്ര ആല്‍ബങ്ങളുമായി ഉടനെത്തും. ആരും വിഷമിക്കരുത്.  ഇത് ഒന്നും അവസാനിപ്പിക്കുന്നതല്ല.   കുറച്ചുകാലത്തിന് ശേഷം കൂടുതല്‍ ഉഷാറായി നിങ്ങളുടെ മുന്നിലെത്തും...''-വിവരമറിയിച്ചപ്പോള്‍ ബിടിഎസ് അംഗങ്ങളും കണ്ണുതുടച്ചു. കേട്ടുനിന്ന ലക്ഷങ്ങളുടെ മനസ്സില്‍ ചോര പൊടിഞ്ഞു.

ഇനി ഒറ്റയ്‌ക്കൊറ്റക്കുള്ള ആല്‍ബങ്ങളുമായി വരുമെന്നും ഇത് ഒരു പിരിഞ്ഞുപോകലോ ഗ്രൂപ്പ് പിരിച്ചുവിടലോ ഒന്നുമല്ലെന്നും ബിടിഎസ് പറയുന്നു. ഇടവേളക്ക് ശേഷം തിരിച്ചെത്തുമെന്നും. ഗ്രൂപ്പിന്റെ കമ്പനി BIG HIT MUSIC പ്രസ്താവനയിറക്കി, ഗ്രൂപ്പ് പിരിച്ചുവിട്ടിട്ടില്ലെന്നും സ്വതന്ത്രസംഗീത ആല്‍ബങ്ങളുമായി എല്ലാവരും ഒപ്പമുണ്ടാകുമെന്നും. പക്ഷേ ആര്‍മി എന്ന ആരാധകക്കൂട്ടായ്മയുടെ വേദനയും സങ്കടവും മാറ്റാന്‍ ആ വാക്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ലോകത്തെ ഇളക്കിമറിച്ച ഈ ഏഴംഗസംഘം ഇനി കുറച്ചുകാലത്തേക്കെങ്കിലും ഒരുമിച്ചില്ല എന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല. 

 

.....................................

Read Also: എന്നെങ്കിലും മടങ്ങിവരും'; അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്

Analysis on Korean K-Pop Superstars BTS break up by Vandan PR

Read Also : ഡിസംബര്‍ ആകുന്നതോടെ 'ബിടിഎസ്' പൊളിയുമോ; കൊറിയയില്‍ 'വന്‍ രാഷ്ട്രീയ വിവാദം'!

......................................

 

2013-ല്‍ 2 kool 4 skool എന്ന ആല്‍ബത്തിലെ 'No more dream' എന്ന പാട്ടുമായിട്ടാണ് ഏഴംഗസംഘത്തിന്റെ അരങ്ങേറ്റം. വലിയ ചലനമൊന്നും ഉണ്ടാക്കാന്‍ പിള്ളേര്‍ക്കായില്ല. ആരും അവരേയോ അവരുടെ പാട്ടുകളോ ശ്രദ്ധിച്ചില്ല. ബുദ്ധിമുട്ടായിരുന്നു കാര്യങ്ങള്‍. കയ്യിലത്ര കാശുണ്ടായിരുന്നില്ല. താത്കാലിക സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്യേണ്ടി വന്നു. തമ്മില്‍തമ്മില്‍ പിരിവെടുത്തും വല്ലാതെ പിശുക്കിയും മുന്നോട്ട് പോയ ദിവസങ്ങള്‍. ഒപ്പം പാട്ടുപോര, ലുക്ക് പോര, എന്തൊരു വേഷം, ഇങ്ങനെയാണോ മേക്കപ്പ് തുടങ്ങിയ പരിഹാസചോദ്യങ്ങളും വിമര്‍ശനങ്ങളും വേറെ. സമ്മര്‍ദമേറിയ ടെന്‍ഷനടിച്ച ബുദ്ധിമുട്ടിയ നാളുകള്‍. ചോദ്യചിഹ്നങ്ങള്‍ക്ക് മുന്നില്‍ തലതാഴ്ത്തി മടങ്ങാന്‍ അവര്‍ അപ്പോഴും തയ്യാറായിരുന്നില്ല. അവരേഴുപേരും എപ്പോഴും പാട്ടുകളുണ്ടാക്കി. പരിശീലനം തുടര്‍ന്നു. പൊതുവെ ആളുകള്‍ പറയാന്‍ മടിച്ച വിഷയങ്ങളിലും വരികളെഴുതി. ഊര്‍ജം നല്‍കുന്ന ചുവടുകള്‍ പരിശീലിച്ചു. 

