നോട്ടീസിൽ പറഞ്ഞിരിക്കുന്നത് വേലക്കാരോ, കച്ചവടക്കാരോ, ഡെലിവറിക്കെത്തുന്നവരോ പാസഞ്ചർ ലിഫ്റ്റ് ഉപയോ​ഗിച്ചാൽ 500 രൂപ ഫൈൻ അടക്കേണ്ടി വരും എന്നാണ്.

എന്നും എല്ലാക്കാലത്തും എവിടെയും വിവേചനമുണ്ടായിട്ടുണ്ട്. പലപ്പോഴും ഈ വിവേചനത്തിന്റെ പേരിൽ മാറ്റി നിർ‌ത്തപ്പെടുന്നത് അടിസ്ഥാന വർ​ഗമായിരിക്കും. ഇന്നും അതിന് വലിയ വ്യത്യാസമൊന്നുമില്ല. പുതിയ കാലത്ത് പുതിയ രൂപത്തിലാണ് അത് പ്രവർത്തിക്കുന്നത് എന്ന് മാത്രം. അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനത്തിന് കാരണമായി തീരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈദ്രാബാദിൽ നിന്നും പകർത്തിയതാണ് വൈറലായിരിക്കുന്ന ഈ ചിത്രം. അതിൽ കാണുന്നത് ഒരു നോട്ടീസാണ്. നോട്ടീസിൽ പറഞ്ഞിരിക്കുന്നത് വേലക്കാരോ, കച്ചവടക്കാരോ, ഡെലിവറിക്കെത്തുന്നവരോ പാസഞ്ചർ ലിഫ്റ്റ് ഉപയോ​ഗിച്ചാൽ 500 രൂപ ഫൈൻ അടക്കേണ്ടി വരും എന്നാണ്. 7 ഹിൽസ് അപാർട്മെന്റ് എന്ന ലക്ഷ്വറി അപാർട്‍മെന്റിലാണ് ഈ നോട്ടീസ് പതിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

വലിയ ചർച്ചയ്ക്കാണ് Buffalo Intellectual എന്ന യൂസർ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്ന ചിത്രം വഴിതെളിച്ചിരിക്കുന്നത്. ഒരുപാടുപേർ ഈ നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ചു. വിവേചനം ഇന്ന് ഈ രീതിയിലൊക്കെയാണ് പ്രവർത്തിക്കുന്നത് എന്ന് കമന്റ് നൽകിയവരുണ്ട്. അതേസമയം, മിക്ക അപ്പാർട്‍മെന്റുകളിലും ഇങ്ങനെ ചില നിയമങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടിയവരുണ്ട്.

ഒരാൾ കമന്റ് നൽകിയത്, 'ഒരിക്കൽ‌ താൻ പ്ലാസ്റ്റിക് ബാ​ഗുമായി മെയിൻ ലിഫ്റ്റിനടുത്തേക്ക് പോയപ്പോൾ സെക്യൂരിറ്റി അടുത്തേക്ക് വന്നു. ഞാൻ ഡെലിവറി ബോയ് ആണെന്ന് കരുതി എന്നോട് സർവീസ് ലിഫ്റ്റ് ഉപയോ​ഗിക്കാൻ ആവശ്യപ്പെട്ടു. അന്ന് ഞാനെന്റെ കമ്പനി ​ഗസ്റ്റ് ഹൗസിൽ താമസിക്കുന്നയാളാണ് എന്ന് എനിക്ക് പറയേണ്ടി വന്നു' എന്നാണ്. 

അതേസമയം, ആളുകളോട് കാണിക്കുന്ന ഇത്തരം വിവേചനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചവർ ഒരുപാടുണ്ട്. ഏതുകാലത്താണ് ഇങ്ങനെയുള്ള വിവേചനങ്ങൾ അവസാനിക്കുക എന്നതായിരുന്നു ആളുകളുടെ ചോദ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം