മകളുടെ പേരിന് 157 അക്ഷരങ്ങൾ; ഒടുവിൽ പേരു മാറ്റാൻ തീരുമാനിച്ച് സ്പാനിഷ് ഡ്യൂക്ക്
കുഞ്ഞിൻറെ പേര് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴാണ് പേര് ചുരുക്കിയാലല്ലാതെ സ്പെയിനിലെ നിയമമനുസരിച്ച് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനാകില്ല എന്ന് മനസ്സിലായത്.

കുട്ടികളുണ്ടായിക്കഴിഞ്ഞാൽ മാതാപിതാക്കൾ ഏറെ ആഗ്രഹത്തോടെയും സന്തോഷത്തോടെയും ചെയ്യുന്ന കാര്യമാണ് അവർക്ക് പേരിടൽ. ആ പേര് ആരൊക്കെ വിമർശിച്ചാലും മാറ്റാൻ സാധാരണയായി മാതാപിതാക്കൾ ആഗ്രഹിക്കാറില്ല. എന്നാൽ, താൻ ഏറെ ആഗ്രഹിച്ച് തന്റെ മകൾക്കിട്ട പേര് ഇപ്പോൾ മാറ്റേണ്ട അവസ്ഥയിലാണ് സ്പാനിഷ് ഡ്യൂക്ക്.
157 അക്ഷരങ്ങളാണ് ഈ പേരിൽ ഉള്ളത്. അതായത് 25 വാക്കുകൾ ചേരുമ്പോൾ മാത്രമാണ് ഈ പേര് പൂർണ്ണമാവുക. സ്പാനിഷ് ഗവൺമെന്റ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെങ്കിൽ കുട്ടിയുടെ പേരിൻറെ നീളം കുറയ്ക്കണമെന്ന് നിർദ്ദേശം വന്നതിനെ തുടർന്നാണ് താൻ ഇട്ട പേര് ചുരുക്കാൻ ഇപ്പോൾ സ്പാനിഷ് ഡ്യൂക്ക് തീരുമാനിച്ചിരിക്കുന്നത്. ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സ്പാനിഷ് ഡ്യൂക്ക് ഫെർണാണ്ടോ ഫിറ്റ്‌സ്-ജെയിംസ് സ്റ്റുവർട്ടും അദ്ദേഹത്തിൻറെ ഭാര്യ സോഫിയ പലാസുവേലോയും ചേർന്നാണ് തങ്ങളുടെ രണ്ടാമത്തെ കുട്ടിക്ക് ഇത്തരത്തിൽ ഒരു പേര് കണ്ടെത്തിയത്.
സോഫിയ ഫെർണാണ്ട ഡൊലോറസ് കയെറ്റാന തെരേസ ഏഞ്ചല ഡി ലാ ക്രൂസ് മൈക്കേല ഡെൽ സാന്റിസിമോ സാക്രമെന്റോ ഡെൽ പെർപെറ്റുവോ സൊകോറോ ഡെ ലാലിഡൊഡിസിറോ ഡി ലാലിഡാസിയോ ലോസ് സാന്റോസ് (Sofía Fernanda Dolores Cayetana Teresa Ángela de la Cruz Micaela del Santísimo Sacramento del Perpetuo Socorro de la Santísima Trinidad y de Todos Los Santos) എന്നാണ് ഇവർ കുട്ടിക്ക് കണ്ടെത്തിയ പേര്. മതപരമായ വിശ്വാസങ്ങളും ആൽബയിലെ അന്തരിച്ച ഡച്ചസിനും കുടുംബാംഗങ്ങൾക്കും ഉള്ള ആദരസൂചകവും ആയാണ് 25 വാക്കുകൾ ചേർന്ന ഒരു പേര് തങ്ങളുടെ കുട്ടിക്കായി ഇവർ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2023 ജനുവരി 10 -ന് മാഡ്രിഡിൽ ആണ് കുഞ്ഞ് ജനിച്ചത്. തുടർന്ന് 2023 ഒക്ടോബർ 7 -ന് സെവില്ലിലെ സാൻ റോമൻ ഇടവകയിൽ വെച്ച് കുട്ടിയുടെ മാമോദിസ ചടങ്ങുകൾ നടത്തുകയും കുഞ്ഞിന് പേരിടുകയും ചെയ്തു. എന്നാൽ, കുഞ്ഞിൻറെ പേര് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴാണ് പേര് ചുരുക്കിയാലല്ലാതെ സ്പെയിനിലെ നിയമമനുസരിച്ച് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനാകില്ല എന്ന് മനസ്സിലായത്. ഏതായാലും കുട്ടിയുടെ പേര് ഇപ്പോൾ ചുരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഡ്യൂക്ക്.
വായിക്കാം: ഭൂമുഖത്തു നിന്നും പൂർണമായും തുടച്ചുനീക്കപ്പെട്ടെന്ന് കരുതിയ മരം, 200 വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടെത്തി ഗവേഷകർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: