ഒരു രക്ഷാപ്രവർത്തകനാണ് ക്യാറ്റ്ഫിഷിനെ പിടിച്ച് നിൽക്കുന്നത്. അതേ സമയം തന്നെ മറ്റൊരു രക്ഷാപ്രവർത്തകൻ മൊബൈൽ ഫോണിൽ ഇതിന്റെ ചിത്രം പകർത്തുന്നതും കാണാം.
കേരളത്തിലെന്ന പോലെ ബംഗളൂരുവിലും കനത്ത മഴയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിലെ റോഡുകൾ പലയിടത്തും വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തകർ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള അശ്രാന്ത്ര പരിശ്രമത്തിലായിരുന്നു.
മഴ മൂലം കനത്ത നാശനഷ്ടങ്ങൾ തന്നെ ബംഗളൂരുവിലും ഉണ്ടായി. അതുപോലെ നീണ്ട ഗതാഗതക്കുരുക്കിൽ ആളുകൾ പലയിടത്തും കുടുങ്ങി. അതിനിടയിൽ ചില കൗതുകകരമായ ദൃശ്യങ്ങളും വൈറലായി. അതിൽ റോഡിൽ ഒരാൾ ഒരു ക്യാറ്റ്‍ഫിഷിനെയും പിടിച്ച് നിൽക്കുന്ന ദൃശ്യവും പെടുന്നു. സിംഘാര എന്നാണ് പ്രാദേശികമായി ഈ മത്സ്യം അറിയപ്പെടുന്നത്.
ഒരു രക്ഷാപ്രവർത്തകനാണ് ക്യാറ്റ്ഫിഷിനെ പിടിച്ച് നിൽക്കുന്നത്. അതേ സമയം തന്നെ മറ്റൊരു രക്ഷാപ്രവർത്തകൻ മൊബൈൽ ഫോണിൽ ഇതിന്റെ ചിത്രം പകർത്തുന്നതും കാണാം. സമീർ മോഹൻ എന്നയാളാണ് ഈ ചിത്രം ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. 'ബംഗളൂരുവിലേക്ക് വരൂ, ഇപ്പോൾ റോഡിന്റെ നടുവിൽ നിങ്ങൾക്ക് മീൻ പിടിക്കാം' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
സെപ്തംബർ മൂന്ന് വരെ ബംഗളൂരുവിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുകയാണ്. ബംഗളൂരു, ബെലഗാവി, കർണാടകയിലെ നിരവധി ജില്ലകൾ എന്നിവിടങ്ങളിലൊക്കെ കാലാവസ്ഥാ പ്രവചന വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഈ വർഷം ജൂൺ മുതൽ മഴക്കെടുതിയിൽ കർണാടക സംസ്ഥാന സർക്കാരിന് 7,600 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നിർത്താതെ പെയ്യുന്ന മഴയിൽ നീണ്ട ഗതാഗതക്കുരുക്കാണ് നഗരങ്ങളിൽ. മഴയിലും വെള്ളപ്പൊക്കത്തിലും ഗതാഗതക്കുരുക്കിലും മിക്കവാറും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേ സമയം കേരളത്തിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
