വിന്‍റേജ് ഇന്ത്യന്‍ ഡേബെഡ്ഡ്, ഇന്ത്യയിലെ ചൂടിക്കട്ടിൽ 41000 രൂപയ്ക്ക് ന്യൂസിലൻഡിൽ വിൽപനയ്ക്ക്
ഇന്ത്യൻ വിന്റേജ് ബെഡ്ഡ് ഓൺലൈനിൽ ഹിറ്റായതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഇത് നല്ലൊരു ബിസിനസ് തന്നെയെന്നും ഇന്ത്യയിലെ വസ്തുക്കൾ ഇതുപോലെ ന്യൂസിലൻഡിൽ കൊണ്ടുപോയി വിറ്റാൽ പണക്കാരാകമല്ലോ എന്നും പലരും കമന്റ് ചെയ്തു.
ഇന്ത്യയിലെ ചില ഗ്രാമങ്ങളില്‍ സാധാരണ കാണാറുള്ള ഒന്നാണ് ഈ ചാര്‍പായ് എന്നറിയപ്പെടുന്ന കട്ടില്‍. ദിവസവും മുറുക്കിക്കൊടുക്കേണ്ടുന്ന ഈ തരം കട്ടിലുകള്‍ ഇപ്പോള്‍ ഹിറ്റാവാന്‍ കാരണം വേറൊന്നുമല്ല. വലിയ വിലയക്ക് ന്യൂസിലാന്‍ഡില്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് ഇത്. 'ഇന്ത്യന്‍ വിന്‍റേജ് ബെഡ്ഡ്' എന്ന പേരുമായിട്ടാണ് ചാര്‍പായ് ഓണ്‍ലൈന്‍ വില്‍പന സൈറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഒരു റീട്ടെയില്‍ വ്യാപാരിയാണ് ഇത് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിലെ അനബെല്ല ബ്രാന്‍ഡ് ആണ് വിന്‍റേജ് ഇന്ത്യന്‍ ഡേബെഡ് എന്ന പേരില്‍ ഇത് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
800 ന്യൂസിലന്‍ഡ് ഡോളര്‍, അതായത് ഏകദേശം 41,211.85 രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്. ഇന്ത്യയില്‍ എഴുന്നൂറോ എണ്ണൂറോ രൂപ കൊടുത്താല്‍ കിട്ടുന്ന കട്ടിലിനാണ് നാല്‍പതിനായിരത്തിലധികം രൂപയ്ക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്നത് എന്നോർക്കണം. എത്ര മനോഹരമായ ചൂടിക്കട്ടിലുകള്‍ക്ക് പോലും വിപണിയില്‍ പതിനായിരം രൂപയൊക്കെയേ വിലയുള്ളൂ. അപ്പോഴാണ് നാല്‍പതിനായിരത്തിലധികം രൂപയ്ക്ക് ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത്.
ഇന്ത്യൻ വിന്റേജ് ബെഡ്ഡ് ഓൺലൈനിൽ ഹിറ്റായതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഇത് നല്ലൊരു ബിസിനസ് തന്നെയെന്നും ഇന്ത്യയിലെ വസ്തുക്കൾ ഇതുപോലെ ന്യൂസിലൻഡിൽ കൊണ്ടുപോയി വിറ്റാൽ പണക്കാരാകമല്ലോ എന്നും പലരും കമന്റ് ചെയ്തു. ചില കട്ടിലുകളുടെയും മറ്റും ചിത്രങ്ങൾ പങ്കുവച്ച് ഇതാ യഥാർത്ഥ വിന്റേജ് വസ്തുക്കൾ എന്ന് പറഞ്ഞവരും ഉണ്ട്.
ഏതായാലും കുറച്ച് ദിവസങ്ങളായി നൂറുകണക്കിന് വർഷം പഴക്കമുള്ള ഇന്ത്യയിലെ ചാർപായ്കൾ ഇന്റർനെറ്റിൽ ചർച്ചയ്ക്ക് വഴിയൊരുക്കി.