ആശുപത്രി കിടക്കയില്‍ വച്ച് മരണശ്വാസം വലിക്കുന്നതിനിടയില്‍ ഡോക്ടര്‍മാരോട് അവനാ രഹസ്യം വെളിപ്പെടുത്തി. തന്നെ ഒന്നിലധികം തവണ കത്തികൊണ്ട് കുത്തിയത് അമ്മയാണ്! 

മരണാസന്നനായാണ് ആ പതിനൊന്നുകാരന്‍ ആശുപത്രിയില്‍ എത്തിയത്. സ്വന്തം വീട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവനെ അച്ഛനാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി കിടക്കയില്‍ വച്ച് മരണശ്വാസം വലിക്കുന്നതിനിടയില്‍ ഡോക്ടര്‍മാരോട് അവനാ രഹസ്യം വെളിപ്പെടുത്തി. തന്നെ ഒന്നിലധികം തവണ കത്തികൊണ്ട് കുത്തിയത് അമ്മയാണ്! മരിക്കുന്നതിന് മുന്‍പ് അവസാനമായി അവന്‍ പറഞ്ഞ വാക്കുകളും അതായിരുന്നു, അമ്മ!

അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലാണ് സംഭവം. ബ്രൂസ് ജോണ്‍സണ്‍ ജൂനിയര്‍ എന്ന 11 കാരനെയാണ് അമ്മ ദാരുണമായി വധിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അവന്‍ ആശുപത്രിയില്‍ എത്തിയത്. ഒന്നിലധികം തവണ കുത്തേറ്റ അവനെ രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടില്‍ കിടക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. അവന്റെ അച്ഛന്‍ ബ്രൂസ് സീനിയര്‍ അതേ വീട്ടില്‍ തന്നെയായിരുന്നു താമസം. രാത്രി മകന്റെ നിലവിളി കേട്ട് ഉണര്‍ന്ന അദ്ദേഹം ചെന്ന് നോക്കുമ്പോള്‍ മകന്‍ ജീവന് വേണ്ടി പിടയുകയായിരുന്നു. അവന്റെ അമ്മമേരി ജോണ്‍സണ്‍ മറ്റൊരു മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. മേരി സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു മേരി.

പിന്നാലെ ജോണ്‍സണ്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് തന്റെ കൊലയാളിയുടെ പേര് അവന്‍ വെളിപ്പെടുത്തിയത്. മേരിയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നു. മനോരോഗിയായ ഇവര്‍ മുന്‍പും ഇതുപോലെ മകനെ ഉപദ്രവിക്കാനും, അപായപ്പെടുത്താനും ശ്രമിച്ചതായി പറയുന്നു. മകന്റെ ജീവന് ഭീഷണിയാകുമെന്ന് മനസിലാക്കിയ ജോണ്‍സണ്‍ ഭാര്യയില്‍ നിന്ന് അകന്ന് കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. മകന്റെ സുരക്ഷക്കായി അദ്ദേഹം ഒക്‌ലഹോമയില്‍ നിന്ന് ന്യൂ മെക്‌സിക്കോയിലേക്ക് താമസം മാറി. പുതിയ ഇടത്തെങ്കിലും തങ്ങള്‍ക്ക് സ്വസ്ഥയുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.

അതേസമയം ജൂണില്‍, മേരി വിചിത്രമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ അവര്‍ പറഞ്ഞത് എഴുതിയത് ഇങ്ങനെ: 'ദൈവമാകാന്‍ നിങ്ങള്‍ ദൈവത്തിന്റെ ബിരുദം നേടൂ! അവനവനില്‍ വിശ്വസിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക, ദയ പ്രചരിപ്പിക്കുക എന്നിവ മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.'' എന്നാല്‍ ഇതേ മേരി തന്നെ മറ്റൊരിടത്ത് എഴുതി: 'ഞാന്‍ ചിന്തിക്കുന്നതെല്ലാം അവന് കേള്‍ക്കാമെന്ന് ഞാനും എന്റെ മകനും കണ്ടെത്തി. എനിക്ക് ഈ ദൈവത്തെ ഇഷ്ടമല്ല! ഞാന്‍ നിന്നോട് സംസാരിക്കുന്നത് എന്റെ മകന്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല! മറ്റ് അമ്മമാര്‍ക്കും ഈ പ്രശ്‌നമുണ്ടോ എന്നെനിക്ക് അറിയില്ല. അതോ ഞാന്‍ ആ രണ്ട് ശതമാനത്തില്‍ പെടുമോ? ഇതാണ് എനിക്ക് കുട്ടികളെ വേണ്ടാത്തത്! അവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല?'' അമ്മയ്ക്ക് മകനോടുള്ള വെറുപ്പ് ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

അമ്മയുടെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാകുന്ന ഒരു സൈ്വര്യക്കേടായി അവര്‍ മകനെ കണ്ടു. സംഭവത്തിന് മുന്‍പുള്ള 40 ദിവസം അവര്‍ക്ക് മകനെ കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വിവാഹമോചനത്തിന് മുമ്പ് മേരി മകനോടൊപ്പം അവസാനമായി കുറച്ച് സമയം ചെലവഴിക്കട്ടെ എന്ന് കരുതിയാണ് പിതാവ് മേരിയെ തങ്ങള്‍ക്കൊപ്പം താമസിപ്പിക്കുകയായിരുന്നു. പക്ഷേ അത് മകന്റെ മരണത്തിലാണ് കലാശിച്ചത്. എന്തായാലും ഇപ്പോള്‍ അപകട നില തരണം ചെയ്ത മേരിയെ ടെക്‌സസിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകത്തിന് പൊലീസ് മേരിയെ ഉടനെ അറസ്റ്റ് ചെയ്യും.