ഒടുവില്‍ വിജയം അവരുടെ വഴിയിലെത്തി.  THE  MOST BEAUTIFUL MOMENT IN LIFE എന്ന ആല്‍ബത്തിലെ 'I Nee u' എന്ന പാട്ട് ഹിറ്റായി. ഭാഷാതീതമായി പാട്ടിലെ വരികള്‍ യുവത്വത്തിന്റെഎ മനസ്സിലേറി. ചെറുപ്പക്കാരുടെ ആശങ്കകളും ആധികളും കൂട്ടായ്മയുടെ കരുത്ത് അതിനേകുന്ന ആശ്വാസവുമെല്ലാം കേള്‍വിക്കാരുടെ മനസ്സില്‍ കൊണ്ടു. താളം അവരുടെ കാലുകളേറ്റെടുത്തു. പാട്ടിറങ്ങി പതിനാറാംമണിക്കൂറില്‍ തന്നെ കാണികളുടെ എണ്ണം ദശലക്ഷം കവിഞ്ഞു. പിന്നീടങ്ങോട്ട് യു ട്യൂബില്‍ സംഘം തീര്‍ത്ത ശ്രോതാക്കളുടെ റെക്കോഡുകളില്‍ ആദ്യത്തേത്. പിന്നെ ബിടിഎസ്  മാറി. വെറും ഹിറ്റ് ആയല്ല. തരംഗമായി. പാട്ടുകള്‍ ഏറ്റെടുത്തത് ലക്ഷങ്ങളാണ്. 

 

..............................

Read Also: 'ആ പാട്ട് നശിച്ചു പോയി’; ആരാധകരെ നിരാശയിലാക്കി ബിടിഎസിന്‍റെ വെളിപ്പെടുത്തല്‍

Analysis on Korean K-Pop Superstars BTS break up by Vandan PR

Read Also: രണ്ട് ദിവസത്തില്‍ 15 കോടി കാഴ്ചകള്‍! യുട്യൂബില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും ബിടിഎസ്

...............................

 

അതുവരെ കണ്ട കാഴ്ചാശീലങ്ങളില്‍ നിന്ന് മാറിയതായിരുന്നു BTS ആല്‍ബങ്ങള്‍. പാട്ടുകളുടെ വിഷയങ്ങള്‍. ഡിപ്രഷന്‍,  സമ്മര്‍ദം, പ്രതിസന്ധികള്‍, പ്രണയം, പ്രണയനഷ്ടം, വിരഹം തുടങ്ങിയ  തലവേദനകള്‍, എല്ലാത്തിലും പരിഹാരം നിര്‍ദേശിച്ച പോസിറ്റിവിറ്റി. ബിടിഎസ് കുറിച്ച വരികള്‍ യുവജനതയുടെ നെഞ്ചോട് ചേര്‍ന്നു. അവര്‍ക്കത് ആശ്വാസവും ഊര്‍ജവുമായി. പര്‍പിള്‍ കളറില്‍ ആര്‍മി എന്ന പേരില്‍ കോടിക്കണക്കിന് ആരാധകര്‍ ബിടിഎസിന് ഐക്യപ്പെട്ടു. ഭാഷയോ രാജ്യാതിര്‍ത്തികളോ ആ ഐക്യപ്പെടലിന് തടസ്സമായില്ല. 
വസ്ത്രധാരണരീതികള്‍ക്ക് കേട്ട വിമര്‍ശനങ്ങള്‍, പെണ്‍കുട്ടികളാണെന്ന് തോന്നുമെന്ന പരിഹാസം, ഇതൊന്നും ബിടിഎസ് അംഗങ്ങളെ ബാധിച്ചില്ല. അവര്‍ തോന്നുംപോലെയെല്ലാം മുടി കളര്‍ചെയ്തു. കമ്മലും ബ്രേസ് ലെറ്റും മാലയും ഇട്ടു. പ്രശസ്ത ലേഡീസ് ബ്രാന്‍ഡുകളുടെ ഉടുപ്പുകളിട്ടു. നിറങ്ങള്‍ എല്ലാം പരീക്ഷിച്ചു. 

