രാവിലെ 5.30ഓടെ സ്വിമ്മിങ് പൂളില്‍ പരിശോധന നടത്തുകയായിരുന്ന മുനിസിപ്പാലിറ്റി ജീവനക്കാരനാണ് മുതലക്കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിച്ചു. വിദഗ്ധര്‍ സ്ഥലത്തെത്തിയാണ് പൂളില്‍ നിന്ന് മാറ്റിയത്.
മുംബൈ: പൊതു നീന്തല്‍ കുളത്തില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി അധികൃതര്‍. മുംബൈയിലെ ദാദറിലാണ് ഇന്ന് പുലര്‍ച്ചെ മുതലക്കുഞ്ഞിനെ കണ്ടത്തിയത്. രണ്ടടിയോളം മാത്രം വലിപ്പമുള്ള ഇത് എങ്ങനെ സ്വിമ്മിങ് പൂളില്‍ എത്തിയെന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളിലാണ് സംഭവം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഇവിടെ രാവിലെ 5.30ഓടെ ആളുകളെ കയറ്റുന്നതിന് മുമ്പ് പരിശോധന നടത്തിയ ശുചീകരണ തൊഴിലാളിയാണ് മുതലക്കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരെ വിവരം അറിയിച്ചു. വിദഗ്ധരുടെ സഹായത്തോടെ മുതലക്കുഞ്ഞിനെ അവിടെ നിന്ന് മാറ്റി. ഇതിനെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ എത്തിക്കാന്‍ വനം വകുപ്പിന് കൈമാറുമെന്ന് ബിഎംസി അധികൃതര്‍ അറിയിച്ചു.
അതേസമയം മുതലക്കുഞ്ഞ് എങ്ങനെ സ്വിമ്മിങ് പൂളിലെത്തിയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും ബിഎംസി അറിയിച്ചിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് ബിഎംസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിഷോര്‍ ഗാന്ധി പറഞ്ഞു. എല്ലാ ദിവസവും സ്വിമ്മിങ് പൂളുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുമ്പ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിശോധന നടത്താറുണ്ടെന്നും അതുകൊണ്ടു തന്നെ ആര്‍ക്കും പരിക്കേല്‍ക്കാതെ മുതലക്കുഞ്ഞിനെ പൂളില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞതായും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വനം വകുപ്പിന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Read also: പഠിച്ച് പരീക്ഷയെഴുതി പാസായ 145 തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിച്ചു
അതേസമയം മറ്റൊരു സംഭവത്തില്‍ രണ്ടാഴ്ച മുമ്പ് ഒഡിഷയില്‍ മുതലയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടിരുന്നു. ഒഡീഷയിലെ ഭിതാർകനിക നാഷണൽ പാർക്കിന് സമീപമുള്ള രാജ്പുര്‍ ഗ്രാമത്തിലെ ബനമാലി പാത്ര (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ബ്രഹ്മണി നദിക്ക് സമീപമാണ് സംഭവം. 65കാരനെ ആക്രമിച്ചശേഷം മുതല പുഴയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് നദിക്കരയില്‍ മൃതദേഹത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ പാതി മുതല തിന്ന നിലയിലായിരുന്നു. മൂന്നാഴ്ച മുമ്പ് ഇതേ ഗ്രാമത്തിലെ അഭയ റൗത്ത് (62) എന്നയാളും മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
