40 വർഷം മുൻപ് കാണാതായ ഇസ്രയേൽ പൈലറ്റ് റോൺ അറാദിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു നബി ചിതിൽ ഇസ്രയേൽ സൈനിക നടപടി സ്വീകരിച്ചത്

ബെയ്റൂട്ട്: ലെബനോനിൽ ഇസ്രയേൽ ആക്രമണത്തിൽ 12ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ലെബനോനിൽ വ്യോമ കരയാക്രമണം ശക്തമാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ലെബനോനിലെ കിഴക്കൻ മേഖലയിലെ ബെക്കാ താഴ്വരയിലെ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടതായും 40 പേർക്ക് പരിക്കേറ്റതായുമാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ലെബനോൻ സൈനികരാണ്. കുട്ടികളും സാധാരണക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. 40 വർഷം മുൻപ് കാണാതായ ഇസ്രയേൽ പൈലറ്റ് റോൺ അറാദിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു നബി ചിതിൽ ഇസ്രയേൽ സൈനിക നടപടി സ്വീകരിച്ചത്. 1986ലാണ് റോൺ അറാദിനെ കാണാതായത്. 

ഇതിന്റെ ഭാഗമായി ശനിയാഴ്ച മേഖലയിലെ ശവക്കുഴികളിലും തെരച്ചിൽ നടന്നുവെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പ്രദേശത്തെ കെട്ടിടങ്ങൾ തകർന്ന് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിട്ടുണ്ട്. വലിയൊരു ഗർത്തം രൂപപ്പെടുകയും ചുറ്റുമുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ കളറിംഗ് ബുക്കുകൾ, പെയിന്റിംഗുകൾ, പാചക പാത്രങ്ങൾ തുടങ്ങിയ നിരവധി സാധനങ്ങളാണ് അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയത്. ഈ മേഖലയിലെ പ്രധാന ശക്തിയായ ഹിസ്ബുള്ള, നാശനഷ്ടങ്ങളുടെ വ്യാപ്തി കാണാൻ മാധ്യമപ്രവർത്തകർക്ക് ഗ്രാമത്തിലേക്ക് എത്താൻ അനുവാദം നൽകിയിട്ടുണ്ട്. ഷിയാ സായുധ രാഷ്ട്രീയ ഗ്രൂപ്പായ ഹിസ്ബുള്ളയെ യുകെയും യുഎസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം