ഇന്ന് 'നാൻജിംഗിന്‍റെ മാലാഖ' എന്ന് അറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ 21 വര്‍ഷത്തിനിടെ 469 പേരെ ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വിളിച്ചത്. 


കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാൻജിംഗില്‍ ഒരു മാലഖയുണ്ട്. നാന്‍ജിംഗിന്‍റെ സ്വന്തം മാലാഖ, അമ്പത്തിയാറുകാരനായ ചെൻ സി. അദ്ദേഹം ഇതുവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് 469 പേരെ. ഇത്രയും പേരെ അദ്ദേഹം രക്ഷിച്ചതാകട്ടെ നാൻജിംഗിലെ യാങ്‌സി നദി പാലത്തിൽ നിന്നും. 'എല്ലാ ദിവസവും ജീവിതത്തെ പരിപാലിക്കുക' എന്ന് ചൈനീസ് ഭാഷയിലെഴുതിയ ചുവന്ന ടീ ഷര്‍ട്ടും ധരിച്ച് ചെന്‍, ഓരോ ദിവസവും കുറഞ്ഞത് 10 തവണയെങ്കിലും പാലത്തിൽ പട്രോളിംഗ് നടത്തുന്നു. പാലത്തില്‍ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറാകുന്നവരോട് സംസാരിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നു. 

ഇന്ന് 'നാൻജിംഗിന്‍റെ മാലാഖ' എന്ന് അറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 469 പേരെ ജീവിതത്തിലേക്ക് തിരികെ വിളിച്ചെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2000 -ല്‍ യാങ്‌സി നദിയുടെ പാലത്തിൽ ചെന്‍ സി നില്‍ക്കുമ്പോഴാണ് പാലത്തിലൂടെ ഒരു യുവതി തീര്‍ത്തും അലക്ഷ്യമായി നടക്കുന്നത് കണ്ടത്. സംശയം തോന്നിയ ചെന്‍ പെണ്‍കുട്ടിയോട് സംസാരിച്ചു. പണമായിരുന്നു ആ യുവതിയുടെ പ്രശ്നം. അവള്‍ ആത്മഹത്യയ്ക്കായി എത്തിയതായിരുന്നു. ചെന്നുമായുള്ള സംഭാഷണത്തിനൊടുവില്‍ വീട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ അവളുടെ കൈയില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ബസ് ടിക്കറ്റും പിന്നെ അത്യാവശ്യം പണവും ഉണ്ടായിരുന്നെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദുരന്തമുഖങ്ങളില്‍ സുരക്ഷയുടെ വഴി തുറക്കുന്ന ബെയ്‍ലി പാലത്തിന്‍റെ കഥ

Scroll to load tweet…

'വിഡ്ഢിത്തം കാട്ടാതെ എഴുന്നേറ്റ് പോ'; കൂറ്റന്‍ മുതലയെ തഴുകി തലോടുന്ന യുവതിയുടെ വീഡിയോയ്ക്ക് വിമർശനം

അതായിരുന്നു ചെന്‍റെ ആദ്യ രക്ഷാപ്രവര്‍ത്തനം. പിന്നീടിങ്ങോട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ചെന്‍ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയവര്‍ 469 പേര്‍. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ അദ്ദേഹം ഇത്തരത്തില്‍ പാലത്തില്‍ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാനെത്തിയ നൂറുകണക്കിന് ആളുകളെ രക്ഷിച്ചു. 'ഇവരെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി' 56-കാരൻ പറയുന്നു. ഏറെ നാളത്തെ നീരീക്ഷണത്തിനൊടുവില്‍ ഇന്ന് ആളുകള്‍ പലത്തിലെത്തുമ്പോള്‍ അത് ആത്മഹത്യയ്ക്കാണോയെന്ന് തിരിച്ചറിയാന്‍ കഴിയുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. 'തീവ്രമായ ആന്തരിക പോരാട്ടമുള്ള ആളുകൾക്ക് അയഞ്ഞ ശരീര ചലനങ്ങൾ ഉണ്ടാകില്ല, അവരുടെ ശരീരം ഭാരമുള്ളതായി തോന്നും. നിങ്ങൾക്ക് ശ്വാസമുള്ളിടത്തോളം കാലം നിങ്ങളുടെ ജീവിതം ആരംഭിക്കാൻ നിങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു.' തന്‍റെ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ചെന്‍ ന്യൂ വീക്കിലിയോട് പറഞ്ഞു. 

ആളുകളെ ആത്മഹത്യയില്‍ നിന്നും തിരികെ കൊണ്ട് വരുന്നതിനൊപ്പം അവരുടെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാനും ചെന്‍ ശ്രമിക്കുന്നു. അതിനായി തന്‍റെ സമ്പാദ്യം ഉപയോഗിക്കാനും അദ്ദേഹത്തിന് മടിയില്ല. ആത്മഹത്യയ്ക്കായെത്തിയ ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ ഒരിക്കല്‍ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. പക്ഷേ, അവളുടെ ഉയർന്ന ട്യൂഷന്‍ ഫീസ് കൊടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, മറ്റുള്ളവരില്‍ നിന്നുള്ള സഹായം പ്രവഹിച്ചു. ഒടുവില്‍ ആ പെണ്‍കുട്ടിക്ക് 1,400 ഡോളറിലധികം (1,17,174 രൂപ) നല്‍കാന്‍ കഴിഞ്ഞെന്നും ചെന്‍ കൂട്ടി ചേര്‍ക്കുന്നു. 'വർഷങ്ങളായി, പാലത്തിന്‍റെ കൈവരിയില്‍ നിന്നും ഒരാളെ പിന്നോട്ട് വലിക്കുന്നത്, അവരെ അവരുടെ പ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായും കരകയറ്റില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു,' അദ്ദേഹം പറയുന്നു.

ഉള്ളിലേക്ക് കയറി പോയവർക്ക് എന്ത് സംഭവിച്ചു? നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ബീഹാറിലെ ഭഗൽപൂർ ഗുഹ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)