ആളെ പറ്റിക്കാൻ കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി, പിടിക്കപ്പെട്ടപ്പോൾ 'പറ്റിച്ചേ' എന്ന് മൃഗശാല ഉടമ
പെയിന്റിംഗ് പാറ്റേൺ പാളി. സന്ദർശകരെ കബളിപ്പിക്കാനായി കഴുതയെ സീബ്രയാക്കിയ മൃഗശാല അധികൃതർ വിവാദത്തിൽ

ഷാൻഡോങ്: ചൈനയിലെ ഒരു മൃഗശാലയിൽ സന്ദർശകരെ കബളിപ്പിക്കാനായി കഴുതയെ പെയിൻ്റടിച്ച് സീബ്രയാക്കിയത് വിവാദത്തിൽ. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ ഒരു മൃഗശാലയാണ് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി കറുപ്പും വെളുപ്പും പെയിൻ്റടിച്ച് കഴുതകളെ സീബ്രകൾ ആക്കി മാറ്റിയത്. എന്നാൽ പെയിൻറിംഗിൽ വന്ന പാറ്റേണിലെ പാളിച്ചകൾ സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. തങ്ങളെ കബളിപ്പിക്കുന്നതിനായി കഴുതകളുടെ ശരീരത്തിൽ പെയിൻ്റടിച്ചതാണ് എന്ന് സന്ദർശകർ എളുപ്പത്തിൽ മനസ്സിലാക്കിയതോടെ മൃഗശാല അധികൃതരുടെ കള്ളക്കളി പൊളിഞ്ഞു. ഒടുവിൽ തട്ടിപ്പ് കയ്യോടെ പിടികൂടിയതോടെ അവസാനത്തെ അടവുമായി മൃഗശാല ഉടമ രംഗത്തെത്തി. സന്ദർശകരെ പറ്റിക്കുന്നതിനായി താൻ ഒരു തമാശ ചെയ്തതാണ് എന്നായിരുന്നു ഇയാളുടെ വിശദീകരണം.
സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും വരകൾ കഴുതകളുടെ ദേഹത്ത് കൃത്യമായി വരയ്ക്കാൻ കഴിയാതെ വന്നതാണ് മൃഗശാല നടത്തിപ്പുകാർക്ക് തിരിച്ചടിയായത്. കൂടാതെ നിറങ്ങൾ പരസ്പരം ഇടകലർന്നതും ഇവർക്ക് വിനയായി. അതോടെ ഒറ്റനോട്ടത്തിൽ തന്നെ സന്ദർശകർക്ക് സംഗതി തട്ടിപ്പാണെന്നും സീബ്രകളല്ല കഴുതകളാണ് തങ്ങൾക്ക് മുൻപിലുള്ളതൊന്നും മനസ്സിലായി. സംഭവം സന്ദർശകർ ചോദ്യം ചെയ്തതോടെ തങ്ങളുടെ ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് ഇതെന്നായിരുന്നു മൃഗശാല ഉടമയുടെ മറുപടി. സന്ദർശകരെ രസിപ്പിക്കാൻ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ് ഇതൊന്നും ഉടമ ന്യായീകരിച്ചു. ഒപ്പം കഴുതകളുടെ ദേഹത്ത് തേച്ച പെയിന്റുകൾ വിഷരഹിതമാണെന്നും ഇവർ വ്യക്തമാക്കിയതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും സന്ദർശകരെ കബളിപ്പിക്കുകയും മൃഗങ്ങളോട് അന്യായമായി പെരുമാറുകയും ചെയ്ത മൃഗശാല അധികൃതർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ, ചൈനയിലെ തൈഷൗവിൽ സ്ഥിതി ചെയ്യുന്ന ക്വിൻഹു ബേ ഫോറസ്റ്റ് അനിമൽ കിംഗ്ഡം ചൗ ചൗ നായ്ക്കൾക്ക് കടുവകളോട് സാമ്യമുള്ള കറുപ്പും ഓറഞ്ചും നിറം നൽകിയത് മുൻപ് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ടിക് ടോക്കിൻ്റെ ചൈനീസ് പതിപ്പായ ഡൂയിനിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ വിവാദ സംഭവം പുറത്തറിയുന്നത്. അന്നും തങ്ങളുടെ മാർക്കറ്റിംഗ് തന്ത്രമായിരുന്നു അത് എന്ന് പറഞ്ഞായിരുന്നു മൃഗശാല അധികൃതർ വിവാദത്തിൽ നിന്നും തടിയൂരിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
