4 മില്യൺ ഡോളർ സ്വത്തിനായി ഭർത്താവിന് മാരകവിഷമായ ഫെന്റനൈൽ നൽകി കൊലപ്പെടുത്തിയ കേസിൽ ബാലസാഹിത്യകാരിയായ കൗറി റിച്ചിൻസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഭർത്താവിന്‍റെ മരണശേഷം, പ്രിയപ്പെട്ടവരുടെ നഷ്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന "ആർ യു വിത്ത് മി?" എന്ന പേരിൽ ഇവർ ഒരു പുസ്തകവും എഴുതിയിരുന്നു.

4 മില്യൺ ഡോളർ (ഏകദേശം 37 കോടി രൂപ) വില മതിക്കുന്ന സ്വത്ത് തന്‍റെ കൈവിട്ട് പോകാതിരിക്കാൻ ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ബാലസാഹിത്യകാരിയായ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 2022 മാർച്ച് 4 -ാണ് ബാലസാഹിത്യകാരിയായ കൗറി റിച്ചിൻസ് ഭർത്താവിന് കോക്ടെയിലിൽ മാരകവിഷമായ ഫെന്‍റനൈൽ എന്ന വിഷ വസ്തു ഒഴിച്ച് നൽകിയത്. ഇത് കുടിച്ചതിന് പിന്നാലെ ഭർത്താവ് മരിച്ചു. ഈ കേസിൽ ഇപ്പോഴാണ് മൂന്ന് കുട്ടികളുടെ അമ്മയായ കൗറി റിച്ചിൻസ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.

സ്വത്ത് തട്ടാൻ കൊലപാതകം

വിചാരണയ്ക്കിടെ 35 -കാരിയായ റിച്ചിൻസ് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ കടം വരുത്തിയതായി കോടതി കണ്ടെത്തി. ഭർത്താവിന്‍റെ മരണശേഷം 4 മില്യൺ ഡോളറിലധികം വിലമതിക്കുന്ന അദ്ദേഹത്തിന്‍റെ എസ്റ്റേറ്റ് തനിക്ക് അവകാശമായി ലഭിക്കുമെന്ന് കൗറി റിച്ചിൻസ് തെറ്റിദ്ധരിച്ചിരുന്നെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. ഇവർ ഭർത്താവിന്‍റെ പേരിൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നെന്നും ഇതിനായി വ്യാജരേഖ ചമച്ചെന്നും കോടതി കണ്ടെത്തി. ഒപ്പം രണ്ട് ഇൻഷുറൻസ് തട്ടിപ്പ് കേസുകളിലും ഇവർ കുറ്റക്കാരിയാണെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവ് എറിക്കിന്‍റെ സ്വത്തും ലൈഫ് ഇൻഷുറൻസ് പോളിസികളും തട്ടാനായിരുന്നു കൗർ കൊലപാതകം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

Scroll to load tweet…

"ആർ യു വിത്ത് മി?"

അതേസമയം ഭ‍ർത്താവിനെ കൊലപ്പെടുത്തിയ ശേഷം "ആർ യു വിത്ത് മി?" എന്ന ബാലസാഹിത്യ പുസ്തകം കൗർ എഴുതിയിരുന്നു. ആ പുസ്തകം ദുഃഖത്തെക്കുറിച്ചും പ്രിയപ്പെട്ടവരുടെ നഷ്ടത്തെക്കുറിച്ചുമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിജയിച്ച രണ്ടാം ശ്രമത്തിന് മുമ്പ് കൗർ തന്‍റെ ഭ‍ർത്താവിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. അന്ന് സാൻഡ്‌വിച്ചിൽ ഫെന്‍റനൈൽ ചേർത്ത് എറിക്കിന് നൽകുകയായിരുന്നു. ഇത് മരണത്തിലെത്തിയില്ലെങ്കിലും എറിക്കിൽ ഗുരുതര ചർമ്മ രോഗത്തിന് കാരണമായി. കൗറി റിച്ചിൻസിന് ഫെന്റനൈൽ വിറ്റ സ്ത്രീ അടക്കം ഏതാണ്ട് 40 -ഓളം സാക്ഷികളായിരുന്നു കേസിന് ഉണ്ടായിരുന്നത്. കൊല നടക്കുന്ന സമയം കൗറിന്‍റെ ബിസിനസ് 4.5 മില്യൺ ഡോളറിന്‍റെ കടത്തിലായിരുന്നു. എറിക്കിനെ ഉപേക്ഷിക്കാൻ കൗർ തയ്യാറായിരുന്നെങ്കിലും അയാളുടെ സ്വത്ത് അവർക്ക് വേണമായിരുന്നെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.