പ്രളയജലം താഴുന്നില്ല, കുട്ടികൾക്ക് ബോട്ടിൽ ക്ലാസുകളെടുത്ത് അധ്യാപകർ
വിദ്യാർത്ഥികൾക്കെല്ലാവർക്കും ഇത് വളരെ ആശ്വാസമായിരിക്കുകയാണ്. ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമീർ ലാൽ കുമാർ. മഹാമാരി മൂലം ക്ലാസ്സുകൾ നഷ്‌ടമായ അവൻ ഇപ്പോൾ വീണ്ടും പഠിപ്പ് തുടങ്ങാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.
വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴയുടെ ഫലമായി പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ് ബിഹാർ. മഴയിൽ സ്കൂൾ കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിൽ വരാൻ സാധിക്കാതായി. മഹാമാരി മൂലം പലപ്പോഴും ക്ലാസുകൾ സ്ഥിരമായി നടത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. മഴ കൂടിയായപ്പോൾ കാര്യങ്ങൾ കൂടുതൽ ദുരിതത്തിലായി. ബിഹാറിലെ കതിഹാർ ജില്ലയിലെ മണിഹാരി പ്രദേശത്തെ സ്കൂളുകളാണ് മഴ മൂലം അടച്ചുപൂട്ടിയത്. എന്നാൽ, ഏതാനും നല്ല മനസ്സുള്ള അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളെ സഹായിക്കാനായി മുന്നോട്ട് വരുന്നു. അവർ ബോട്ടുകളിൽ ക്ലാസുകൾ നടത്താൻ തുടങ്ങി.
“നിങ്ങൾക്ക് കാണാനാകുന്നതുപോലെ, പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങിയിരിക്കയാണ്. ഞങ്ങൾക്ക് മറ്റ് വഴികളില്ലാത്തതിനാൽ ഞങ്ങൾ ബോട്ടിൽ ക്ലാസുകളെടുക്കാൻ തുടങ്ങി. പ്രളയജലം ആറുമാസമായി ഇവിടെയുണ്ട്. എന്നാൽ, ഇത് കാരണം ഞങ്ങൾക്ക് ക്ലാസുകൾ ഒഴിവാക്കാനാകില്ല. വെള്ളം ഇറങ്ങുന്നതുവരെ ഞങ്ങൾ ബോട്ടുകളിൽ ക്ലാസെടുക്കുന്നത് തുടരും" അധ്യാപകനായ പങ്കജ് കുമാർ വാർത്താ ഏജൻസി ANI -യോട് പറഞ്ഞു.
വിദ്യാർത്ഥികൾക്കെല്ലാവർക്കും ഇത് വളരെ ആശ്വാസമായിരിക്കുകയാണ്. ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമീർ ലാൽ കുമാർ. മഹാമാരി മൂലം ക്ലാസ്സുകൾ നഷ്‌ടമായ അവൻ ഇപ്പോൾ വീണ്ടും പഠിപ്പ് തുടങ്ങാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. "അധ്യാപകരാണ് ഞങ്ങളെ നയിക്കുന്നത്. ബോട്ടിൽ ഇരുന്നാണ് ഞങ്ങൾ ഇപ്പോൾ പഠിക്കുന്നത്. വെള്ളപ്പൊക്കത്തെ ഞങ്ങൾ ഭയപ്പെടുന്നില്ല. പഠനം പൂർത്തിയാക്കിയ ശേഷം, ഇന്ത്യൻ സൈന്യത്തിൽ ചേരാനാണ് എന്റെ ആഗ്രഹം” അമീർ പറഞ്ഞു.
കാലാവസ്ഥാ സ്രോതസ്സുകൾ അനുസരിച്ച്, ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മണിഹരി എല്ലാ മഴക്കാലത്തും കനത്ത വെള്ളപ്പൊക്കത്തിന് വിധേയമാകുന്നു. വിദ്യാർത്ഥികൾ പഠിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി, കുമാറും, സഹപ്രവർത്തകരായ പങ്കജ് കുമാർ സാഹും കുന്ദൻ കുമാർ സാഹും കുട്ടികളെ പഠിപ്പിക്കുന്നതിനായി മണിഹാരിയിലെ സിംഗല തോലയിലെ പ്രളയബാധിത പ്രദേശത്തെത്തുന്നു. അവിടെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലുളള വിദ്യാർത്ഥികളെ സൗജന്യമായി അവർ പഠിപ്പിക്കുന്നു. അടുത്തിടെ, 15 വയസ്സുള്ള ഒരു ഉത്തർപ്രദേശ് പെൺകുട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ബഹ്റാംപൂർ മേഖലയിൽ 11 -ാം ക്ലാസ് വിദ്യാർത്ഥിനിയായ സന്ധ്യ സഹാനിയുടെ ചിത്രങ്ങളാണ് വൈറലായത്. അവൾ ബോട്ട് തുഴഞ്ഞ് സ്കൂളിലേയ്ക്ക് പോകുന്നത്തിന്റെ ചിത്രങ്ങളാണ് വൈറലായത്.