അര്‍ജന്റീനയില്‍ ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ബിഷപ്പായിരുന്നു ഗുസ്താവോ സാന്‍ഷേറ്റ. തലസ്ഥാന നഗരത്തിലെ പ്രമുഖ സെമിനാരിയില്‍ വൈദിക പഠനത്തിനായി വന്ന ചെറുപ്പക്കാരെക്കൊണ്ട് ബിഷപ്പായിരിക്കെ ഗുസ്താവോ സാന്‍ഷേറ്റ നഗ്‌നശരീരം മസാജ് ചെയ്യിക്കുമായിരുന്നുവെന്ന് മഠത്തിലെ ചില ജോലിക്കാര്‍ കോടതിയില്‍ മൊഴി നല്‍കി. ബിഷപ്പ് തന്റെ ഫോണില്‍ പോണ്‍ ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചിരുന്നതായും സാക്ഷികള്‍ മൊഴി നല്‍കി.
അര്‍ജന്റീനന്‍ കത്തോലിക്ക സഭയിലും ഗുരുതരമായ ലൈംഗിക ആരോപണം. വത്തിക്കാനില്‍ ഉന്നത ഉദ്യോഗം കിട്ടിപ്പോയ മുന്‍ അര്‍ജന്റീനന്‍ ബിഷപ്പിനെതിരെയാണ് നിരവധി പരാതികള്‍ ഉയര്‍ന്നത്. ഇദ്ദേഹത്തിന് എതിരായ വിചാരണ സാല്‍റ്റയിലെ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തനിക്കെതിരായ ആരോപണങ്ങള്‍ ബിഷപ്പ് നിഷേധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍, അദ്ദേഹത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊഴികളാണ് പുറത്തുവന്നത്.
അര്‍ജന്റീനയില്‍ ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ബിഷപ്പായിരുന്നു ഗുസ്താവോ സാന്‍ഷേറ്റ. തലസ്ഥാന നഗരത്തിലെ പ്രമുഖ സെമിനാരിയില്‍ വൈദിക പഠനത്തിനായി വന്ന ചെറുപ്പക്കാരെക്കൊണ്ട് ബിഷപ്പായിരിക്കെ ഗുസ്താവോ സാന്‍ഷേറ്റ നഗ്‌നശരീരം മസാജ് ചെയ്യിക്കുമായിരുന്നുവെന്ന് മഠത്തിലെ ചില ജോലിക്കാര്‍ കോടതിയില്‍ മൊഴി നല്‍കി. ബിഷപ്പ് തന്റെ ഫോണില്‍ പോണ്‍ ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചിരുന്നതായും സാക്ഷികള്‍ മൊഴി നല്‍കി. അടച്ചിട്ട കോടതിയില്‍ നടന്ന വിസ്താരത്തിന്റെ വിവരങ്ങള്‍ അവിടെയുണ്ടായിരുന്ന അഭിഭാഷകരോട് സംസാരിച്ചശേഷം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലാറ്റിന്‍ അമേരിക്കയില്‍ റോമന്‍ കത്തോലിക്ക സഭയ്ക്ക് ഏറ്റവും സ്വാധീനമുള്ള രാജ്യമാണ് അര്‍ജന്റീന. ഇതിനു മുമ്പും സഭയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും, സമാനതകളില്ലാത്ത വിധമാണ് മുന്‍ ബിഷപ്പ് ഗുസ്താവോയുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നത്. വടക്കന്‍ പ്രവിശ്യയായ സാല്‍റ്റയിലെ ഒറാനിലെ ബിഷപ്പായിരുന്നു ആരോപണ വിധേയനായ ഗുസ്താവോ സാന്‍ഷേറ്റ. സെമിനാരിയിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, അധികാര ദുര്‍വിനിയോഗം, സാമ്പത്തിക തിരിമറി തുടങ്ങിയ പരാതികളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്.

Image Courtesy: Reuters
തിങ്കളാഴ്ച അദ്ദേഹം തനിക്കെതിരായ ആരോപണങ്ങള്‍ നിേഷധിച്ചിരുന്നു. സെമിനാരിയിലെ വിദ്യാര്‍ത്ഥികളുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്തിയിരുന്നതിനാലാണ് തനിക്കെതിരെ തല്‍പ്പര കക്ഷികള്‍ ആരോപണം ഉന്നയിച്ചത് എന്നാണ് അദ്ദേഹം കോടതിയില്‍ മൊഴിനല്‍കിയത്. അതിനു പിന്നാലെയാണ് ഇന്നലെ പരാതിക്കാരായ മൂന്ന് പുരോഹിതര്‍ തങ്ങള്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ ആയിരിക്കെ അനുഭവിച്ച പീഡനങ്ങെളക്കുറിച്ച് വിവരിച്ചത്.
സഭയുടെ എന്തോ ആവശ്യങ്ങള്‍ക്കായി ബിഷപ്പ് ഫോണ്‍ സഭാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് നല്‍കിയതിനെക്കുറിച്ചാണ് ഒരു പുരോഹിതന്‍ മൊഴി നല്‍കിയത്. ഫോണിലെ ഗാലറിയില്‍ ചില സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബിഷപ്പ് കിടക്കുന്ന രതിചിത്രങ്ങള്‍ കണ്ട് സഭാ ഉദ്യോഗസ്ഥന്‍ ഞെട്ടിപ്പോയതായി മൊഴിയില്‍ പറയുന്നു. ചില പോണോഗ്രാഫി ചിത്രങ്ങളും വീഡിയോകളും ഫോണിലുണ്ടായിരുന്നതായും ഇദ്ദേഹം കണ്ടെത്തി. തുടര്‍ന്ന്, വത്തിക്കാന് വിദശമായ പരാതി അയച്ചുവെങ്കിലും ബിഷപ്പ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് പറഞ്ഞ് വത്തിക്കാന്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. അതിനുശേഷം, കൂടുതല്‍ ശക്തനായി തിരിച്ചെത്തിയ ബിഷപ്പ് പഴയതിലുമേറെ മോശമായാണ് പെരുമാറിയതെന്നും മൊഴി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വത്തിക്കാനോട് കമന്റ് ചോദിച്ചുവെങ്കിലും പ്രതികരണമുണ്ടായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബിഷപ്പിന്റെ അഭിഭാഷകനും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
2017-ല്‍ ബിഷപ്പ് പദവി രാജിവെച്ച് വത്തിക്കാനിലേക്ക് പോയി. ഇവിടത്തെ ഫിനാന്‍ഷ്യല്‍ ഓഫീസിന്റെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഇന്നലെ മറ്റൊരു പുരോഹിതനും ബിഷപ്പിന് എതിരെ കോടതിയില്‍ മൊഴി നല്‍കി. ചെറുപ്പക്കാരായ സെമിനാരി വിദ്യാര്‍ത്ഥികളെ കൊണ്ട് ബിഷപ്പ് തന്റെ നഗ്‌ന ശരീരം മസാജ് ചെയ്യിക്കുന്നത് പതിവായിരുന്നുവെന്നാണ് അദ്ദേഹം മൊഴി നല്‍കിയത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഷപ്പിന് എതിരായ കേസില്‍ വെള്ളിയാഴ്ച വരെ വാദം തുടരുമെന്നാണ് സൂചന.
