ഡെൽഹിയിലെ ഒരു യുവതി തന്റെ ഹൈ-റൈസ് അപ്പാർട്ട്‌മെന്റിനെ 'തീപ്പെട്ടിക്കൂട്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'തീപ്പെട്ടിക്കൂടുകൾ' എന്നാണ് അവരതിനെ വിശേഷിപ്പിച്ചത്. 

ഡെൽഹി എൻസിആറിലെ ഹൈ-റൈസ് അപ്പാർട്ട്‌മെന്റുകളിലെ ജീവിതത്തെക്കുറിച്ച് ഈശാന നൗത്യാൽ എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 19-ാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് പകർത്തിയ വീഡിയോയിലൂടെ നഗരജീവിതത്തിന്റെ സങ്കീർണ്ണതകളെയും സ്ഥലപരിമിതികളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് അവർ വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഉയരമുള്ള കെട്ടിടങ്ങളെ 'തീപ്പെട്ടിക്കൂടുകൾ' എന്ന് വിശേഷിപ്പിച്ച ഈശാന, ആകാശത്തുനിന്നുള്ള കാഴ്ചയിൽ അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾ എത്രത്തോളം ഇടുങ്ങിയതായാണ് അനുഭവപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ആളുകൾ യോഗ ചെയ്യുന്നതും, തന്റെ മകൻ കാറിനടുത്ത് കറുത്ത ടി-ഷർട്ട് ധരിച്ച് ക്രിക്കറ്റ് കളിക്കുന്നതും അവർ വീഡിയോയിൽ കാണിക്കുന്നു. മകനെ നിരീക്ഷിക്കാനും കൂടിയാണ് താൻ വീഡിയോ പകർത്തിയതെന്ന് അവർ വ്യക്തമാക്കുന്നു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. അപ്പാർട്ട്‌മെന്റ് ജീവിതത്തിലെ സ്ഥലപരിമിതിയെക്കുറിച്ചുള്ള അവരുടെ അഭിപ്രായത്തോട് പലരും യോജിച്ചപ്പോൾ, മറ്റ് ചിലർ ഈ ജീവിതരീതിയുടെ പ്രായോഗിക വശങ്ങളെക്കുറിച്ച് സംസാരിച്ചു. 'ലിഫ്റ്റ് പ്രവർത്തിക്കാതെ വന്നാൽ എന്തായിരിക്കും അവസ്ഥ?' എന്ന ആശങ്ക ഒരാൾ പങ്കുവെച്ചപ്പോൾ, 'ഈ 'തീപ്പെട്ടിക്കൂട്' സ്വന്തമാക്കാൻ 20-30 വർഷത്തെ ഇ.എം.ഐ അടയ്ക്കേണ്ടി വരും' എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.

View post on Instagram

നഗരങ്ങളിലെ ആഡംബര അപ്പാർട്ട്‌മെന്റ് ജീവിതം നൽകുന്ന സൗകര്യങ്ങൾക്കിടയിലും, ശ്വാസം മുട്ടിക്കുന്ന സ്ഥലപരിമിതിയും വലിയ സാമ്പത്തിക ബാധ്യതകളും ഈ വീഡിയോയിലൂടെ വീണ്ടും ചർച്ചയാവുകയാണ്. തിരക്കേറിയ നഗരങ്ങളിൽ ഭൂമിയുടെ ലഭ്യത കുറയുന്നതോടെ ഇത്തരം കെട്ടിടങ്ങൾ അനിവാര്യമായി മാറുന്നുണ്ടെങ്കിലും, അവ നൽകുന്ന കൃത്രിമമായ ജീവിതരീതിയും അയൽക്കാരുമായുള്ള അകൽച്ചയും പലപ്പോഴും മാനസിക സമ്മർദ്ദങ്ങൾക്ക് കാരണമാകാറുണ്ട്. ഈ വീഡിയോയിലൂടെ ഉയർന്നു വന്നിരിക്കുന്ന ചർച്ച, സൗകര്യപ്രദമായ ഒരു വീട് എന്നതിലുപരി, ഒത്തുചേരലുകൾക്കും സ്വകാര്യതയ്ക്കും ഇടമുള്ള മെച്ചപ്പെട്ടൊരു ജീവിതശൈലിയെക്കുറിച്ചുള്ള വലിയൊരു അന്വേഷണം കൂടിയാണ്.