ലാവിഷായി ജീവിക്കണം, ജിം കേന്ദ്രീകരിച്ച് കാമുകീ കാമുകന്മാർ ചെയ്തത്, ഒടുവിൽ വലയിലായി
സ്ഥലത്തെ ഒരു ഉദ്യോഗസ്ഥനാണ് ഈ മോഷണത്തിനെല്ലാം ഒരേ പാറ്റേണുണ്ട് എന്ന് മനസിലാക്കുന്നത്. ശേഷം അന്വേഷണം രണ്ട് ഡിറ്റക്ടീവുകൾക്ക് കൈമാറി.
![couple stole cards from gym locker to live lavish life rlp couple stole cards from gym locker to live lavish life rlp](https://static-ai.asianetnews.com/images/01hmdxb2m1jc3pym5qhm3nhw5n/new-project--5-_363x203xt.jpg)
ലാവിഷായി ജീവിക്കണം, പക്ഷേ പണമില്ല. എന്ത് ചെയ്യും? അധ്വാനിച്ച് പണമുണ്ടാക്കണം അല്ലേ? എന്നാൽ, യുകെയിൽ നിന്നുള്ള ഈ കാമുകീ കാമുകന്മാർ കുറച്ച് റിസ്കി ആയിട്ടുള്ള ഒരു വഴിയാണ് അതിനായി സ്വീകരിച്ചത്. ആളുകളുടെ സിം കാർഡുകളും ബാങ്ക് കാർഡുകളും മോഷ്ടിച്ചു.
39 -കാരനായ ആഷ്‍ലി സിംഗ്, കാമുകിയായ 20 -കാരി സോഫി ബ്രയാൻ എന്നിവരാണ് മോഷണത്തിന് അറസ്റ്റിലായത്. ജിം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ജിമ്മിൽ ആളുകൾ വർക്കൗട്ട് ചെയ്യുമ്പോഴായിരുന്നു ഇരുവരും ചേർന്ന് അവരുടെ ബാങ്ക് കാർഡുകളും സിം കാർഡുകളും മോഷ്ടിച്ചത്. ചെയ്ഞ്ചിംഗ് റൂമിലെ ലോക്കറുകളിൽ നിന്നായിരുന്നു മോഷണം. ഒരു വർഷത്തിൽ 18 പേരെയാണ് ഇരുവരും ടാർഗറ്റ് ചെയ്തത്.
ആളുകളുടെ ക്രെഡിറ്റ് കാർഡുകൾ മോഷ്ടിക്കുക. ശേഷം വില കൂടി വസ്ത്രം, ചെരിപ്പ്, ബാഗ് തുടങ്ങിയവയെല്ലാം വാങ്ങുക എന്നതും ഇവരുടെ രീതിയായിരുന്നു. അതോടൊപ്പം തന്നെ ഇരകളുടെ അക്കൗണ്ടിൽ നിന്നും വലിയ തരത്തിൽ പണം പോകാൻ തുടങ്ങി. സിമ്മില്ലാത്ത കാരണം ഫോണും ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. അതോടെ അവരെല്ലാം പരിഭ്രാന്തരാവുകയും ചെയ്തു.
സ്ഥലത്തെ ഒരു ഉദ്യോഗസ്ഥനാണ് ഈ മോഷണത്തിനെല്ലാം ഒരേ പാറ്റേണുണ്ട് എന്ന് മനസിലാക്കുന്നത്. ശേഷം അന്വേഷണം രണ്ട് ഡിറ്റക്ടീവുകൾക്ക് കൈമാറി. പിന്നാലെ, ഒരു സംഘം ആഷ്‍ലിയുടെയും സോഫിയുടെയും ഫോൺ, കാർ, സിസിടിവി ദൃശ്യങ്ങൾ എന്നിവയെല്ലാം പരിശോധിച്ചു തുടങ്ങി. കഴിഞ്ഞ വർഷം ജനുവരി 27 -ന് പാരീസിൽ നിന്ന് മടങ്ങുകയായിരുന്ന ദമ്പതികളെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കയ്യിൽ നിന്നും 2,000 യൂറോയുടെ ഡിസൈനർ സാധനങ്ങളും പിടിച്ചെടുത്തു.
ആഷ്‍ലി സിംഗിനെ മൂന്ന് വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. സോഫിയെ 20 മാസത്തെ തടവിനും ഒപ്പം രണ്ട് വർഷത്തെ റീഹാബിലിറ്റേഷൻ പ്രോഗ്രാമും 120 മണിക്കൂർ വേതനമില്ലാത്ത ജോലി ചെയ്യാനും ഉത്തരവുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം