അഞ്ച് ലക്ഷത്തിന്റെ സ്വർണമാസ്കുമായി ബപ്പി ലാഹിരി, പേര് ‘ശിവ ശരൺ മാസ്ക്'
തീർന്നില്ല, അദ്ദേഹത്തിന് സ്വർണത്തിൽ തീർത്ത ഒരു ജോഡി കമ്മലുകൾ, ശംഖ്, മത്സ്യം, ഹനുമാന്റെ ലോക്കറ്റ്, തോക്കിന്റെ കവർ, മൂന്ന് സ്വർണ ബെൽറ്റുകൾ എന്നിവയുമുണ്ട്.
പ്രശസ്ത സംഗീതജ്ഞനായ ബപ്പി ലാഹിരി, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ 'ഡിസ്കോ കിംഗ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നിരുന്നാലും അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സ്വർണത്തോടുള്ള അദ്ദേഹത്തിന്റെ ഭ്രമത്തിന്റെ പേരിലാണ്. അടിമുടി സ്വർണത്തിൽ കുളിച്ചാണ് അദ്ദേഹത്തിന്റെ നടപ്പ്. ഒരാൾക്ക്, അതും ഒരു പുരുഷന് സ്വർണത്തോട് ഇത്രയും താല്പര്യമോ എന്ന് നമ്മൾ അതിശയിച്ച് പോകും അദ്ദേഹത്തെ കണ്ടാൽ. എന്നാൽ ഇപ്പോൾ രാജ്യത്ത് കൊവിഡ് -19 ന്റെ മൂന്നാം തരംഗം പടർന്നത്തിനെ തുടർന്ന്, അഞ്ച് ലക്ഷം രൂപ വില വരുന്ന ഒരു സ്വർണ മാസ്ക് സ്വന്തമാക്കിയിരിക്കയാണ് അദ്ദേഹം. മുംബൈയിൽ നിന്നാണ് സ്വർണം കൊണ്ട് നിർമ്മിച്ച ഈ മാസ്ക് അദ്ദേഹം വരുത്തിച്ചത്.
അത് വെറുമൊരു സ്വർണ മാസ്ക്കല്ല. മറിച്ച് അതിനകത്ത് രോഗാണുക്കളെ നിർജീവമാക്കാൻ കെല്പുള്ള ഒരു സാനിറ്റൈസർ സൊല്യൂഷൻ കൂടിയുണ്ട്. അത് 36 മാസം വരെ പ്രവർത്തിക്കുമെന്നാണ് പറയുന്നത്. ഈ വിചിത്ര മാസ്കിന് അദ്ദേഹം ‘ശിവ ശരൺ മാസ്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച ഇത്തരത്തിലുള്ള ആദ്യത്തെ മാസ്കാണ് ഇതെന്ന് അനുമാനിക്കുന്നു. യുപി -യുടെ ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മനോജ് സെംഗർ എന്നാണ്. മനോജാനന്ദ് മഹാരാജ് എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിനെ കണ്ടാൽ തന്നെ ഒരു സ്വർണ പ്രതിമ നടന്ന് വരുന്നപോലെ തോന്നും. കഴുത്തിൽ മാത്രം 250 ഗ്രാം തൂക്കം വരുന്ന നാല് വടം പോലുള്ള മാലകൾ, കൈയിൽ സ്വർണമോതിരങ്ങൾ, വളകൾ ഇതൊക്കെ ധരിച്ചാണ് അദ്ദേഹം നടക്കുന്നത്. 754 ഗ്രാം സ്വർണവും 4.62 കിലോഗ്രാം വെള്ളിയും, 4 ലക്ഷം വിലമതിക്കുന്ന വജ്രങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
തീർന്നില്ല, അദ്ദേഹത്തിന് സ്വർണത്തിൽ തീർത്ത ഒരു ജോഡി കമ്മലുകൾ, ശംഖ്, മത്സ്യം, ഹനുമാന്റെ ലോക്കറ്റ്, തോക്കിന്റെ കവർ, മൂന്ന് സ്വർണ ബെൽറ്റുകൾ എന്നിവയുമുണ്ട്. കഴിഞ്ഞ പത്തോ അതിലധികമോ വർഷങ്ങളായി സ്വർണത്തിൽ മുങ്ങി നടക്കുന്ന അദ്ദേഹത്തെ ആളുകൾ കാൺപൂരിലെ ‘ഗോൾഡൻ ബാബ’ എന്നും വിളിക്കുന്നു. സ്വർണത്തോടുള്ള തന്റെ സ്‌നേഹം കാരണം തനിക്ക് നിരവധി ഭീഷണികളും പ്രശ്‌നങ്ങളും ഉണ്ടായതായി മനോജ് പറഞ്ഞു. എന്നാലും സ്വർണത്തോടുള്ള സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. ആളുകൾ അദ്ദേഹത്തെ അപായപ്പെടുത്തി സ്വർണം അടിച്ചുമാറ്റാത്തിരിക്കാനായി തോക്ക് ധാരികളായ രണ്ട് അംഗരക്ഷകർ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്.