'കോളേജിലെ എല്ലാ പെൺകുട്ടികൾക്കും എന്നോട് പ്രേമമാണ്' എന്നാണ് ലിയു ഡോക്ടറോട് പറഞ്ഞത്. മാത്രമല്ല, താനാണ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും സുന്ദരൻ എന്നും ലിയു വിശ്വസിച്ചിരുന്നു. 

കാണുന്നവരോടെല്ലാം പ്രേമം തോന്നുന്ന ചിലരുണ്ട്. അതുപോലെ തന്നെ കാണുന്നവർക്കെല്ലാം തന്നോട് പ്രേമമായിരിക്കും എന്ന് തോന്നുന്നവരും ഉണ്ട്. എന്നാൽ, ഇത് കുറേക്കാലം നീണ്ടുനിൽക്കുന്ന തോന്നലായിരിക്കണം എന്നില്ല. മാത്രമല്ല, എല്ലാവരോടും അങ്ങനെ തോന്നണം എന്നുമില്ല. പക്ഷേ, ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള 20 -കാരനായ ലിയു എന്ന യുവാവിന്റെ കാര്യം അങ്ങനെയല്ല. 

ലിയുവിന് കാണുന്ന സ്ത്രീകൾക്കെല്ലാം തന്നോട് പ്രേമമാണ് എന്ന് തോന്നും. അവസാനം ഈ അവസ്ഥയ്ക്ക് പരിഹാരം തേടി അവന് ഡോക്ടറെ സമീപിക്കേണ്ടി വന്നു. ഡോക്ടറാണ് ആ സത്യം കണ്ടെത്തിയത്. അവന് ഡില്യൂഷണൽ ലവ് ഡിസോർഡർ (delusional love disorder) ആണ്. ഈ അവസ്ഥ കാരണം തന്റെ ക്ലാസ്മേറ്റ്സിനും കോളേജിലെ മറ്റ് പെൺകുട്ടികൾക്കും എല്ലാം തന്നോട് ഒരു ക്രഷ് ഉണ്ട് എന്ന് ലിയുവിന് തോന്നുമായിരുന്നു. 

കോളേജിലെ പെൺകുട്ടികൾക്കെല്ലാം തന്നോട് പ്രേമമാണ് എന്ന് തോന്നിയതിനാൽ തന്നെ അവരോടൊക്കെ അല്പം അനുചിതമായി പെരുമാറാനും ലിയു തുടങ്ങിയിരുന്നു. എന്നാൽ, പെൺകുട്ടികൾ അവനെ അവ​ഗണിച്ചപ്പോൾ അവർക്ക് നാണമായതിനാലാണ് തന്നോട് സംസാരിക്കാത്തത് എന്നാണ് ലിയു കരുതിയിരുന്നത്. 'കോളേജിലെ എല്ലാ പെൺകുട്ടികൾക്കും എന്നോട് പ്രേമമാണ്' എന്നാണ് ലിയു ഡോക്ടറോട് പറഞ്ഞത്. മാത്രമല്ല, താനാണ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും സുന്ദരൻ എന്നും ലിയു വിശ്വസിച്ചിരുന്നു. 

ഇതിന്റെയൊക്കെ ഭാ​ഗമായി മറ്റ് പല പ്രശ്നങ്ങളും ലിയുവിനുണ്ടായിരുന്നു. രാത്രി ഉറക്കമില്ലാതിരിക്കുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കുക, പഠിക്കാനോ ക്ലാസിൽ ശ്രദ്ധിക്കാനോ സാധിക്കാതെ വരിക, അശ്രദ്ധമായി പണം ചെലവാക്കുക തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു. ഫെബ്രുവരി മുതലാണ് ലിയുവിന് ഈ അവസ്ഥ വളരെ മോശമായിത്തുടങ്ങിയതത്രെ. എന്നാൽ, ചികിത്സയിലൂടെ ആളിപ്പോൾ മെച്ചപ്പെട്ടു എന്നാണ് പറയുന്നത്. 

ഡോക്ടർ പറയുന്നതനുസരിച്ച്, ഡില്യൂഷനൽ ലവ് ഡിസോർഡർ അവസ്ഥയിലുള്ള ആളുകൾ കൂടുതലായും അത് പ്രകടമാക്കുന്നത് വസന്തകാലത്തിലാണ്. പ്രധാനമായും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പീച്ച് പൂവിടുന്ന കാലഘട്ടത്തിലാണിത്. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നത് ശരീരത്തിലെ എൻഡോക്രൈൻ അളവിൽ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. അതുപോലെ, ഈ അവസ്ഥ ഉള്ളവരിൽ ഹൈപ്പർ ആക്ടിവിറ്റിയും ഉറക്കക്കുറവും പ്രകടമാകാം. അവസ്ഥ കൂടുതൽ ​ഗുരുതരമാണെങ്കിൽ ഇത് മറ്റ് പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. 

(ചിത്രം പ്രതീകാത്മകം)

വായിക്കാം: ദയാവധം തിരഞ്ഞെടുത്ത് 28 -കാരി, നടപ്പിലാക്കുക അടുത്തമാസം, 'വേദനയില്ലാക്കൊല'യ്‍ക്കെതിരെ വീണ്ടും രൂക്ഷവിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം