ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിൽ പാർപ്പിച്ചിരുന്നവരെ പച്ചകുത്താനുപയോഗിച്ചിരുന്ന ഉപകരണം ലേലത്തിന്, തടഞ്ഞ് കോടതി
തടവുകാരെ യഥാർത്ഥത്തിൽ ടാറ്റൂ ചെയ്തിരുന്നത് പരസ്പരം മാറ്റാവുന്ന സൂചികൾ അടങ്ങുന്ന സ്റ്റാമ്പുകളുപയോഗിച്ചാണ്. അവ അന്തേവാസികളുടെ ചർമ്മത്തിൽ കുത്തി നമ്പര്‍ പതിക്കുകയും മുറിവിൽ മഷി പുരട്ടുകയും ചെയ്തു. ടാറ്റൂ പെര്‍മനന്‍റായിരുന്നു, അത്തരം അടയാളങ്ങൾ നാസി ഹോളോകോസ്റ്റിന്റെ ഏറ്റവും ഭീകരമായ ചിഹ്നങ്ങളിലൊന്നായി മാറിയിരുന്നു.
ഓഷ്വിറ്റ്സ്(Auschwitz) ഡെത്ത് ക്യാമ്പിലെ അന്തേവാസികളുടെ മേൽ നമ്പർ പച്ചകുത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ(Auschwitz tattoo stamp ) ലേലം ചെയ്യുന്നത് തടഞ്ഞുവച്ചു. ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ അപ്പീലിനെത്തുടർന്നാണ് ജെറുസലേമിൽ നടക്കുന്ന ലേലം ഒരു ഇസ്രായേലി കോടതി താൽക്കാലികമായി നിർത്തിവപ്പിച്ചത്. ലേലക്കാരനായ മെയർ സോൾമാൻ സൂചികൾ കൊണ്ട് നിർമ്മിച്ച ഈ സ്റ്റാമ്പുകളെ 'ഏറ്റവും ഞെട്ടിക്കുന്ന ഹോളോകോസ്റ്റ് ഇനം' എന്ന് വിശേഷിപ്പിക്കുകയും ശരിയായ കരങ്ങളില്‍ അത് എത്തണമെന്ന് പറയുകയും ചെയ്തു.
ഇസ്രായേലിന്റെ ഹോളോകോസ്റ്റ് സ്മാരകത്തിന്റെ തലവൻ വിൽപ്പനയെ 'ധാർമ്മികമായി അംഗീകരിക്കാനാവില്ല' എന്ന് വിശേഷിപ്പിച്ചു. വിലക്ക് പുറപ്പെടുവിക്കുമ്പോഴേക്കും ബിഡ്ഡിംഗ് 3,400 ഡോളറിൽ (£2,490) എത്തിയിരുന്നു. നവംബർ 16 -ന് ലേലം വേണോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി വാദം കേൾക്കും. അപ്പീൽ ഫയൽ ചെയ്ത ഇസ്രായേലിലെ ഹോളോകോസ്റ്റ് സർവൈവേഴ്‌സിന്റെ സെന്റർ ഓർഗനൈസേഷന്റെ ഒരു അഭിഭാഷകൻ പറഞ്ഞു: 'അത്തരമൊരു ദുഷ്ട വസ്തുവിന് ഒരു ഉടമ ഉണ്ടായിരിക്കാൻ കഴിയില്ല... അതിന്റെ വിൽപ്പന നിയമവിരുദ്ധവും പൊതു മര്യാദയുടെ സിദ്ധാന്തത്തിന് വിരുദ്ധവുമാണ്.'
'ഇത് ഒരു സ്വകാര്യ സ്വത്തല്ല, മറിച്ച് മുഴുവൻ പൊതുജനങ്ങൾക്കും ഭയാനകമായ ഒരു സ്മാരകമാണ്, നാസികളുടെയും അവരുടെ സഹായികളുടെയും കുറ്റകൃത്യങ്ങൾക്ക് തെളിവായി വര്‍ത്തിക്കുകയാണ് അത്' ഡേവിഡ് ഫോറർ കൂട്ടിച്ചേർത്തു. മനുഷ്യരിൽ നിന്ന് ആളുകളെ അക്കങ്ങളാക്കി മാറ്റാനാണ് സ്റ്റാമ്പുകൾ ഉപയോഗിച്ചതെന്നും അവ ഒരു മ്യൂസിയത്തിൽ പെട്ടതാണെന്നും അതിജീവിച്ചവരുടെ ഗ്രൂപ്പിന്റെ അധ്യക്ഷ കോലെറ്റ് അവിതൽ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. സോൾമാനിൽ നിന്ന് പെട്ടെന്ന് പ്രതികരണമുണ്ടായില്ല. പക്ഷേ, 'ഇനം ശരിയായ കൈകളിലെത്തുന്നുവെന്നും ചരിത്രത്തിന്റെ താളുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നില്ലെന്നും ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന് അദ്ദേഹം പറയുകയുണ്ടായി.
ലോട്ടിൽ 14 സ്റ്റാമ്പുകളും നിർമ്മാതാവായ എസ്കുലാപ്പിൽ നിന്നുള്ള ഒരു നിർദ്ദേശ ലഘുലേഖയും അടങ്ങിയിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയം പറയുന്നതനുസരിച്ച്, തടവുകാരെ യഥാർത്ഥത്തിൽ ടാറ്റൂ ചെയ്തിരുന്നത് പരസ്പരം മാറ്റാവുന്ന സൂചികൾ അടങ്ങുന്ന സ്റ്റാമ്പുകളുപയോഗിച്ചാണ്. അവ അന്തേവാസികളുടെ ചർമ്മത്തിൽ കുത്തി നമ്പര്‍ പതിക്കുകയും മുറിവിൽ മഷി പുരട്ടുകയും ചെയ്തു. ടാറ്റൂ പെര്‍മനന്‍റായിരുന്നു, അത്തരം അടയാളങ്ങൾ നാസി ഹോളോകോസ്റ്റിന്റെ ഏറ്റവും ഭീകരമായ ചിഹ്നങ്ങളിലൊന്നായി മാറിയിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് യൂറോപ്പിലുടനീളം അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകൂടം ഏകദേശം 6 ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തി.
ലേലസ്ഥാപനം പറയുന്നതനുസരിച്ച്, നിലവിലുള്ള മൂന്നെണ്ണത്തിൽ ഒന്നാണ് വിൽപ്പനയ്ക്കുള്ള സെറ്റ്. അതിലൊന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ മിലിട്ടറി മെഡിക്കൽ മ്യൂസിയത്തിലും മറ്റൊന്ന് നാസി അധിനിവേശ പോളണ്ടിലെ ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സ്‌മാരകമാക്കിയ ഓഷ്‌വിറ്റ്‌സ് മ്യൂസിയത്തിലുമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അതിൽ പറയുന്നു.