ചൈനീസ് യുദ്ധക്കപ്പൽ മുന്നറിയിപ്പ് നല്‍കാതെ സിഡ്‌നി ഹാർബറിൽ അടുപ്പിച്ചത് എന്തിനായിരുന്നു..?
ചൈനയിലെ ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടിയിൽ കണ്ടെത്തിയ മെലാമിൻ എന്ന രാസവസ്തുവിന്റെ അമിതമായ സാന്നിധ്യമായിരുന്നു അക്കൊല്ലം ആറു പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായത്
സിഡ്‌നി ഹാർബറിൽ സുരക്ഷാ ജീവനക്കാർ ഒരു നിമിഷം കിടുകിടാ വിറച്ചു പോയി. മൂന്ന് ചൈനീസ് യുദ്ധക്കപ്പലുകളാണ് ഒരു മുന്നറിയിപ്പും കൂടാതെ അവരുടെ ഡോക്ക് ലക്ഷ്യമാക്കി കുതിച്ചുവന്നത്.
റേഡിയോയിൽ കപ്പലിന്റെ കാപ്റ്റനുമായി ബന്ധപ്പെട്ടപ്പോഴാണ് ഹാർബറിലെ കോസ്റ്റ് ഗാർഡുമാർക്ക് സമാധാനമായത് . ചൈനക്കാർ അതുവഴി പോയപ്പോൾ ചുമ്മാ ഒന്ന് കരയ്ക്കടുപ്പിച്ചെന്നേയുള്ളൂ. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ഒരു ചെറിയ വിസിറ്റിനുള്ള പെർമിഷൻ വേണം. മൂന്നു കപ്പലിലും കൂടിയുള്ള 70 നാവികർക്ക് സിഡ്‌നിയിൽ ഒന്ന് കറങ്ങണം, ചെറിയൊരു ഷോപ്പിങ്ങും നടത്തണം. അത്രമാത്രം.
ആവശ്യം അത്ര സങ്കീർണ്ണമല്ലാത്തതുകൊണ്ടാവും മുന്നേകൂട്ടി വിളിച്ചറിയിച്ചില്ലെങ്കിലും, ആതിഥ്യമര്യാദ വെച്ച് സിഡ്‌നി ഹാർബർകാർ അനുവാദം മൂളി. അവർ എന്തിനാണ് ഇങ്ങനെ ഒരു അപ്രതീക്ഷിതമായ സന്ദർശനം നടത്തിയത് എന്ന ചോദ്യം ഓസ്‌ട്രേലിയൻ പാർലമെൻറിലും ഉയർന്നു. ബെയ്ജിങ്ങ് ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ തങ്ങളുടെ നാവിക സേനയുടെ ശക്തി പ്രകടിപ്പിച്ചതാവും എന്ന വ്യാഖ്യാനവും പിന്നാലെ വന്നു.
എന്നാൽ അടുത്ത ദിവസം ഓസ്‌ട്രേലിയയിലെ പ്രാദേശിക പത്രങ്ങളിൽ അച്ചടിച്ച് വന്ന ചില ചിത്രങ്ങൾ കണ്ടാൽ ആരും പറയുക അത്രയ്ക്ക് കനപ്പെട്ട കാരണങ്ങൾ ഒന്നുമല്ല അവരുടെ അവിചാരിതസന്ദർശനത്തിന് പിന്നിൽ എന്നാണ്.
യൂണിഫോമിട്ട ചൈനീസ് നാവികർ ഓസ്‌ട്രേലിയയിൽ പ്രസിദ്ധിയാര്ജിച്ച A2 പ്ലാറ്റിനം, ആപ്റ്റാമിൽ എന്നീ ബേബി മിൽക്ക് പൗഡറുകളുടെ ടിന്നുകൾ സിഡ്‌നിയിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും കാർട്ടൻ കണക്കിന് വാങ്ങി ഒരു ട്രാക്കിലേക്ക് കയറ്റുന്ന ചിത്രമാണിത്. ഈ ട്രക്കുകളിൽ നിന്നും കപ്പലിലേക്കും, പിന്നീട് ചൈനയിലേക്കും ഈ പാൽപ്പൊടി ടിന്നുകൾ സഞ്ചരിക്കും.
