ഫസ്റ്റ് എസി കോച്ചിൽ യാത്ര ചെയ്യുന്നത് അഭിമാനകരമായി കണക്കാക്കപ്പെടുമ്പോഴും, ചില യാത്രക്കാർ ആ യാത്രയിൽ ഉപയോഗിക്കാൻ മാത്രം നൽകുന്ന സാധനങ്ങൾ എടുത്തുകൊണ്ടുപോകാൻ ശ്രമിക്കാറുണ്ടെന്ന് പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
ട്രെയിനുകളിൽ മോഷണം പതിവാണ്. എന്നാൽ, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ തന്നെ മോഷ്ടിച്ചാൽ എന്തായിരിക്കും സംഭവിക്കുക? കഴിഞ്ഞദിവസം യാത്രക്കാരായ ഒരു കുടുംബം ട്രെയിനിലെ പുതപ്പുകൾ മോഷ്ടിക്കാൻ ശ്രമിച്ചത് അധികൃതർ കൈയോടെ പിടികൂടിയതോടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഇതാണ്.
ഒഡീഷയിലെ പുരിക്കും ന്യൂഡൽഹിക്കും ഇടയിൽ സർവീസ് നടത്തുന്ന പുരുഷോത്തം എക്സ്പ്രസിലെ ഫസ്റ്റ് എസി കോച്ചിൽ ആണ് മോഷണശ്രമം നടന്നത്. ഇതേ കോച്ചിലെ യാത്രക്കാരായിരുന്ന ഒരു കുടുംബമാണ് തങ്ങൾക്ക് ലഭിച്ച പുതപ്പുകൾ മോഷ്ടിക്കാൻ ശ്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.
എക്സ് ഉപയോക്താവായ ബാപി സാഹു പങ്കുവെച്ച വീഡിയോയിൽ, ടിക്കറ്റ് എക്സാമിനർമാരടക്കമുള്ള റെയിൽവേ ജീവനക്കാർ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയേയും പ്ലാറ്റ്‌ഫോമിൽ വെച്ച് തടയുന്നതും റെയിൽവേയുടെ പുതപ്പുകൾ ബാഗിൽ നിന്ന് കണ്ടെടുത്ത് അവരെ ചോദ്യം ചെയ്യുന്നതും കാണാം. ഈ സമയം സ്ത്രീ മടിച്ച് മടിച്ച് ബെഡ്ഷീറ്റുകൾ ബാഗിൽ നിന്ന് പുറത്തെടുക്കുമ്പോൾ, കൂടെയുള്ള പുരുഷന്മാർ യാതൊരു വിശദീകരണവും നൽകാതെ മൗനം പാലിക്കുന്നതും വീഡിയോയിലുണ്ട്.
ഫസ്റ്റ് എസി കോച്ചിൽ യാത്ര ചെയ്യുന്നത് അഭിമാനകരമായി കണക്കാക്കപ്പെടുമ്പോഴും, ചില യാത്രക്കാർ ആ യാത്രയിൽ ഉപയോഗിക്കാൻ മാത്രം നൽകുന്ന സാധനങ്ങൾ എടുത്തുകൊണ്ടുപോകാൻ ശ്രമിക്കാറുണ്ടെന്ന് പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു. സംഭവത്തിന്റെ കൃത്യമായ തീയതി വ്യക്തമല്ല. യാത്രക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും വിവരങ്ങളില്ല. എങ്കിലും റെയിൽവേയുടെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും യാത്രക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
റെയിൽവേ നിയമങ്ങൾ അനുസരിച്ച്, എസി യാത്രക്കാർക്ക് ബെഡ്ഷീറ്റുകളും, പുതപ്പുകളും തലയിണകളും യാത്രയുടെ സമയത്തേക്ക് മാത്രമാണ് നൽകുന്നത്. യാത്ര അവസാനിക്കുമ്പോൾ അവ തിരികെ നൽകണം. ഇവ കൊണ്ടുപോകുന്നത് സർക്കാർ സ്വത്ത് മോഷ്ടിക്കുന്നതിന് തുല്യമാണ്. ഇന്ത്യൻ റെയിൽവേ ആക്റ്റ്, 1966 -ലെ സെക്ഷൻ 3 അനുസരിച്ച്, റെയിൽവേയുടെ സ്വത്ത് മോഷ്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ആദ്യ തവണത്തെ കുറ്റകൃത്യത്തിന് ഒരു വർഷം വരെ തടവോ 1,000 രൂപ വരെ പിഴയോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ അഞ്ച് വർഷം വരെ തടവും വലിയ തുക പിഴയായും ലഭിക്കാം. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പതിവായി പരിശോധനകൾ നടത്താറുണ്ട്. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ റെയിൽവേ നൽകുന്ന എല്ലാ സാധനങ്ങളും തിരികെ നൽകണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നു.
