ബെംഗളൂരുവിൽ സ്വകാര്യ സ്ലീപ്പര്‍ ബസിൽ യാത്ര ചെയ്ത യുവതിക്കും യുവാവിനും കണ്ടക്ടറിൽ നിന്ന് സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്നതായി ആരോപണം. ഒരുമിച്ച് ഇരുന്നതിന് വീട്ടുകാരെയും പോലീസിനെയും വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവാവിന്‍റെ പോസ്റ്റ്.
ബെംഗളൂരുവിൽ നിന്ന് സ്വകാര്യ സ്ലീപ്പർ ബസിൽ യാത്ര ചെയ്ത യുവതീയുവാക്കൾക്ക് നേരെ ബസ് ജീവനക്കാരൻ സദാചാര ഗുണ്ടായിസം കാണിച്ചു എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. യാത്ര സുഗമമാക്കാൻ വേണ്ടി മൂന്ന് ബെർത്തുകൾ ബുക്ക് ചെയ്ത സുഹൃത്തുക്കളായ യുവതിക്കും യുവാവിനുമാണ് ഈ ദുരനുഭവമുണ്ടായതത്രെ. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
സംഭവം ഇങ്ങനെ, 22 വയസ്സുള്ള യുവാവും സുഹൃത്തും ചേർന്ന് ഒരു വശത്തെ ഡബിൾ ബെർത്തും മറുവശത്തെ സിംഗിൾ ബെർത്തും ഉൾപ്പെടെ മൂന്ന് സീറ്റുകളാണ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഒരുമിച്ച് ഇരിക്കാനും ഭക്ഷണം കഴിക്കാനും പിന്നീട് സൗകര്യപ്രദമായി ഉറങ്ങാനുമായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാൽ, ഇത് ശ്രദ്ധയിൽപ്പെട്ട ബസ് കണ്ടക്ടർ ഇവർ ഒരുമിച്ച് ഇരിക്കുന്നത് ചോദ്യം ചെയ്യുകയും വെവ്വേറെ സീറ്റുകളിലേക്ക് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു.
യുവാക്കൾ ഇതിന് തയ്യാറാകാതിരുന്നതോടെ കണ്ടക്ടർ ഭീഷണി മുഴക്കി. 'വീട്ടുകാരെ വിളിക്കും' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിനെ വിളിക്കുമെന്നും യുവാക്കളെ ഭീഷണിപ്പെടുത്തി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മാന്യമായി യാത്ര ചെയ്യുകയായിരുന്നു. എന്നിട്ടും കണ്ടക്ടർ അനാവശ്യമായി പ്രശ്നമുണ്ടാക്കുകയായിരുന്നു എന്ന് യുവാവ് പറയുന്നു. ഒടുവിൽ പ്രശ്നം ഒഴിവാക്കാൻ അവർക്ക് സീറ്റ് മാറി ഇരിക്കേണ്ടി വരികയായിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. പലരും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. കണ്ടക്ടർ സീറ്റ് ഒഴിച്ചിട്ട് അത് മറ്റൊരാൾക്ക് വിറ്റ് പണമുണ്ടാക്കാൻ നോക്കിയതാകാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. സഹോദരങ്ങളല്ലെങ്കിൽ ഒരുമിച്ച് യാത്ര ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് തങ്ങളെയും മുൻപ് കണ്ടക്ടർമാർ ചീത്ത വിളിച്ചിട്ടുണ്ടെന്നാണ് ഒരാൾ വെളിപ്പെടുത്തിയത്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തികളെ തടയാൻ കണ്ടക്ടർക്ക് അധികാരമില്ലെന്നും, ഇത്തരം സന്ദർഭങ്ങളിൽ ഭയപ്പെടാതെ പ്രതികരിക്കണമെന്നും പലരും നിർദ്ദേശിച്ചു. കർണാടകയിലെ സ്വകാര്യ ബസുകളിൽ ഇത്തരം പ്രവണതകൾ കൂടുന്നുണ്ടോ എന്ന ആശങ്കയിലാണ് ഇപ്പോൾ യാത്രക്കാർ.
