നാല് നൂറ്റാണ്ട്, മുങ്ങിയത് 8,620 കപ്പൽ, 250 എണ്ണത്തിൽ സ്വർണ്ണവും വെള്ളിയും; പേർച്ചുഗീസ് തീരത്തെ സ്വർണ്ണ ശേഖരം
നാല് നൂറ്റാണ്ടിനിടെ പോർച്ചുഗീസ് തീരത്ത് മുങ്ങിയത് 8,620 കപ്പലുകൾ. അതിലൊന്നായി നോസ സെൻഹോറ ഡോ റൊസാരിയോ എന്ന സ്പാനിഷ് കപ്പലില്‍ മാത്രമുണ്ടായിരുന്നത് 22 ടണ്‍ സ്വർണ്ണവും വെള്ളിയും.

1400 -കളിലാണ് യൂറോപ്പില്‍ നിന്ന്, പ്രത്യേകിച്ചു സ്പെയിനില്‍ നിന്നും പോര്‍ച്ചുഗീസിൽ നിന്നും ലോകത്തിലെ മറ്റ് വന്‍കരകളിലേക്കുള്ള അധിനിവേശങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പിന്നാലെ ലോകം കണ്ട യൂറോപ്യന്മാരുടെ ഏറ്റവും വലിയ സംഘടിത കൊള്ളയായിരുന്നു നടന്നത്. ആഫ്രിക്കയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും സ്പെയിന്‍, പോർച്ചുഗീസ്, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ തീരം തേടി എത്തയത് ആയിരക്കണക്കിന് കപ്പലുകൾ. അതില്‍ മറ്റ് ദേശങ്ങളില്‍ നിന്നുള്ള അടിമകൾ മുതല്‍ ആ ദേശത്തെ സമ്പത്തും ഉണ്ടായിരുന്നു. സ്വര്‍ണ്ണവും വെള്ളിയും മുതൽ ഇന്ന് കോടികൾ വില വരുന്ന രത്നങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ, ആ കപ്പലുകളില്‍ പലതും തീരമണഞ്ഞില്ല. മിക്ക കപ്പലുകളും കടലില്‍ തകർന്നു വീണു.
ഇന്ന് ജലാന്തര പര്യവേക്ഷണങ്ങൾക്ക് മികച്ച ഉപകരണങ്ങൾ ലഭ്യമാണ്. പലരും കടലില്‍ അനാഥമായി കിടക്കുന്ന അളവറ്റ സമ്പത്തിലേക്ക് ശ്രദ്ധ ഊന്നിക്കഴിഞ്ഞു. ഇതിനിടെയാണ് ജലാന്തര പുരാവസ്തുശാസ്ത്രജ്ഞനായ അലക്സാണ്ട്രെ മൊണ്ടെയ്റോയുടെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. നീണ്ടനാളത്തെ പര്യവേക്ഷണത്തിനൊടുവില്‍ അദ്ദേഹം തയ്യാറാക്കിയ പട്ടിക അനുസരിച്ച് പോർച്ചുഗലിന്‍റെ തീരത്ത് ഏകദേശം 7,500 കപ്പലുകളും അസോർസ് ദ്വീപുകൾക്ക് ചുറ്റുമായി 1,000 കപ്പലുകളും മദെയ്‌റയ്ക്ക് സമീപത്തായി ഏതാണ്ട് 120 കപ്പലുകളുമായി മൊത്തം 8,620 കപ്പല്‍ അവശിഷ്ടങ്ങളാണ് അദ്ദേഹം കണ്ടെത്തിയത്. ഇവയിൽ ഏകദേശം 250 കപ്പലുകളില്‍ അളവറ്റ സമ്പത്താണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
15 -ാം നൂറ്റാണ്ട് മുതല്‍ 19 -ാം നൂറ്റാണ്ട് വരെയുള്ള 400 വര്‍ഷത്തിനിടെയാണ് ഇത്രയും കപ്പലുകൾ പോര്‍ച്ചുഗീസ് തീരത്ത് മാത്രം തകർന്ന് വീണത്. ഇതില്‍ 1589-ൽ ട്രോയയ്ക്കു സമീപം മുങ്ങിയ നോസ സെൻഹോറ ഡോ റൊസാരിയോ (Nossa Senhora do Rosári) എന്ന സ്പാനിഷ് കപ്പലിനെ കുറിച്ച് അലക്സാണ്ട്രെ മൊണ്ടെയ്റോ പ്രത്യേക പരാമര്‍ശം നടത്തുന്നു. 22 ടണ്‍ സ്വർണ്ണവും വെള്ളിയുമായി സ്പെയിനിലേക്ക് പോവുകയായിരുന്ന കപ്പല്‍, പോർച്ചുഗീസ് തീരത്ത് മുങ്ങുകയായിരുന്നു. എന്നാല്‍, അളവറ്റ ഈ സമ്പത്ത് പുരാവസ്തു മോഷ്ടാക്കളുടെ കൈവശമെത്തുകയാണെന്നും സര്‍ക്കാർ ഇതിനായി യാതൊരു നീക്കവും നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നാല് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ഈ കപ്പലിന്‍റെ സ്ഥാനം താന്‍ കണ്ടെത്തിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. സാംസ്കാരികവും ചരിത്രപരവുമായി ഏറെ പ്രധാനം അര്‍ഹിക്കുന്ന ഈ കണ്ടെത്തല്‍ സര്‍ക്കാര്‍ നേരിട്ട് സംരക്ഷിണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
Read More: 1,800 വർഷം പഴക്കമുള്ള വെള്ളി 'മന്ത്രത്തകിട്' ക്രിസ്തുമത ചരിത്രം തിരുത്തി എഴുതുമോ?


