ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലത്ത് അപ്രതീക്ഷിതമായി മഞ്ഞുവീഴ്ച, അന്തംവിട്ട് ജനങ്ങൾ
മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്ന് കരുതപ്പെടുന്നു. മഞ്ഞുരുകുന്നതും മഴ പെയ്യുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ചിലിയിലെ അറ്റക്കാമ മരുഭൂമി, 'ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലം' എന്നാണ് അറിയപ്പെടുന്നത്. അവിടെ പൊതുവെ മഴ കുറവാണ്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് ആ മരുഭൂമി. തീർത്തും വരണ്ട കാലാവസ്ഥയുള്ള മരുഭൂമിയിൽ കഴിഞ്ഞ ആഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കടുത്ത മഞ്ഞുവീഴ്ചയുണ്ടായി.
പലയിടത്തും നിന്നും ആളുകൾ ഇത് കാണാനായി അവിടേയ്ക്ക് എത്തി. മരുഭൂമിയിൽ മഞ്ഞ് പെയ്യാറുണ്ടെങ്കിലും, ഓഗസ്റ്റ് അവസാനത്തിൽ മഞ്ഞ് വീഴുന്നത് വളരെ അപൂർവമാണ്, റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എല്ലാ വർഷവും ഏതാനും മില്ലിമീറ്റർ മാത്രം മഴ പെയ്യുന്ന ആ പ്രദേശത്ത് മഞ്ഞുമൂടിയ വാഹനങ്ങളുടെയും, മഞ്ഞിൽ കളിക്കുന്ന കുട്ടികളുടെയും ചിത്രങ്ങൾ കാണാം. പ്രദേശത്ത് അഞ്ചു മുതൽ മുപ്പത്തിരണ്ട് ഇഞ്ച് കനത്തിൽ വരെ മഞ്ഞു മൂടി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്ന് കരുതപ്പെടുന്നു. മഞ്ഞുരുകുന്നതും മഴ പെയ്യുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അസാധാരണമായ ഈ കാലാവസ്ഥ മൂലം പല റോഡുകളും അടയ്‌ക്കേണ്ടിവന്നു. "ഇത് ഒരിക്കലും സംഭവിക്കാറില്ല. ഇതുപോലുള്ള മഞ്ഞുവീഴ്ച രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ സംഭവിച്ചേക്കാം. എന്നാലും ഈ സമയത്ത്, ഇത് അസാധാരണമാണ്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് അത് ഉണ്ടാകാറ്, അതും ഇത്ര തീവ്രമായി സംഭവിക്കാറില്ല, ഡാനിയൽ ഡയസ് വടക്കൻ മേഖലാ കാലാവസ്ഥാ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. പ്രദേശവാസികൾ മഞ്ഞിൽ കളിച്ചും, മഞ്ഞിൽ രൂപങ്ങൾ ഉണ്ടാക്കിയും ഇതാഘോഷിക്കുകയാണ്. "ഇത് അതിശയകരമാണ്. എനിക്ക് 30 വയസായി, ഞാൻ ആദ്യമായാണ് പ്രദേശത്ത് ഇങ്ങനെ മഞ്ഞ് കാണുന്നത്" എൽ സാൽവഡോറിലെ ഒരു നിവാസി പറഞ്ഞു.