ഹോട്ടൽ ചെക്കൗട്ട് ചെയ്യുമ്പോൾ തകർന്ന കണ്ണാടിയുടെ പേരിൽ 8000 രൂപ നൽകേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് യുവാവിന്‍റെ പോസ്റ്റ്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ താന്‍ പിന്തുടരുന്ന പുതിയ ശീലത്തെ കുറിച്ചും യുവാവ് തുറന്നു പറയുന്നു.
പലപ്പോഴും യാത്രകളിൽ താമസസ്ഥലങ്ങളിൽ ചെറിയ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഒക്കെയുണ്ടാവാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് @Rubelalikhan0 എന്ന യൂസർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. താമസിച്ചിരുന്ന ഹോട്ടൽ ചെക്കൗട്ട് ചെയ്യുമ്പോൾ തകർന്ന ഒരു കണ്ണാടിയുടെ പേരിൽ 8000 രൂപ നൽകേണ്ടി വന്ന അനുഭവത്തെ കുറിച്ചാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്. എന്നാൽ, ഈ കണ്ണാടി തകർന്ന സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും യുവാവ് പറയുന്നുണ്ട്. പിന്നീട്, തർക്കങ്ങൾ ഒഴിവാക്കാനായി ഹോട്ടൽ മുറികളിൽ എന്തൊക്കെയുണ്ട്, ഏതൊക്കെ അവസ്ഥയിലാണ് തുടങ്ങിയ കാര്യങ്ങളൊക്കെ രേഖപ്പെടുത്തി വയ്ക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.
ചെക്ക്-ഔട്ട് ചെയ്യുന്നത് വരെ എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാൽ, പെട്ടെന്നാണ് റൂമിലെ കണ്ണാടിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ തന്നെ അറിയിച്ചത് എന്ന് പോസ്റ്റിൽ പറയുന്നു. താമസത്തിനിടയിൽ താൻ ആ കണ്ണാടിയിൽ തൊട്ടിട്ടുപോലുമില്ല. അതിനാൽ, പണം നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ ഞെട്ടിപ്പോയി. ഹൗസ് കീപ്പിംഗ് വിഭാഗം ഈ കേടുപാടുകളെക്കുറിച്ച് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന നിലപാടിൽ ജീവനക്കാർ ഉറച്ചുനിന്നു. അതിനാൽ തന്നെ, റിസപ്ഷനിൽ വെച്ച് കൂടുതൽ ചർച്ചകൾക്കൊന്നും പ്രസക്തിയുണ്ടായിരുന്നില്ല എന്നും യുവാവ് പറയുന്നു.
ഈ അനുഭവം യുവാവിന്റെ യാത്രയിൽ പുതിയ ഒരു ശീലം തന്നെ ഉണ്ടാകാൻ കാരണമായി. ഇപ്പോൾ ഒരു ഹോട്ടൽ മുറിയിൽ പ്രവേശിക്കുമ്പോൾ താൻ മുറിയിലെ കട്ടിൽ, ടെലിവിഷൻ, കണ്ണാടി, ബാത്റൂം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം വ്യക്തമാകുന്ന രീതിയിൽ ആ സ്ഥലത്തിന്റെ ഒരു വീഡിയോ റെക്കോർഡ് ചെയ്യും. കൂടാതെ ലൈറ്റുകളും എയർ കണ്ടീഷണറും ഓൺ ചെയ്യുകയും, വീഡിയോയിൽ സമയവും തീയതിയും വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പിന്നീട് എന്തെങ്കിലും തർക്കമുണ്ടായാൽ ഇത് ഒരു തെളിവായി തീരും എന്നാണ് യുവാവ് പറയുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഇങ്ങനെ തെളിവുകൾക്ക് വേണ്ടി ആദ്യം തന്നെ മുറിയിലെ വസ്തുക്കളെല്ലാം റെക്കോർഡ് ചെയ്ത് വയ്ക്കുന്നതാണ് നല്ലത് എന്നാണ് ഭൂരിഭാഗത്തിന്റെ അഭിപ്രായം.
