ശാസ്ത്രജ്ഞന്‍ ഡോ. എഎം മൈക്കിൾ, തേങ്ങപൊതിക്കാനുള്ള 'പാര' കേരളത്തിൽ നിർമ്മിച്ച് പേറ്റന്റ് നേടിയ മനുഷ്യൻ
തായ്‍ലന്‍ഡ് സന്ദര്‍ശത്തിനിടെയാണ് തേങ്ങ പൊതിക്കുന്ന ഏകദേശം അതുപോലെ ഒരു ഉപകരണം അദ്ദേഹം കാണുന്നത്. തിരിച്ച് കേരളത്തിലെത്തിയതാവട്ടെ ആ യന്ത്രത്തിന്‍റെ ബ്ലൂ പ്രിന്‍റുമായി.
ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എഎം മൈക്കിള്‍ അന്തരിച്ചു. ലോകത്തിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് എഎം മൈക്കിള്‍. അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും കാര്‍ഷിക എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ഖരക്പുര്‍ ഐഐടിയില്‍ നിന്നും എംടെക്കും പിഎച്ച്‍ഡിയും നേടി.
ഓരോ വീട്ടിലും അദ്ദേഹത്തെ ഓര്‍ക്കാനുള്ള ഒരു സ്മാരകമുണ്ട് എന്ന് പറയേണ്ടി വരും. അത് വേറെയൊന്നുമല്ല, നമ്മളെല്ലാം വീട്ടില്‍ തേങ്ങ പൊതിക്കാനുപയോഗിക്കുന്ന ഉപകരണമായ ഇന്നത്തെ പാര അദ്ദേഹമാണ് ഉണ്ടാക്കിയെടുത്തത്. തായ്‍ലന്‍ഡ് സന്ദര്‍ശത്തിനിടെയാണ് തേങ്ങ പൊതിക്കുന്ന ഏകദേശം അതുപോലെ ഒരു ഉപകരണം അദ്ദേഹം കാണുന്നത്. തിരിച്ച് കേരളത്തിലെത്തിയതാവട്ടെ ആ യന്ത്രത്തിന്‍റെ ബ്ലൂ പ്രിന്‍റുമായി. അങ്ങനെ, അത് കുറച്ചുകൂടി സിമ്പിളായി നിര്‍മ്മിക്കാന്‍ വകുപ്പിന്‍റെ തലവനോട് പറയുന്നു. പിന്നീട്, പേറ്റന്‍റിന്‍റെ അപേക്ഷ കൂടി തയ്യാറാക്കിയ ശേഷമാണ് യന്ത്രം വൈസ് ചാന്‍സലറെ കാണിക്കാന്‍ കൊണ്ടുപോകുന്നത്.
പല വിദേശ സർവകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു എഎം മൈക്കിൾ. ഐസിഎആർ നൽകുന്ന റഫി അഹമ്മദ് കിദ്വായി പുരസ്കാരം, രാജേന്ദ്രപ്രസാദ് പുരസ്കാരം, എൻജിനീയർ ഓഫ് ദി ഇയർ അവാർഡ് എന്നിവ ലഭിച്ചു.