കാലാവസ്ഥാ വ്യതിയാനം ചില്ലറക്കാര്യമല്ല, ആദ്യത്തെ 'കാലാവസ്ഥാവ്യതിയാന രോഗി' കാനഡയിൽ
കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിലും റെക്കോർഡ് ഭേദിച്ച ഉഷ്ണതരംഗം നൂറുകണക്കിന് മരണങ്ങൾക്ക് കാരണമായി. ബ്രിട്ടീഷ് കൊളംബിയയിൽ 233 പേരാണ് ഉഷ്ണ തരംഗത്തിൽ മരിച്ചത്.
കാലാവസ്ഥാവ്യതിയാനം(climate change) ലോകത്തെ സകലജീവജാലങ്ങളെയും ബാധിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെല്ലായിടത്തും വളരെ പ്രകടമായി അതിന്‍റെ സൂചനകളും കാണുന്നുണ്ട്. ആ സൂചനകളൊന്നും തന്നെ നാം തള്ളിക്കളയരുത് എന്നതിന്‍റെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കാനഡ(Canada)യില്‍ ആദ്യത്തെ 'കാലാവസ്ഥാ വ്യതിയാന രോഗി' തന്നെ ഉണ്ടായിരിക്കുന്നു.
ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാനഡയിലെ ഈ എഴുപതുകാരിയെ ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പിന്നീട് ഡോക്ടര്‍ പറഞ്ഞതാവട്ടെ ഇവരുടെ ശ്വാസതടസത്തിന് കാരണം കാലാവസ്ഥാവ്യതിയാനം ആണെന്നാണ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കാട്ടുതീയാണ് ഇവരുടെ ശ്വാസതടസം ഗുരുതരമാക്കിയതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
"അവരുടെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം വഷളായി, ജലാംശം നിലനിർത്താൻ അവർ ശരിക്കും പാടുപെടുകയാണ്. അത്യാഹിത വിഭാഗത്തിലെ ഒരാളെ എങ്ങനെ തണുപ്പിക്കാമെന്ന് ഞങ്ങൾ കണ്ടെത്തേണ്ടിയിരുന്നു. സ്പ്രേ ബോട്ടിലുകൾ വാങ്ങാൻ ആളുകൾ ഡോളർ സ്റ്റോറിലേക്ക് ഓടുകയായിരുന്നു" എന്ന് അത്യാഹിത വിഭാഗം മേധാവി മാധ്യമങ്ങളോട് പറഞ്ഞു. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ എഴുപതുകാരിക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് എന്നും ഇവരെ ചികിത്സിക്കുന്ന ഡോ. കൈല്‍ മെറിറ്റ് പറഞ്ഞു. ഒപ്പം തന്നെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനാവശ്യമായ നടപടികള്‍ അന്താരാഷ്ട്രസമൂഹം കൈക്കൊള്ളേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു.
കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിലും റെക്കോർഡ് ഭേദിച്ച ഉഷ്ണതരംഗം നൂറുകണക്കിന് മരണങ്ങൾക്ക് കാരണമായി. ബ്രിട്ടീഷ് കൊളംബിയയിൽ 233 പേരാണ് ഉഷ്ണ തരംഗത്തിൽ മരിച്ചത്. ഗവേഷകർ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷമർദ്ദം വർധിച്ചതാണ് ഉഷ്ണതരംഗങ്ങൾക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാവ്യതിയാനങ്ങളില്‍ സജീവമായി പങ്ക് വഹിക്കുന്നു എന്നും കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ചൂടുകൂടുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങളുമായി കൂടുതൽ കൂടുതൽ രോഗികൾ എത്തിയതിനാൽ മേഖലയിലെ ആശുപത്രികളിൽ ഡോക്ടര്‍മാര്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള വഴി തേടുകയാണ്.