വീട്ടുകാർ നരഭോജികൾ, തന്നെ കൊന്ന് തിന്നുമോ എന്ന് ഭയം, കുടുംബത്തിലെ എല്ലാവരേയും വെടിവച്ചുകൊന്ന് 18 -കാരൻ
സീസറിന്റെ മാതാപിതാക്കളായ റൂബൻ ഒലാൽഡെ, ഐഡ ഗാർഷ്യ, മൂത്ത സഹോദരി ലിസ്ബറ്റ് ഒലാൽഡെ, ഇളയ സഹോദരൻ ഒലിവർ ഒലാൽഡെ എന്നിവരെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
18 -കാരൻ അച്ഛനും അമ്മയും ഉൾപ്പടെ കുടുംബത്തെ മൊത്തം കൊലപ്പെടുത്തി. ദാരുണമായ സംഭവം നടന്നത് യുഎസ്സിലെ ടെക്സാസിൽ. അച്ഛനും അമ്മയും അഞ്ച് വയസുകാരനായ സഹോദരനും അടക്കം കുടുംബത്തിലെ നാല് പേരെയാണ് 18 -കാരൻ കൊലപ്പെടുത്തിയത്. അതിനുള്ള കാരണമായി പറഞ്ഞത് കുടുംബം തന്നെ കൊന്ന് ഭക്ഷിക്കും എന്ന് ഭയന്നാണ് താൻ അവരെ കൊന്നത് എന്നാണ്.
സീസർ ഒലാൽഡെ എന്ന യുവാവാണ് ഈ ക്രൂരമായ കൊലപാതകം നടത്തിയത്. വീട്ടുകാർ നരഭോജികളാണ്, അവർ തന്നെ കൊന്ന് ഭക്ഷിക്കും എന്ന ഭയമാണ് താൻ ഈ ക്രൂരമായ കൊലപാതകം നടത്താൻ കാരണം എന്നാണ് സീസർ പൊലീസിനോട് പറഞ്ഞത്. വീട്ടിൽ തന്നെ ഉണ്ടായിരുന്ന തോക്ക് എടുത്താണ് സീസർ വീട്ടുകാരെ നിഷ്കരുണം വെടിവച്ചു കൊന്നത്. സംഭവം കണ്ട ഒരാളാണ് പൊലീസിനെ വിളിച്ച് യുവാവ് കൊലപാതകം നടത്തി എന്നും ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു എന്നും അറിയിച്ചത്.
ഒടുവിൽ പൊലീസ് ഇയാളെ കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. സീസറിന്റെ മാതാപിതാക്കളായ റൂബൻ ഒലാൽഡെ, ഐഡ ഗാർഷ്യ, മൂത്ത സഹോദരി ലിസ്ബറ്റ് ഒലാൽഡെ, ഇളയ സഹോദരൻ ഒലിവർ ഒലാൽഡെ എന്നിവരെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസസ്ഥലത്തെ കുളിമുറിയിൽ പലയിടങ്ങളിലായി വെടിയേറ്റ് മരിച്ച നിലയിലായിരുന്നു കുടുംബാംഗങ്ങൾ. വീടിന്റെ തറ മുഴുവനും പൊലീസ് എത്തുമ്പോഴേക്കും ചോരയായിരുന്നു.
പിന്നാലെ, സീസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കും എന്നാണ് കരുതുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാട്ടുകാരും പരിചയക്കാരുമെല്ലാം യുവാവ് നടത്തിയ ദാരുണമായ കൊലപാതകത്തെ തുടർന്ന് ആകെ ഞെട്ടിത്തരിച്ചിരിക്കയാണ്. മനോഹരമായ കുടുംബമായിരുന്നു യുവാവിന്റേത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് അറിയില്ല എന്നാണ് ഒരു അയൽക്കാരൻ കൊലപാതക വാർത്തയോട് പ്രതികരിച്ചത്.