Assisted suicide in Austria : ഓസ്ട്രിയയിൽ അസിസ്റ്റഡ് സൂയിസൈഡ്, ഇവര്‍ക്ക് വിദഗ്ദരുടെ സഹായത്തോടെ മരിക്കാം
ദുരുപയോഗം തടയുന്നതിന്, ഈ മരിക്കാൻ മരുന്നുകൾ വിൽക്കുന്ന ഫാർമസികളുടെ പേരുകൾ ഈ അറിയിപ്പുകൾ ലഭിക്കുന്ന അഭിഭാഷകർക്കും നോട്ടറികൾക്കും മാത്രമേ വെളിപ്പെടുത്തൂ, പരസ്യം ചെയ്യില്ല.
അസിസ്റ്റഡ് സൂയിസൈഡ്(Assisted suicide) അനുവദിക്കുന്ന നിയമം ഓസ്ട്രിയ(Austria)യിൽ പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം ഈ ആളുകൾക്ക് വിദഗ്ദരുടെ സഹായത്തോടെ മരിക്കാം. ശനിയാഴ്ച മുതൽ, മാരകമായ അസുഖമുള്ളവരോ അല്ലെങ്കിൽ മാറാത്ത അസുഖമുള്ളവരോ ആയ മുതിർന്നവർക്ക് മരിക്കാനുള്ള വഴി തെരഞ്ഞെടുക്കാം. ഈ വിഷയത്തിൽ കോടതി വിധിയെത്തുടർന്ന് ഡിസംബറിൽ പാർലമെന്റ് പുതിയ നിയമത്തിന് അംഗീകാരം നൽകി.
ഈ രീതി കർശനമായി നിയന്ത്രിക്കപ്പെടും. ഓരോ കേസും രണ്ട് ഡോക്ടർമാർ വിലയിരുത്തും - അവരിൽ ഒരാൾ പാലിയേറ്റീവ് മെഡിസിൻ വിദഗ്ധനായിരിക്കണം. മരിക്കാതെ തന്നെ അതിജീവിക്കാനുള്ള മാർഗങ്ങൾക്കായി പാലിയേറ്റീവ് കെയർ ഫണ്ട് വർധിപ്പിക്കും എന്നും അധികൃതർ പറയുന്നു. അയൽരാജ്യമായ സ്വിറ്റ്‌സർലൻഡിൽ അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാണ്.
സ്‌പെയിൻ, ബെൽജിയം, നെതർലാൻഡ്‌സ് എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലും ഇത് കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ, ഓസ്ട്രിയയിലെ പുതിയ നിയമങ്ങൾ പ്രായപൂർത്തിയാകാത്തവരെയോ മാനസികാരോഗ്യക്കുറവ് ഉള്ളവരെയോ ഒഴിവാക്കിയിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന മുതിർന്നവർ ഒരു രോഗനിർണയം നടത്തുകയും അവർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കുകയും വേണം.
രണ്ട് ഡോക്ടർമാരിൽ നിന്ന് അംഗീകാരം നേടിയ ശേഷം, രോഗികൾ അവരുടെ തീരുമാനത്തെക്കുറിച്ച് ചിന്തിക്കാൻ 12 ആഴ്ച കാത്തിരിക്കണം. മാരകമായ അസുഖമുണ്ടെങ്കിൽ രണ്ടാഴ്ചയാണ് കാത്തിരിക്കേണ്ടത്. ഈ കാത്തിരിപ്പ് കാലയളവിന് ശേഷവും അവർക്ക് മുന്നോട്ട് പോകാൻ താൽപ്പര്യമുണ്ടെങ്കിൽ, ഒരു അഭിഭാഷകനോ നോട്ടറിക്കോ അറിയിപ്പ് നൽകിയതിന് ശേഷം അവർക്ക് ഒരു ഫാർമസിയിൽ നിന്നും അതിനനുസൃതമായ മരുന്നുകൾ ലഭിക്കും.
ദുരുപയോഗം തടയുന്നതിന്, ഈ മരിക്കാൻ മരുന്നുകൾ വിൽക്കുന്ന ഫാർമസികളുടെ പേരുകൾ ഈ അറിയിപ്പുകൾ ലഭിക്കുന്ന അഭിഭാഷകർക്കും നോട്ടറികൾക്കും മാത്രമേ വെളിപ്പെടുത്തൂ, പരസ്യം ചെയ്യില്ല. ഇതുവരെ, ഓസ്ട്രിയൻ നിയമപ്രകാരം, ആത്മഹത്യ ചെയ്യാൻ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു.
അസിസ്റ്റഡ് ഡൈയിംഗ് സമ്പൂർണ നിരോധനം കഴിഞ്ഞ വർഷം ഒരു ഫെഡറൽ കോടതി നീക്കിയിരുന്നു. അത് 'സ്വയം നിർണ്ണയാവകാശത്തിന്റെ ലംഘനമാണ്' എന്ന് വിധിച്ചു. എന്നാൽ, കൃത്യമായ കാരണങ്ങളില്ലാതെ ആരെയെങ്കിലും മരിക്കാൻ സഹായിച്ചാൽ ശിക്ഷ പഴയതുപോലെ തന്നെ കിട്ടുകയും ചെയ്യും.