സൂം ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ അവളുടെ അടുത്ത് സുകിയും ഇരിപ്പുണ്ടാകും. ക്ലാസുകള്‍ തീരുന്നത് വരെ സുകി അതും നോക്കി ഇരിക്കും. ഒരു ക്ലാസ് പോലും മുടങ്ങാതെ പങ്കെടുക്കുന്ന അര്‍പ്പണബോധമുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു സുകി

അടുത്തിടെയാണ് ഫ്രാന്‍സെസ ബോര്‍ഡിയര്‍ എന്ന യുവതി ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയത്. എന്നാല്‍ അവളോടൊപ്പം ചടങ്ങില്‍ മറ്റൊരാളുമുണ്ടായിരുന്നു, അവളുടെ പ്രിയപ്പെട്ട പൂച്ച, സുകി. വെറുതെ ഇരുന്നതല്ല സുകി, മറിച്ച് അവള്‍ക്കും കിട്ടി ഒരു ബിരുദം. ബിരുദ ദാന ചടങ്ങില്‍ ധരിക്കുന്ന മഞ്ഞ ഗൗണും, കറുത്ത തൊപ്പിയും ധരിച്ച് ഗമയില്‍ ഇരിക്കുന്ന സുകിയുടെ ചിത്രം ഇപ്പോള്‍ വൈറലാണ്.

Add Asianetnews as a Preferred SourcegooglePreferred

മഹാമാരി മൂലം ആര്‍ക്കും കോളേജില്‍ പോയി ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. സ്വാഭാവികമായും ഓണ്‍ലൈന്‍ വഴിയായിരുന്നു ക്ലാസുകള്‍. അതുകൊണ്ട് തന്നെ വീട്ടിലിരുന്നായിരുന്നു ഭൂരിഭാഗം കുട്ടികളും ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നത്. ഫ്രാന്‍സെസന്റേയും പഠനം വീട്ടിലിരുന്ന് തന്നെയായിരുന്നു. ദിവസവും അവള്‍ സൂം ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ അവളുടെ അടുത്ത് സുകിയും ഇരിപ്പുണ്ടാകും. ക്ലാസുകള്‍ തീരുന്നത് വരെ സുകി അതും നോക്കി ഇരിക്കും. ഒരു ക്ലാസ് പോലും മുടങ്ങാതെ പങ്കെടുക്കുന്ന അര്‍പ്പണബോധമുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു സുകിയെന്ന് ഫ്രാന്‍സെസ ഓര്‍ക്കുന്നു. സുകിയുടെ ഈ താല്പര്യം കണ്ടാണ് ഫ്രാന്‍സെസയ്ക്ക് ബിരുദം ലഭിച്ചപ്പോള്‍, അവളെ കൂടി പരിഗണിച്ചത്.

View post on Instagram

അവര്‍ ഇരുവരും ഇരിക്കുന്ന ചിത്രങ്ങള്‍ ഫ്രാന്‍സെസ അവളുടെ ഇന്‍സ്റ്റാഗ്രാമിലും, ട്വിറ്ററിലുമൊക്കെ പങ്കിട്ടു. 'അതെ, എന്റെ പൂച്ച ഞാന്‍ നടത്തിയ എല്ലാ സൂം ക്ലാസ്സിലും പങ്കെടുത്തിരുന്നു. അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുന്നതായിരിക്കും' എന്നായിരുന്നു അവള്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്.

മഹാമാരി സമയത്ത് താന്‍ കൂടുതല്‍ സമയവും തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയായിരുന്നു എന്നവള്‍ പറയുന്നു. പൂച്ചയും എപ്പോഴും അവളുടെ അടുത്ത് തന്നെയുണ്ടാകും. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ലാപ്ടോപ്പ് തുറന്നാല്‍, മതി സുകിയുടെ ഭാവം മാറുമെന്ന് ഫ്രാന്‍സെസ്‌ക പറയുന്നു. സുകി പിന്നെ ഫുള്‍ അറ്റെന്‍ഷനായിരിക്കും. ഓരോ ക്ലാസും ലാപ്ടോപ്പിന് സമീപമിരുന്ന് അവള്‍ ആകാംക്ഷയോടെ കേള്‍ക്കും. ''അവളുടെ മട്ടു കണ്ടാല്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചിരിക്കുന്നത് പോലെയാണ്. അവള്‍ എപ്പോഴും എന്റെ ലാപ്ടോപ്പില്‍ നോക്കി ഇരിക്കുമായിരുന്നു,'' ഫ്രാന്‍സെസ്‌ക പറഞ്ഞു.

ഒടുവില്‍ ഫ്രാന്‍സെസ്‌കയുടെ ബിരുദദാന ദിനം വന്നെത്തി. സുകിയുടെ അര്‍പ്പണബോധത്തെയും അംഗീകരിക്കണമെന്ന് അവള്‍ക്ക് തോന്നി. അങ്ങനെയാണ് ചടങ്ങില്‍ സുകിയെയും ഉള്‍പ്പെടുത്താന്‍ ആലോചിച്ചത്. സുകി സ്‌പെഷ്യല്‍ ബിരുദധാരിയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സുകിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് ഒന്നും ലഭിക്കില്ലെന്ന് അവള്‍ വ്യക്തമാക്കുന്നു. 'എനിക്ക് അവളുടെ ഈ പരിശ്രമം അംഗീകരിക്കണമെന്നും അവളെ എന്നോടൊപ്പം കൂട്ടണമെന്നും തോന്നി,' ഫ്രാന്‍സെസ്‌ക പറഞ്ഞു.

View post on Instagram

പൂച്ചയോടുള്ള സ്‌നേഹം അല്പം അതിര് കടന്നില്ലെയെന്ന് കാണുമ്പോള്‍ തോന്നാം. എന്നാല്‍ ഇതിലൊന്നും ഒതുങ്ങുന്നതല്ല വളര്‍ത്ത് മൃഗങ്ങളോടുള്ള അവളുടെ സ്‌നേഹം. ഉപഭോക്താക്കള്‍ക്കും അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും മാച്ച് ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു തുണി കടയും അവള്‍ക്ക് സ്വന്തമായിട്ടുണ്ട്.