ഓസ്‌ട്രേലിയൻ ബേബി ഫുഡിന് ചൈനയിൽ വല്ലാത്ത ഡിമാൻഡാണ്. 2008-ൽ രാജ്യത്തുനടന്ന ബേബിഫുഡ് കുംഭകോണത്തിനു ശേഷം പ്രത്യേകിച്ചും. ചൈനയിലെ ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടിയിൽ കണ്ടെത്തിയ മെലാമിൻ എന്ന രാസവസ്തുവിന്റെ അമിതമായ സാന്നിധ്യമായിരുന്നു അക്കൊല്ലം ആറു പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായത് എന്നായിരുന്നു അന്ന് തെളിഞ്ഞത്. അന്ന് ആയിരക്കണക്കിന് ടിൻ ബേബി ഫുഡാണ് ചൈനയിൽ നശിപ്പിക്കപ്പെട്ടത്.
അതിനു ശേഷം ഓസ്‌ട്രേലിയയിൽ നിന്നുള്ള ഗുണനിലവാരമുള്ള ബേബി ഫുഡിന് ചൈനയിൽ വലിയ ഡിമാന്റായിരുന്നു. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമായിരുന്ന പല ചൈനക്കാരും ഓസ്‌ട്രേലിയൻ ബേബി ഫോർമുല ഒന്നിച്ചു വാങ്ങിക്കൂട്ടി നാട്ടിൽ കൊണ്ട് ചെന്ന് ഇരട്ടി വിലയ്ക്ക് വിൽക്കാൻ തുടങ്ങി. അതോടെ ഓസ്‌ട്രേലിയയിലെ പല സൂപ്പർ മാർക്കറ്റുകളും ഈ ബേബി ഫോർമുല പൗഡറുകൾക്ക് ദിവസത്തിൽ രണ്ടു ടിൻ മാത്രം എന്ന് റേഷനും ഏർപ്പെടുത്തി. ഈ റേഷൻ അനുസരിക്കാൻ പലപ്പോഴും കസ്റ്റമേഴ്സ് തയ്യാറാകാതെ വരികയും, അത് സൂപ്പർമാർക്കറ്റുകളിൽ വലിയ തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്‌തു. പലപ്പോഴും വാങ്ങാൻ വരുന്ന ചൈനീസ് കസ്റ്റമർമാർ കിട്ടാതെ തിരിച്ചു പോവേണ്ടി വരികയും ചെയ്തുകൊണ്ടിരുന്നു.
ചൈനയിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പല വഴിക്കും ഓസ്‌ട്രേലിയൻ ബേബി ഫുഡ് ഫോർമുലാ പൗഡറുകൾ നാട്ടിലെത്തിച്ച് അവർക്ക് തോന്നുന്ന വിലയ്ക്കാണ് വിറ്റുകൊണ്ടിരിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിൽ വർധിച്ചു വരുന്ന വ്യാപാര യുദ്ധത്തെ തുടർന്ന് ചൈന സ്വയം പര്യാപ്തതയിൽ ഊന്നിക്കൊണ്ടുള്ള നയങ്ങളിലേക്ക് ചുവടുമാറുകയാണ്. അതിന്റെ ഭാഗമായി കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടി പോലുള്ള ഉത്പന്നങ്ങളും ഗുണനിലവാരം ഉറപ്പുവരുത്തി ലഭ്യമാക്കാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് സമയമെടുത്തുമാത്രം നടപ്പിൽ വരുത്താൻ പറ്റുന്ന ഒന്നാകയാൽ, ഇപ്പോഴും ഓസ്‌ട്രേലിയൻ പാൽപ്പൊടിക്ക് ചൈനയിൽ വലിയ ഡിമാന്റുണ്ട്.
എന്തായാലും, ഓസ്‌ട്രേലിയൻ മാധ്യമങ്ങൾക്കൊക്കെ ഒന്നുരണ്ടു ദിവസത്തേക്ക് ഏറെ കൗതുകം ജനിപ്പിച്ച ഒരു അനുഭവമായി മാറി, ചൈനീസ് നാവികരുടെ ഈ പാൽപ്പൊടി ഭ്രമം..!