താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അതിശയകരമായ ദിനോസർ ഫോസിലുകളിൽ ഒന്നാണിതെന്നും ഭ്രൂണം വിരിയുന്നതിന്റെ വക്കിലായിരുന്നുവെന്നും ഗവേഷക സംഘത്തിലെ അംഗമായിരുന്ന പാലിയന്റോളജിസ്റ്റ് പ്രൊഫ സ്റ്റീവ് ബ്രുസാറ്റ് ട്വീറ്റ് ചെയ്തു.
ഒരു കോഴിക്കുഞ്ഞിനെപ്പോലെ മുട്ടയിൽ നിന്ന് വിരിയാൻ തയ്യാറെടുക്കുന്ന ദിനോസർ ഭ്രൂണം(Dinosaur embryo) കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചു. തെക്കൻ ചൈനയിലെ ഗാൻഷൗവിൽ(Ganzhou in southern China) നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതിന് 66 ദശലക്ഷം വർഷമെങ്കിലും പഴക്കമുണ്ട് എന്ന് ഗവേഷകർ പറയുന്നു. പല്ലില്ലാത്ത തെറോപോഡ് ദിനോസർ അല്ലെങ്കിൽ ഓവിറാപ്റ്റോറോസർ ആണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് 'ബേബി യിംഗ്ലിയാങ്' എന്ന് പേരിട്ടു. ചരിത്രത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ച ദിനോസർ ഭ്രൂണമാണിതെന്ന് ഗവേഷകനായ ഡോ ഫിയോൺ വൈസം മാ പറഞ്ഞു.
ദിനോസറുകളും ആധുനിക പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർക്ക് കൂടുതൽ ധാരണയും ഈ കണ്ടെത്തൽ നൽകി. ഭ്രൂണം 'ടക്കിംഗ്' എന്നറിയപ്പെടുന്ന ചുരുണ്ട നിലയിലായിരുന്നുവെന്ന് ഫോസിൽ കാണിക്കുന്നു, ഇത് വിരിയുന്നതിന് തൊട്ടുമുമ്പ് പക്ഷികളിൽ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. 'ആധുനിക പക്ഷികളിലെ ഇത്തരം സ്വഭാവം ആദ്യം പരിണമിച്ചതും അവയുടെ ദിനോസർ പൂർവ്വികരുടെ ഇടയിൽ നിന്നാണ് എന്ന് ഇത് സൂചിപ്പിക്കുന്നു' ഡോ. മാ, എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.

ഒവിറാപ്‌റ്റോറോസറുകൾ, 100 ദശലക്ഷം മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് - ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ ഇന്നത്തെ ഏഷ്യയിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്ന തൂവലുകളുള്ള ദിനോസറുകളാണ്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അതിശയകരമായ ദിനോസർ ഫോസിലുകളിൽ ഒന്നാണിതെന്നും ഭ്രൂണം വിരിയുന്നതിന്റെ വക്കിലായിരുന്നുവെന്നും ഗവേഷക സംഘത്തിലെ അംഗമായിരുന്ന പാലിയന്റോളജിസ്റ്റ് പ്രൊഫ സ്റ്റീവ് ബ്രുസാറ്റ് ട്വീറ്റ് ചെയ്തു.
ചൈനയിലെ യിംഗ്‌ലിയാങ് സ്റ്റോൺ നേച്ചർ ഹിസ്റ്ററി മ്യൂസിയത്തിൽ 6.7 ഇഞ്ച് നീളമുള്ള മുട്ടയ്ക്കുള്ളിൽ തല മുതൽ വാൽ വരെ 10.6 ഇഞ്ച് (27 സെന്റീമീറ്റർ) നീളമുള്ള ബേബി യിംഗ്ലിയാങ് വിശ്രമിക്കുന്നു. മുട്ട ആദ്യമായി കണ്ടെത്തിയത് 2000 -ത്തിലാണ്, പക്ഷേ 10 വർഷത്തേക്ക് സൂക്ഷിച്ചുവച്ചു. മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും പഴയ ഫോസിലുകൾ തരംതിരിക്കുകയും ചെയ്തപ്പോഴാണ് ഗവേഷകർ മുട്ടയുടെ ഉള്ളിൽ ഭ്രൂണം പിടിച്ചിരിക്കുന്നതായി സംശയിച്ചത്.
ദിനോസറിന്റെ ശരീരത്തിന്റെ ഒരു ഭാഗം ഇപ്പോഴും കല്ലാൽ മൂടപ്പെട്ടിരിക്കുന്നു, അതിന്റെ മുഴുവൻ അസ്ഥികൂടത്തിന്റെ ഒരു ചിത്രം സൃഷ്ടിക്കാൻ ഗവേഷകർ വിപുലമായ സ്കാനിംഗ് ടെക്നിക്കുകൾ ഉപയോഗിക്കും.