ജെന്‍ഡര്‍ ന്യൂട്രല്‍ ആയിട്ടുള്ള ലിംഗപക്ഷപാതിത്വം ഇല്ലാത്ത വേഷവിധാനത്തിലൂടെ അവര്‍ ഞെട്ടിച്ചു. ആ കൂസലില്ലായ്മയും സ്വന്തം തീരുമാനങ്ങളിലുള്ള നിലപാടും ആരാധകരുടെ എണ്ണം കൂട്ടി. സാമൂഹികമാധ്യമങ്ങളില്‍ ബിടിഎസിന് വേണ്ടിയുള്ള ആശംസകളും  സന്ദേശങ്ങളും നോക്കിയാല്‍ മതി. എത്രമാത്രം പോസിറ്റിവിറ്റിയാണ് ബിടിഎസ് ആരാധകര്‍ക്ക് നല്‍കുന്നത് എന്നറിയാന്‍. കഷ്ടപ്പെട്ട് അധ്വാനിച്ച് നേടിയെടുത്ത വിജയം എന്ന ഓര്‍മപ്പെടുത്തലും വിനയവും ബിടിഎസ് ആരാധകരെ സ്വാധീനിച്ചു. സംഘത്തിലെ ഓരോരുത്തരേയും കുറിച്ച് പ്രത്യേകതകളെ കുറിച്ച് ആര്‍മിക്ക് അറിയാം. അത്രമേല്‍ സ്വന്തമായിരുന്നു അവര്‍ ഓരോരുത്തരും ആരാധകര്‍ക്ക്. ഹൃദയത്തില്‍ നിന്നെടുത്ത് പാടിയ വരികള്‍ ഏറ്റെടുത്ത ആരാധകര്‍ പല ഭാഷയില്‍ പല നാട്ടില്‍ നിന്ന് അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. ആശംസകളേകി. കണ്ണടച്ച് കയ്യയച്ച് പിന്തുണക്കുന്ന ആരാധകര്‍ ബിടിഎസിനും പ്രിയങ്കരമായിരുന്നു. ഓരോ വിജയവും ഓരോ നേട്ടവും ഓരോ വിശേഷവും അവര്‍ ആരാധകരുമായി പങ്കുവെച്ചു. 

കൊവിഡ് കാലത്തെ അടച്ചിടലും രോഗബാധയുടെ നിരാശയും ബിടിഎസ് ഗാനങ്ങള്‍ക്ക് കൂടുതല്‍ വാതിലുകള്‍ തുറന്നിട്ടു. കെ പോപ് മാനിയ എന്നാല്‍ ബിടിഎസ് മാനിയ ആയി ലോകരാജ്യങ്ങളില്‍ പെയ്തിറങ്ങി. പ്രായം, ലിംഗം,രാജ്യം ഇത്യാദികളൊന്നും തടസ്സമായില്ല. അംബരചുംബികളുടെ നഗരങ്ങളുടെ വേഗതക്കൊപ്പവും തിരക്കൊഴിഞ്ഞ ഗ്രാമങ്ങളുടെ ശാന്തതയിലും ഒരു പോലെ ബിടിഎസ് പാട്ടുകള്‍ ചേര്‍ന്നു. ബിടിഎസ് സംഘം ലോകത്തിന്റെ പോപ് രാജകുമാരന്‍മാരായി. 

ഡൈനമൈറ്റ് എന്ന പാട്ട് കാഴ്ചാക്കണക്കുകളില്‍ വന്‍വിസ്‌ഫോടനം തീര്‍ത്തു. 24 മണിക്കൂര്‍കൊണ്ട് അത് കണ്ടത് 100 ദശലക്ഷം പേര്‍. ആദ്യ ഇംഗ്ലീഷ് പാട്ട് ബിടിഎസിനെ ഗ്രാമി നോമിനേഷന്‍ നേടുന്ന ആദ്യ കൊറിയന്‍ ബാന്‍ഡാക്കി. ബില്‍ബോര്‍ഡ് പട്ടികയില്‍ ദിവസങ്ങള്‍ മുന്നില്‍നിന്നു. പിന്നാലെ ബട്ടറും ഗ്രാമി നോമിനേഷന്‍ നേടി. രണ്ടുവട്ടവും പുരസ്‌കാരം കിട്ടിയില്ല. നിരാശപ്പെടേണ്ടെന്നും പുരസ്‌കാരസമിതിക്കാരുടെ കുശുമ്പാണെന്നും ശ്രോതാക്കളുടെ വിജയപ്പട്ടം നിങ്ങള്‍ക്കാണെന്നും ലോകമെമ്പാടുമുള്ള ആരാധകര്‍ ഐക്യപ്പെട്ടു. ഇതുവരെ കിട്ടിയ പ്രധാന പുരസ്‌കാരങ്ങളൊക്കെ തന്നെ ധാരാളമെന്ന് ആശ്വസിപ്പിച്ചു. എല്ലാ പ്രധാന സംഗീതപരിപാടികളിലും അവതരണത്തിന് ക്ഷണിക്കുന്നത് ഓര്‍മിപ്പിച്ചു. 

ബിടിഎസ് ഉണ്ടാക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കിയ സ്വാധീനത്തിന് തെളിവാണ് ഐക്യരാഷ്ട്രസഭയിലേക്കുള്ള ക്ഷണം. ഡൈനമൈറ്റ് അവതരിപ്പിക്കാന്‍ കിട്ടിയ അവസരം. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് അമേരിക്ക വിളിച്ച ആദ്യ ദക്ഷിണകൊറിയന്‍ ബാന്‍ഡും ബിടിഎസ് തന്നെ. രാജ്യത്തിന്റെ സാംസ്‌കാരിക മേല്‍വിലാസമായതിന് ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ തന്നെ ആദരിച്ചിട്ടുണ്ട് ബിടിഎസ് സംഘത്തെ. പ്രസിഡന്റിന്റെ ഓര്‍ഡര്‍ ഓഫ് കള്‍ച്ചറല്‍ മെറിറ്റ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞവര്‍.

 

....................................

Read Also : കൊറിയന്‍ പാട്ടും കെ ഡ്രാമയും കുരുക്കാവുന്നോ, അഡിക്ഷന്‍ മുതല്‍ കുട്ടികളുടെ ആത്മഹത്യ വരെ

Analysis on Korean K-Pop Superstars BTS break up by Vandan PR

 

ഏറ്റവും പുതിയ ആല്‍ബം പ്രൂഫ് പുറത്തിറങ്ങിയത് ഈ മാസം പത്തിനാണ്. മൂന്ന് സിഡികളിലായി ഉള്ളത് 48 പാട്ടുകള്‍. ആദ്യദിവസം തന്നെ വിറ്റുപോയത് രണ്ട് ലക്ഷം ആല്‍ബം. YET TO COME ഉള്‍പെടെ മൂന്ന് പുതിയ പാട്ടുകള്‍.  ആദ്യം പുറത്തിറങ്ങിയ YET TO COME വീഡിയോ മണിക്കൂറുകള്‍ക്കകം തന്നെ കണ്ടത് ലക്ഷങ്ങള്‍.  ഒമ്പതാംവാര്‍ഷികത്തില്‍ കിട്ടിയ വിജയമധുരം ആസ്വദിക്കാനെന്ന മട്ടില്‍ ഗ്രൂപ്പ് സംവദിക്കുന്നത് കാണാനെത്തിയ ആരാധകര്‍ക്ക് മുന്നിലാണ് ഇടവേള എന്ന ഇടിത്തീ വന്നുവീഴുന്നത്. 

നിര്‍ബന്ധിതസൈനികസേവനത്തിന് പോകാനാണ് അവധിയെടുക്കല്‍ എന്ന് ഒരു വിഭാഗം  കരുതുന്നു. 28 വയസ്സിനകം 18 മാസമെങ്കിലും നിര്‍ബന്ധിതസേവനം എന്ന വ്യവസ്ഥ കാരണം ദക്ഷിണകൊറിയയിലെ പല സംഗീതബാന്‍ഡുകളും പിരിയുകയോ രണ്ടുംമൂന്നും കഷ്ണങ്ങളായി രൂപാന്തരപ്പെടുകയോ ചെയ്തിട്ടുണ്ട്. അതാണ് ആര്‍മിക്ക് ഒരു ടെന്‍ഷന്‍. പക്ഷേ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പ്രതിസന്ധികള്‍ നേരിട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമ്മര്‍ദം അതിജീവിച്ച് ഒമ്പതുവര്‍ഷം മുന്നോട്ടുപോയ പ്രിയപ്പെട്ടവര്‍ ഇതും മറികടക്കുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. 

ഔദ്യോഗികസ്ഥിരീകരണം വന്നാലെ സൈനികസേവനം ആണോ കാരണമെന്ന് ഉറപ്പിക്കാനാകൂ. പിന്നെ എന്താകും കാരണം എന്ന് തലപുകയ്ക്കുകയാണ് ആരാധകര്‍. അത് എന്തായാലും ഇനി ഏഴുപേരെ ഒരുമിച്ച് കുറച്ചുകാലം കാണാനാകില്ല എന്ന വേദനക്ക് മറുമരുന്നാകില്ലെന്ന് ആര്‍മി നെടുവീര്‍പ്പിടുന്നു. ഒറ്റക്കൊറ്റക്കുള്ള പാട്ട് താത്കാലിക ആശ്വാസമാകും എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.  ആദ്യമെത്തുക J HOPE ആണ്. പിന്നെ സുഗ. അതിന് ശേഷം ജംഗൂക്ക്. 

പുതിയ ഊര്‍ജവും പുതിയ വീക്ഷണവും പുതിയ ആശയവും ആയി ഏഴുപേരും ലോകം വീണ്ടും കീഴടക്കാനെത്തുന്ന രണ്ടാംവരവിനായി കാത്തിരിക്കുന്നത് കോടിക്കണക്കിന് ആരാധകരാണ്. BANGTAN SONYEONDAN അല്ലെങ്കില്‍  BTS  അഥവാ BULLET PROOF BOY SCOUTSന് പകരം വെക്കാന്‍ മറ്റൊരു ബിടിഎസ് ഇല്ല തന്നെ.


 

Follow Us:
Download App:
  • android
  • ios