കൊവിഡിനുശേഷം ഭൂരിഭാഗം ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങിവരാൻ തയ്യാറായില്ല. തുടർന്ന് വീട്ടിലിരുന്ന് ജോലി തുടരാൻ അവർക്ക് അനുവാദം നൽകിയെങ്കിലും കർശന നിരീക്ഷണം ഏർപ്പെടുത്തുകയായിരുന്നു.

ലാപ്‌ടോപ്പ് ക്യാമറകൾ വഴി കമ്പനി ജീവനക്കാരുടെ പ്രവർത്തനം നിരീക്ഷിക്കാൻ തുടങ്ങിയതിനെത്തുടർന്ന് 23 ജീവനക്കാർ ജോലി ഉപേക്ഷിച്ചതായി അമേരിക്കൻ കോടീശ്വരനും അഭിഭാഷകനുമായ ജോൺ മോർഗൻ. 'ദി ഐസ്ഡ് കോഫി അവർ' എന്ന പോഡ്‌കാസ്റ്റിലാണ് ഫ്ലോറിഡയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ മോർഗൻ ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. ഇന്നത്തെ തലമുറ കഠിനാധ്വാനത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും, ജീവനക്കാർ റിമോട്ട് വർക്ക് ആവശ്യപ്പെടുന്നത് അക്കൗണ്ടബിലിറ്റിയും സൂപ്പർവിഷനും അധികം ഇല്ലാതിരിക്കാൻ വേണ്ടിയാണ് എന്നും മോർ​ഗൻ വാദിച്ചു.

കൊവിഡിനുശേഷം ഭൂരിഭാഗം ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങിവരാൻ തയ്യാറായില്ല. തുടർന്ന് വീട്ടിലിരുന്ന് ജോലി തുടരാൻ അവർക്ക് അനുവാദം നൽകിയെങ്കിലും കർശന നിരീക്ഷണം ഏർപ്പെടുത്തുകയായിരുന്നു. 'നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. പക്ഷേ, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഞങ്ങൾ ഒരു ക്യാമറ സ്ഥാപിക്കും. ഞങ്ങൾ നിങ്ങളെ നോക്കില്ല, അതൊരു പിക്സൽ മാത്രമായിരിക്കും' എന്ന് മോർഗൻ വ്യക്തമാക്കി. എന്നാൽ ഇത് നടപ്പിലാക്കി ആദ്യത്തെ ഏഴു ദിവസത്തിനുള്ളിൽ തന്നെ 23 പേർ ജോലി ഉപേക്ഷിച്ചു പോയതായി അദ്ദേഹം സമ്മതിച്ചു. ജീവനക്കാർക്ക് വേണ്ടത് ജോലിയുടെ സൗകര്യമല്ല, മറിച്ച് ജോലി ചെയ്യാനുള്ള മടിയാണെന്നതിന്റെ തെളിവാണ് ഇതെന്നാണ് മോർഗൻ ഇതിനെ വ്യാഖ്യാനിച്ചത്.

ജോൺ മോർഗന്റെ ഈ പ്രസ്താവന ഓൺലൈനിൽ വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. വീടുകളുടെ സ്വകാര്യതയിലേക്ക് ക്യാമറകൾ വെച്ച് നിരീക്ഷിക്കുന്നത് കടുത്ത സ്വകാര്യതാ ലംഘനമാണെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. 'കീ-ട്രാക്കിംഗ് പോലുള്ളവ തന്നെ ധാരാളമാണ്, ക്യാമറകളോ? ഒരിക്കലും പാടില്ല' എന്നാണ് ഒരാൾ കമന്റ് നൽകിയത്. ജോലി അളക്കേണ്ടത് പ്രൊഡക്ടിവിറ്റി നോക്കിയല്ലേ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

'എന്റെ വീടിന്റെ സ്വകാര്യതയിൽ ഒരാൾ എന്നെ നിരീക്ഷിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നർത്ഥമില്ല' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. സമാനമായ നിരവധി കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.