ഡിസംബർ 20 -ന് സാവോപോളോയിലെ കോടതിയാണ് ഖത്തർ എയർവേയ്‌സിനെതിരെ വിധി പുറപ്പെടുവിക്കുകയും ജൂലിയാനയുടെ സൈക്കോതെറാപ്പിക്ക് വിശ്വസ്തനായ ഒരു പ്രൊഫഷണലിനെ കാണുന്നതിനുള്ള പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തത്.

അമിതവണ്ണമുള്ള ബ്രസീലിയൻ മോഡലിന് സൈക്കോതെറാപ്പിക്ക് ആവശ്യമായ പണം നൽകണമെന്ന് ഖത്തർ എയർവെയ്സിനോട് കോടതിയുടെ ഉത്തരവ്. യുവതിക്ക് അമിതവണ്ണം ആരോപിച്ച് വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ബ്രസീലിയൻ മോഡലായ ജൂലിയാന നെഹ്മെ എന്ന 38 -കാരിയ്ക്കാണ് ഖത്തർ എയർവെയ്സ് ഉദ്യോഗസ്ഥരിൽ നിന്നും ദുരനുഭവം ഉണ്ടായത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി തന്നെയാണ് ഇക്കാര്യം പങ്കിട്ടത്. നവംബർ 22 -ന് ബെയ്‌റൂട്ടിൽ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിൽ ആണ് അമിതഭാരം ആരോപിച്ച് തന്നെ കയറാൻ അനുവദിക്കാതിരുന്നത് എന്നാണ് യുവതിയുടെ പരാതി.

Add Asianetnews as a Preferred SourcegooglePreferred

കുടുംബത്തോടൊപ്പം ലെബനനിൽ അവധി ആഘോഷിക്കാനെത്തിയ ജൂലിയാന യാതൊരു ബുദ്ധിമുട്ടും കൂടാതെ എയർ ഫ്രാൻസ് വഴിയാണ് നാട്ടിലെത്തിയത്. എന്നാൽ, ദോഹ വഴി ബ്രസീലിൽ തിരിച്ചെത്തിയപ്പോൾ, വിമാനത്തിൽ കയറണമെങ്കിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് സീറ്റ് വാങ്ങേണ്ടിവരുമെന്ന് ഒരു ജീവനക്കാരൻ തന്നോട് പറഞ്ഞതായാണ് ജൂലിയാന പറഞ്ഞത്. എന്നാൽ, പിന്നീട് ബ്രസീലിയൻ അംബാസഡറുമായി സംസാരിച്ചതിന് ശേഷം ജൂലിയാനയും അമ്മയും മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.

ഡിസംബർ 20 -ന് സാവോപോളോയിലെ കോടതിയാണ് ഖത്തർ എയർവേയ്‌സിനെതിരെ വിധി പുറപ്പെടുവിക്കുകയും ജൂലിയാനയുടെ സൈക്കോതെറാപ്പിക്ക് വിശ്വസ്തനായ ഒരു പ്രൊഫഷണലിനെ കാണുന്നതിനുള്ള പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തത്, അതീവ സമ്മർദ്ദം നിറഞ്ഞതും ആഘാതകരവുമായ സംഭവത്തെ ജൂലിയാന മറികടക്കുന്നുവെന്ന് ഉറപ്പാക്കാൻ അടിയന്തര ആശ്വാസം നൽകുന്നത് ന്യായമായ നടപടിയാണെന്ന് ജഡ്ജി റെനാറ്റ മാർട്ടിൻസ് ഡി കാർവാലോ പ്രസ്താവിച്ചു.

കുറഞ്ഞത് ഒരു വർഷത്തേക്ക് 78 ഡോളർ (6,443 രൂപ) മൂല്യമുള്ള പ്രതിവാര തെറാപ്പി സെഷനുകളും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട മൊത്തം 3718 ഡോളറും (ഏകദേശം 30 ലക്ഷം രൂപ) അടങ്ങുന്നതാണ് യുവതിക്കായി നിർദ്ദേശിച്ചിരിക്കുന്ന ചികിത്സയുടെ ചെലവ്.