എമർജൻസി മെഡിക്കൽ റെസ്ക്യൂ സർവീസ് ഉപയോഗിച്ച് പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചു. കിനാബാലു പാർക്കിൽ നിന്നുള്ള മൂന്ന് മൗണ്ടൻ ഗൈഡുകളും അഞ്ച് സെർച്ച് ആൻഡ് റെസ്‌ക്യൂ റേഞ്ചർമാരും കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി.
മലേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പർവതത്തിൽ കയറവെ വയ്യാതെ ഗുരുതരാവസ്ഥയിലായ ബ്രിട്ടീഷ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. പർവതത്തിന്റെ മുകളിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ചയാണ് ഹൈപ്പോഥെർമിയയും ആൾട്ടിറ്റ്യൂഡ് സിക്ക്നസും ബാധിച്ചതിനെ തുടർന്ന് പതിനേഴുകാരിയെ കിനാബാലു പർവതത്തിൽ നിന്നും താഴേക്കിറക്കിയത്.
പെൺകുട്ടിയുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഞായറാഴ്ചയാണ് പാതിവഴിയിൽ വച്ച് വയ്യാതായതിനെ തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇംഗ്ലണ്ടിൽ നിന്നും എത്തിയതാണ് പെൺകുട്ടി എന്നും അടുത്തുള്ള നഗരമായ റാണൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ അവൾക്ക് വേണ്ട പ്രാഥമികശുശ്രൂഷ നൽകിയെന്നും രാജ്യത്തെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗം അറിയിച്ചു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ല എന്നും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗം അറിയിക്കുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 നാണ് 4,095 മീറ്റർ ഉയരമുള്ള പർവതത്തിലേക്ക് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തെ ആവശ്യപ്പെട്ട് വിളിച്ചത്. അവിടെ 17 -കാരി 3,272 മീറ്റർ ഉയരത്തിൽ വയ്യാത്ത അവസ്ഥയിലുണ്ട് എന്ന് അറിയിക്കുകയായിരുന്നു. ലോസ് പീക്ക് എന്നറിയപ്പെടുന്ന ഇത് കൊടുമുടിയിലേക്ക് കയറുന്നതിന് മുമ്പ് കാൽനടയാത്രക്കാർക്കുള്ള പർവതത്തിന്റെ അവസാനത്തെ സ്റ്റോപ്പാണ്. ഇവിടെയാണ് യാത്രക്കാർ ക്യാമ്പ് ചെയ്യുന്നത്.
അവിടെ നിന്നും പെൺകുട്ടിയെ സ്ട്രെച്ചറിൽ എടുത്താണ് താഴെ എത്തിച്ചത്. എമർജൻസി മെഡിക്കൽ റെസ്ക്യൂ സർവീസ് ഉപയോഗിച്ച് പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചു. കിനാബാലു പാർക്കിൽ നിന്നുള്ള മൂന്ന് മൗണ്ടൻ ഗൈഡുകളും അഞ്ച് സെർച്ച് ആൻഡ് റെസ്‌ക്യൂ റേഞ്ചർമാരും കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി. കുട്ടിയുടെ അടുത്തെത്തിയ ഉടനെ അവൾക്ക് ഓക്സിജൻ നൽകുകയും അവളെ തെർമൽ പുതപ്പുപയോഗിച്ച് പുതപ്പിക്കുകയും ചെയ്തു. നിലവിൽ കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു.
